ഇരിട്ടി: നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ ജൈവവേലി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആര്‍എസ്പി (യുണൈറ്റഡ്) പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാട്ടാനകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കാട്ടില്‍ തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കേരളത്തിലെ വനസംരക്ഷത്തിനുവേണ്ടി വനസംരക്ഷണ സമിതികളിലൂടെ ചെലവഴിച്ച കോടിക്കണക്കിന് രൂപയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും ആര്‍എസ്പി നേതാക്കള്‍ ആവശ്യപ്പെട്ടു. കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന വൈദ്യുത വേലിയും ആനമതിലും കിടങ്ങും മറ്റും തകര്‍ത്ത് ആനകള്‍ ജനവാസകേന്ദ്രങ്ങളിലെ നിത്യശല്യക്കാരാവുമ്പോള് ഇതേപദ്ധതികള് തന്നെ വീണ്ടും വീണ്ടും ആവിഷ്കരിച്ചു ലക്ഷങ്ങള്‍ കട്ടുമുടിക്കുകയാണ് ഇവിടുത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
എന്നാല്‍ കാട്ടാനകളെ പ്രതിരോധിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ജൈവവേലികളെക്കുറിച്ചു ചിന്തിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിനായി തേനീച്ചകളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ആനക്ക് ഏറ്റവും ഭയമുള്ള ജീവിയാണ് തേനീച്ച. തേനീച്ച മൂളുന്ന സ്ഥലത്തു ആനകള്‍ നില്‍ക്കാറില്ല. തേനീച്ചകളേയും തേനീച്ചപ്പെട്ടികളും സൗജന്യമായി ആദിവാസികള്‍ക്കും വനാതിര്‍ത്തികളിലുള്ള കര്‍ഷകര്‍ക്കും നല്‍കണം. ഈ കര്‍ഷകരില്‍ നിന്നും സര്‍ക്കാരിന് തേന്‍ സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് തൊഴിലും ലഭ്യമാവും. ഇത്തരം ജൈവവേലികളുടെ പദ്ധതി എത്രയും പെട്ടെന്ന് കാട്ടാന ശല്യമുള്ള വനാതിര്‍ത്തികളില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി.ബിന്റോ, ജില്ലാ സിക്രട്ടറി ഇ.വി.ജോണ്‍, വി.കെ.ഡൊമിനിക്, ഇ.കെ.രാജന്, കെ.സാവിത്രി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: