ഗുവാഹത്തി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മരണം’ ചെറുകഥാ സമാഹാരം യുവസാഹിത്യ പുരസ്കാരം സ്വന്തമാക്കി. ബാലസാഹിത്യ രംഗത്തെ പുരസ്കാരം എസ് ആര് ലാലിന് ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന നോവലിന് ലഭിച്ചു.
ബാലസാഹിത്യം, യുവസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വിവിധ ഭാഷകളിലായി 24 പേരാണ് യുവസാഹിത്യ പുരസ്കാരത്തിനും ബാലസാഹിത്യ പുരസ്കാരത്തിനും അര്‍ഹരായത്. അരലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. ബാലസാഹിത്യ പുരസ്കാരം നവംബര്‍ 14നു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
വിശ്വനാഥ് പ്രസാദ് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഓരോ ഭാഷകളിലെയ്യും വിജയികളെ തെരഞ്ഞെടുത്തത് മൂന്നംഗ ജൂറിയാണ്. മലയാളത്തിലെ യുവസാഹിത്യ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്ത ജൂറിയില്‍ ഡോ. ജോയ് വാഴയില്‍, ഡോ.പി കെ രാജശേഖരന്, എം രാജീവ് കുമാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
ഡോ. വല്‍സല ബേബി, പ്രഫ. സാറാ ജോസഫ്, സുമംഗല എന്നിവരായിരുന്നു ബാലസാഹിത്യ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കാനുള്ള ജൂറി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: