പത്തനാപുരം: ശതാബ്ദിയുടെ നിറവില്‍ കാര്യറയിലെ വിദ്യാലയമുത്തശ്ശി. നിരവധി തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകര്‍ന്ന് നിലകൊള്ളുന്ന കാര്യറ ഗവണ്മെന്റ് എല്‍പി സ്കൂള്‍ നൂറിന്റെ തിളക്കത്തിലാണ്.
കിഴക്കന്‍ മലയോരപ്രദേശത്തെ ഗ്രാമീണത്തനിമ ശേഷിക്കുന്ന വിളക്കുടി പഞ്ചായത്തില്‍ അറിവിന്റെയും അക്ഷരത്തിന്റെയും ആദ്യതിരിതെളിയിച്ച സ്കൂളിന്റെ ശതാബ്ദിപ്പൊലിമ ഉത്സവസമാനമായി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് നാടും നാട്ടുകാരും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. 1917ല്‍ പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ ഒരാളാണ് സ്കൂളിനായി സ്ഥലം നല്‍കിയത്. ഓല മേഞ്ഞ ഒറ്റമുറി ക്ലാസില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ച വച്ചവര്‍ നിരവധിയാണ്.
പുനലൂര്‍ പേപ്പര്‍മില്ലിന്റെ പ്രതാപകാലത്ത് കാര്യറയില്‍ നിന്നുള്ള തൊഴിലാളികളുടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടിപള്ളിക്കൂടം ആയിരുന്ന സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ക്രമേണ ഓടും എത്തി. പഴയ കെട്ടിടത്തില്‍ കുട്ടികളെ ഉള്‍ക്കൊള്ളാതെ ആയപ്പോള്‍ ഓഫീസുമുറികളും ഹാളും ഉള്‍പ്പെടുത്തി വലിയ കെട്ടിടം ഉയര്‍ന്നു. ഇഗ്ലീഷ്മീഡിയം ഭ്രമം പഞ്ചായത്തു നിവാസികളിലും വേരാഴ്ത്തിയതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സാരമായ കുറവുവന്നു. എന്നാല്‍ അധ്യയനം കൂടുതല്‍ മെച്ചപ്പെടുത്തി അധ്യാപകരും അധികാരികളും സ്കൂളിന്റെ ഉന്നമനം ലക്ഷ്യംവച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ രക്ഷകര്‍ത്താക്കളുടെ മനസ്സില്‍ സ്കൂള്‍ വീണ്ടും ഇടംനേടി. സര്‍വശിക്ഷ അഭിയാനിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. എഴുപതിലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. നഴ്സറി വിഭാഗവും പ്രവര്‍ത്തിക്കുന്നു. അന്‍പത് സെന്റ് പുരയിടവും മൂന്നു കെട്ടിടങ്ങളും സ്കൂളിനുണ്ട്. കുരുന്നു കുട്ടികള്‍ക്കു പഠിക്കാനുള്ള എല്ലാ സൗകര്യവും ചറ്റുവട്ടവുമുണ്ട്. നൂറാം വയസിലെത്തി നില്ക്കുന്ന വിദ്യാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം ജൂലൈ ഒമ്പതിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: