ടോമിന് ജെ.തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത് എന്തിനെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള വ്യക്തിയാണ്. അത്തരമൊരാളെ എന്തിന് സുപ്രധാന സ്ഥാനത്ത് നിയമിച്ചു. തച്ചങ്കരിയെ നിയമിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജിയുടെ വാദത്തിനിടയില്‍ കോടതി ഉന്നയിച്ച സംശയത്തിന്് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഉത്തരങ്ങളുണ്ട്.
ടി.പി. സെന്‍കുമാറിനെതിരെ എന്ത് വൃത്തികേടുകളും കാണിക്കാനുള്ള ഉളുപ്പില്ലായ്മ. മര്യാദകേട് കാണിക്കാന്‍ പാര്‍ട്ടിക്കൊപ്പമോ അല്പം മുന്നിലോ നില്‍ക്കുമെന്ന ഉറപ്പ്. കൈരളി ചാനലിന്റെ പേരിലുള്ള കള്ളക്കടത്തുകള്‍ ഉള്‍പ്പെടെ സിപിഎം ഔദ്യോഗിക ഗ്രൂപ്പിന്റെ കള്ളത്തരങ്ങളില്‍ പലതിലും പോലീസില്‍നിന്നുള്ള കൈത്താങ്ങ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ ഉന്നത പദവി നല്കി എന്നുമാത്രം. പോലീസിനെ ഉപയോഗിച്ച് സകലമാന കൊള്ളരുതായ്മയും കാണിക്കാനുള്ള സിപിഎമ്മിന്റെ കൈയാളാണ് ടോമിച്ചന് തച്ചങ്കരി എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാകുമെന്നു തോന്നുന്നില്ല.
കേരള പോലീസിലെ നേരും നെറിയുമില്ലാത്ത പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് തച്ചങ്കരി അറിയപ്പെടുന്നത്്. ചെറുതും വലുതുമായ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും അന്വേഷണങ്ങളും ഈ ഉദ്യോഗസ്ഥന് നേരിട്ടു.1991-ല്‍ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പ്രകാശന് എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. ഈ കേസില്‍ പ്രകാശന് നടത്തിയ നിയമപ്പോരാട്ടത്തില്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യുവാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും നിരന്തരം കേസ് നടത്തി തളര്‍ന്ന വാദി കേസ് ഒത്തുതീര്‍പ്പാക്കി പിന്‍വലിച്ചു.
2007 ജൂലൈയില്‍ തച്ചങ്കരി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍, ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 2009 ഡിസംബറില്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെയാണ് ഐജി ടോമിന് തച്ചങ്കരിയെ ബെംഗളൂരുവിലേക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശവും വിവാദത്തിനിടയാക്കി.2010 ഏപ്രില്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി വിജിലന്‍സ് അന്വേഷിച്ചു. പല കേസുകളിലും തച്ചങ്കരിക്ക് സസ്പെന്‍ഷനും കിട്ടി.
ഇങ്ങനെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയില്‍ നിയമിച്ചെന്ന പരാതിയില്‍ വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നല്‍കിയില്ല. ഉത്തരം ഇല്ലാത്തതുതന്നെ കാരണം. സര്‍ക്കാര്‍ സാവകാശം ചോദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ബുധനാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കിയേ കഴിയൂയെന്നും കോടതി വ്യക്തമാക്കി. സര്‍വീസ് വിഷയമാണെന്നും പൊതുതാല്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഹൈക്കോടതി സമ്മതിച്ചില്ല.
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു വിശദീകരിക്കുന്ന രണ്ടു പേജുവരുന്ന വിശദീകരണം സ്വീകാര്യമല്ലെന്നു കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ആരോപണ വിധേയനായ പൊലീസ് ഓഫീസറെ സുപ്രധാന പദവിയില്‍ നിയമിച്ചതിനെതിരായ ഹര്‍ജിയാണിതെന്നും ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്കാന് സര്‍ക്കാരിന് കഴിയണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ആരോപണങ്ങളുടെ വസ്തുതകളടക്കമുള്ളവ വിശദീകരിക്കണമെന്നും ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍കുമാര്‍ വിരമിച്ചശേഷം വിശദീകരണം നല്കാന് കാത്തിരിക്കുകയാണോയെന്ന കോടതിയുടെ വിമര്‍ശനത്തിന് അര്‍ത്ഥതലങ്ങള്‍ പലതാണ്.
പോലീസിനുള്ളില്‍ രാഷ്ടീയ താല്പര്യമുള്ളവരും ചില രാഷ്ടീയ നേതാക്കളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. പക്ഷേ നഗ്നമായി രാഷ്ടീയ ചട്ടുകമായി മാറുന്നവര്‍ ചുരുക്കം. അത്തരക്കാരെ ഒരുമിപ്പിച്ച് ഒപ്പംനിര്‍ത്താനാണ് സിപിഎം തീരുമാനം. ഫസല്‍ വധത്തിലെ കൊലയാളികളായ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വൃത്തികെട്ട കളി കളിച്ച ഡിവൈഎസ്പിമാരായ പി.പി. സദാനന്ദനും പ്രിന്‍സ് ഏബ്രഹാമിനുമൊക്കെ നേതൃത്വം നല്‍കാനും വഴികാട്ടാനും വിശ്വസിക്കാവുന്നയാള്‍ തച്ചങ്കരി തന്നെ. സിപിഎം കൊള്ളരുതാത്തവന്മാരുടെ പാര്‍ട്ടിയായി മാറിയതിനാലും എന്തും കാണിക്കാമെന്ന ധാര്‍ഷ്ട്യം മുഖ്യമന്തിക്കുള്ളതിനാലും തച്ചങ്കരിമാര്ക്ക് നല്ലകാലം. പക്ഷെ കേരളത്തിന്റെ പൊതു സമൂഹം ഇത്തരക്കാരെ സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നറിഞ്ഞാല് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: