ന്യൂദല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ഇന്ന് പത്രിക സമര്‍പ്പിക്കും. നാല് സെറ്റ് പത്രികയാണ് ലോക്സഭാ സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കുക. ഓരോ സെറ്റിലും അമ്പത് നിയമസഭാംഗങ്ങളുടെ ഒപ്പുണ്ടാകും.
ആദ്യ സെറ്റ് പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടാമത്തേതില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും മൂന്നാമത്തേതില്‍ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലും നാലാമത്തേതില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പിന്തുണയ്ക്കും.
ഇവരെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, രാജ്നാഥ് സിങ് എന്നിവര്‍ അനുകൂലിക്കും. എന്‍ഡിഎ മുഖ്യമന്ത്രിമാരെയും മുഴുവന്‍ കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും അണിനിരത്തി പത്രികാസമര്‍പ്പണം വന്‍ ആഘോഷമാക്കാനാണ് ബിജെപിയുടെ തീരുമാനം.
എന്‍ഡിഎയിലില്ലാത്ത തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയും സംബന്ധിക്കുമെന്നാണ് സൂചന. ഇതിനിടെ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെയും കുടുംബത്തെയും രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും ഇന്നലെ സന്ദര്‍ശിച്ചു. ജൂലൈ 25ന് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും. ജൂലൈ പതിനേഴിനാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: