പേട്ട: ബൈപാസില്‍ കോഴി മാലിന്യം നിക്ഷേപിക്കാന്‍ കരാറുകാരനൊപ്പം വന്ന നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാരെ കൗണ്‍സിലര്‍ ഹിമസിജിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി. കരാറുകാരായ അമല എഫോ ക്ലീനിംഗ് ഉടമ ഷൗക്കത്ത് ഹാജു , സഹായി ഹരി, ഹെല്‍ത്ത് സ്ക്വാഡിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്.ഷിബു, ജി. രാജേഷ് , ഡി. പ്രദീപ് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. സ്ഥലത്തെത്തിയ പേട്ട പോലീസ് ഇവരെയും മാലിന്യം നിറച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിഴിഞ്ഞം ഹെല്‍ത്ത് സോണല്‍ ഓഫീസിലെ ഡ്രൈവര്‍ അനില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞതോടെ ഓടിയൊളിച്ചു.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ വെണ്‍പാലവട്ടം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്താണ് സംഭവം. രണ്ട് ടാറ്റാ എയ്സ് വാഹനങ്ങളിലും അടച്ചുമൂടിയ ലോറിയിലുമായിട്ടാണ് കോഴിയിറച്ചി അവശിഷ്ടങ്ങള്‍ കൊണ്ടുവന്നത്. ഈ വാഹനങ്ങള്‍ക്ക് അകമ്പടി സേവിച്ചാണ് കരാറുകാരനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഔദ്യോഗിക വാഹനത്തിലെത്തിയത്. സംഭവത്തില്‍ പങ്കില്ലായെന്ന നിലപാടാണ് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കൗണ്‍സിലര്‍ ഹിമസിജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: