ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെയും മുതിര്‍ന്ന നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും സാനിധ്യത്തില്‍ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പാര്‍ലമെന്റ് ഹൗസില്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രക്ക് മുന്‍പാകെ സമര്‍പ്പിച്ച മൂന്ന് സെറ്റ് പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ തുടങ്ങിയവര്‍ ഒപ്പുവെച്ചു. ഓരോ പത്രികയിലും അമ്പത് എംപിമാര്‍ നിര്‍ദ്ദശിക്കുകയും അമ്പത് പേര് പിന്താങ്ങുകയും ചെയ്തു. അവസാന തീയതിയായ 28ന് ഒരു സെറ്റ് പത്രിക കൂടി സമര്‍പ്പിക്കും.
ഏഴ് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും സംബന്ധിച്ച പത്രികാസമര്‍പ്പണം എന്‍ഡിഎയുടെ ശക്തിപ്രകടനമായി. ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, വസുന്ധരരാജ സിന്ധ്യെ, ശിവരാജ് സിംഗ് ചൗഹാന്, രമണ്‍ സിംഗ്, ചന്ദ്രബാബു നായിഡു എന്നിവര്‍ക്കുപുറമെ എന്‍ഡിഎ ഇതര മുഖ്യമന്ത്രിമാരായ കെ. ചന്ദ്രശേഖര റാവു, നവീന്‍ പട്നായിക്, ഇ.കെ.പളനിസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിപക്ഷ പാര്‍ട്ടികളുടേതുള്‍പ്പെടെ അറുപത് ശതമാനത്തിലേറെ വോട്ടുകള്‍ ഉറപ്പിച്ചിട്ടുള്ള കോവിന്ദിന്റേത് അനായാസ ജയമാകും. മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ മീരാകുമാറാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: