തൊടുപുഴ: വണ്ടിപ്പെരിയാര്‍ കള്ളനോട്ട് കേസിലെ മുഖ്യസൂത്രധാരന്‍ ചിത്രകാരനായി ജോലിനോക്കി വന്നിരുന്നയാള്‍. നെടുങ്കണ്ടം കല്‍കൂന്തല്‍ കിഴക്കേതില്‍ രമേശ്(സുനില്‍ കുമാര്‍-39) ദീര്‍ഘകാലമായി ആര്‍ട്ടിസ്റ്റായി ജോലി നോക്കി വരികയായിരുന്നു. 5-ാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യത ഉള്ള ഇയാളാണ് കള്ള നോട്ട് പ്രിന്റിങിന് ആവശ്യമായ യന്ത്ര സാമഗ്രികള്‍ നിര്‍മ്മിച്ചത്. പ്രിന്റിങിന് ശേഷം ഉള്ള ജോലികള്‍ പൂര്‍ണ്ണമായും മനുഷ്യ പ്രയത്നത്തിലൂടെയാണ് ചെയ്തിരുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു മുഖ്യ ഇടപാടുകള്‍. മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരിടത്തും താമസിച്ചിരുന്നില്ല. ഇയാളുടെ മുഖ്യകൂട്ടാളികളെല്ലാം സമാന കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ചിത്രകലയിലുള്ള സുനിലിന്റെ വാസന കള്ളനോട്ട് പ്രിന്റിങ്ങിലേക്ക് പകര്‍ത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഓരോ തവണയും കള്ളനോട്ട് അടിക്കുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ഒറിജിനല്‍ നോട്ടിനോട് കിടപിടിക്കുന്ന രീതിയിലാണ് പ്രിന്റിങ് നടത്തിയിരുന്നത്. ഇതിനായി ചൈനയില്‍ നിന്നും അത്യാധുനിക പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇയാള്‍ ഒരുക്കിയിരുന്നു.
കള്ളനോട്ട് നിര്‍മ്മാണം
കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി സുനില്‍ ആയിരക്കണക്കിന് ഒറിജിനല്‍ നോട്ടുകള്‍ സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു. 33 ജിഎസ്എം കട്ടിയുള്ള എ ഫോര്‍ വലിപ്പമുള്ള പേപ്പറാണ് പ്രിന്റിങ്ങിനായി ഉപയോഗിച്ചിരുന്നത്. ഒരു ഷീറ്റില്‍ മൂന്ന് നോട്ടുകളാണ് പ്രിന്റ് ചെയ്തിരുന്നത്.
പ്രിന്റിങിന്റെ ആദ്യഘട്ടമായി പ്രത്യേകം തയ്യാറാക്കിയ അച്ചുപയോഗിച്ച് മഹാത്മഗാന്ധി, ആര്‍ബിഐ, 500 എന്നീ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങളാണ് ആദ്യം പ്രിന്റ് ചെയ്യുക. ഇത് ഉണങ്ങിയ ശേഷം സ്ക്രീന്‍ പ്രിന്റിങ് ഉപയോഗിച്ച് മദ്ധ്യത്തിലൂടെയുള്ള പച്ച നിറത്തിലുള്ള വര പ്രിന്റ് ചെയ്യുന്നു. ഇതിന് ശേഷം സ്കാന്‍ ചെയ്തിട്ടിരിക്കുന്ന രണ്ട് വശങ്ങളും രണ്ട് പേപ്പറിലായി പ്രിന്റ് ചെയ്യും.
ഒട്ടിക്കുന്നത് ചൂടാക്കി
ആദ്യകാലത്ത് കള്ളനോട്ടുകള്‍ ഒട്ടിക്കാനുപയോഗിച്ചിരുന്നത് പശയായിരുന്നെങ്കില്‍ പിന്നീട് ഇവ പ്ലാസ്റ്റിക് കൂട്ടിലേക്ക് വഴിമാറുകയായിരുന്നു. എഫോര്‍ പേപ്പറിന്റെ വലിപ്പത്തിലുള്ള കനംകുറഞ്ഞ കൂട് രണ്ട് ഷീറ്റുകള്‍ക്കിടയില്‍ വച്ച് അയണ്‍ബോക്സ് ഉപയോഗിച്ച് ചൂടാക്കി ഒട്ടിക്കുകയായിരുന്നു. ഇത് മൂലം ഇവയ്ക്ക് യഥാര്‍ത്ഥ നോട്ടിന്റെ കനവും തട്ടുമ്പോള്‍ സമാനമായ ശബ്ദവും കേട്ടിരുന്നു. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് ഇവര്‍ നോട്ടുകള്‍ തയ്യാറാക്കിയിരുന്നത്.
തിരിച്ചറിയാന്‍ പാട്
കള്ളനോട്ടുസംഘം വിപണിയില്‍ എത്തിച്ചിരുന്ന നോട്ട് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാകില്ലെന്നും നോട്ടിലെ അക്ഷരങ്ങളുടെ തടിപ്പ് ഉള്പ്പെടെയുള്ളവപോലും കൃത്യമായി നിര്‍മ്മിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. കള്ളനോട്ട് തിരിച്ചറിയാനായി ഓരോ വ്യാപാരികളും 500 രൂപ മുടക്കി യു വി ലൈറ്റ് സ്കാനര്‍ വാങ്ങണമെന്ന് പോലീസ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ഇത് മാത്രമാണ് കള്ളനോട്ട് എളുപ്പത്തില്‍ തിരിച്ചറിയാനുള്ള ഉപായം.
സര്‍ക്കാരിനെ കുറ്റം പറയാനാകില്ല
തൊടുപുഴ: പുതിയ നോട്ടുകള്‍ ഇറങ്ങിയ സാഹചര്യത്തിലും വന്‍തോതില്‍ വ്യാജനോട്ടുകള്‍ ഇറങ്ങിയത് സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടല്ലെന്ന് ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍. പത്ത് വര്‍ഷമായി വന്‍ തോതില്‍ കള്ളനോട്ട് അച്ചടിച്ച് വരുന്നവരാണ് സംഘം. മാറുന്ന സാങ്കേതിവിദ്യ അനുസരിച്ചാണ് ഇവരും പ്രവര്‍ത്തിച്ചിരുന്നത്. നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ് കോടികളുടെ 1000 രൂപയുടെ നോട്ടുകള്‍ ഇത്തരത്തില്‍ പുറത്തിറക്കിയിരുന്നു. നോട്ട് പ്രിന്റിങിനായി തന്നെ 20 ഓളം പേര് മുഖ്യപ്രതിയ്ക്ക് കീഴില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം എന്നും എസ് പി പറഞ്ഞു.
എസ്ഐക്ക് അഭിനന്ദനം
കേസില്‍ നിര്‍ണ്ണായക വഴിത്തിരിവിന് കാരണമായ വണ്ടിപ്പെരിയാര്‍ എസ്ഐ ബിജിത്ത്ലാലിന് അഭിനന്ദന പ്രവാഹം. കേസില്‍ ഇദ്ദേഹമെടുത്ത ത്വരിത നടപടിയാണ് വന്‍ കള്ളനോട്ട് സംഘത്തെ കുടുക്കാന്‍ സഹായകമായത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്പില്‍, കുമളി എസ്ഐ ജോബി തോമസ്, എഎസ്ഐ സജി, ഉദ്യോഗസ്ഥരായ സുബൈര്‍, സുദര്ശന്, തങ്കച്ചന്, ബേസില്‍, സലില്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കേസിലെ മറ്റ് പ്രതികള്‍ ഉടന്‍ തന്നെ അറസ്റ്റിലാകുമെന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരുടെ അപേക്ഷ തള്ളിയതായും പോലീസ് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: