പീരുമേട്: പെരിയാര്‍ നദിയില്‍ കൈയേറ്റം തുടര്‍ന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാര്‍ പാലത്തിന് സമീപം പഞ്ചായത്ത് കുളിക്കടവില്‍ നിരവധി ലോഡ് കല്ലിറക്കി നദികൈയേറിയിരുന്നു. രണ്ടാഴ്ചയോളം കൊണ്ടാണ് കല്‍ഭിത്തി കെട്ടിയത്. പെരിയാര്‍ പാലത്തിലൂടെ കടന്നു പോകുമ്പോള്‍ ഇത് കാണാം.
അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് താലൂക്ക് ഓഫീസിലും കളക്ടറുടെ ഓഫീസിലും വിവരം അറിയിച്ചതുമാണ്. വള്ളക്കടവ് മുതല്‍ ഉപ്പുതറ വരെയുള്ള ഭാഗങ്ങളുടെ ഇടയ്ക്ക് 100 ഏക്കറിലധികം വസ്തു ഇത്തരത്തില്‍ സമീപവാസികള്‍ കൈയേറി കൃഷി ചെയ്തിട്ടുണ്ട്.
ഇതിനിടെ പട്ടയവും സംഘടിപ്പിച്ചിട്ടുമുണ്ട്. കീരിക്കര, ചന്ദ്രവനം, മ്ലാമല ഭാഗങ്ങളില്‍ പലയിടത്തും പെരിയാര്‍ നദി കൈയേറ്റത്താല്‍ തോടിന്റെ വീതി മാത്രമായി ചുരുങ്ങി. വള്ളക്കടവ്, കറുപ്പുപാലം, മഞ്ചുമല ഫാക്ടറിക്ക് സമീപം എന്നിവിടങ്ങളില്‍ നദിയിലിറക്കി കെട്ടിടം പണി തുടങ്ങിയതിനെ തുടര്‍ന്ന് വില്ലേജ് സ്റ്റോപ് മെമ്മോ നല്‍കിയതുമാണ്. ഇത് മറികടന്ന് ഇവര്‍ നിര്‍മ്മാണം പ്രവര്‍ത്തനം നടത്തിയിട്ടും ഇത് പൊളിച്ച് നീക്കുന്നതിനോ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. വള്ളക്കടവ് മുതല്‍ പെരിയാര്‍ പാലം വരെയാണ് ഇപ്പോഴും അനധികൃത കൈയേറ്റങ്ങള്‍ തുടരുന്നത്.
നാട്ടുകാര്‍ പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്കുമ്പോള് ഒരു നോട്ടീസ് കൈയേറ്റക്കാര്‍ക്ക് നല്കി മടങ്ങുകമാത്രമാണ് ഇവിടെ നടക്കുന്നത്. നദിയില്‍ നിന്നും നിശ്ചിത അകലം പാലിച്ച് വേണം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല.
നിര്‍മ്മാണത്തിന് വേണ്ട പെര്‍മിറ്റും പഞ്ചായത്തില്‍ നിന്നും ഇവര്‍ വാങ്ങാറില്ല. എന്നാല്‍ കെട്ടിട നമ്പര്‍ പഞ്ചായത്ത് നല്‍കുകയും ചെയ്യും. കീരിക്കര, മ്ലാമല ഭാഗങ്ങളില്‍ നദിയുടെ മദ്ധ്യഭാഗം വരെയാണ് കൃഷി ചെയ്തിരിക്കുന്നത്. വാഴ, കാപ്പി, കപ്പ തുടങ്ങിയ കൃഷിയാണ് ഇവിടെ അധികവും. പെരിയാര്‍ നദിയിലെ അനധികൃത കൈയേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: