പതിമൂന്ന് രാഷ്ട്രപതിമാര്‍ ഇതുവരെ രാജ്യത്തിനുണ്ടായി. അതില്‍ മലയാളികളുടെ അഭിമാനമായ കെ.ആര്. നാരായണനുണ്ട്. ജ്വലിക്കുന്ന സ്പ്നങ്ങളാല് യുവഹൃദയങ്ങളെ തീക്ഷ്ണമാക്കിയ കലാമുണ്ട്. അധികാരം കുടുംബാവകാശമായി കരുതിയ ഇന്ദിരയുടെ പാദസേവകരുണ്ട്. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ഫക്രുദ്ദീനും പ്രതിഭയില്ലാത്ത പ്രതിഭാ പാട്ടീലുമുണ്ട്. രാഷ്ട്രീയക്കളികളും അന്തപ്പുര നാടകങ്ങളും ഓരോ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെയും ചരിത്രത്തിലെ കൗതുകക്കാഴ്ചകളാക്കി.
നെഹ്റുവിനെ തോല്‍പ്പിച്ച പട്ടേല്‍
എതിരില്ലാതെയാണ് 1950ല്‍ ആദ്യ രാഷ്ട്രപതിയായി രാജേന്ദ്ര പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത്. തിരശ്ശീലക്ക് പിന്നില്‍ പ്രധാനമന്ത്രി നെഹ്റുവും ഉപപ്രധാന മന്ത്രി പട്ടേലും തമ്മിലായിരുന്നു യഥാര്‍ത്ഥ മത്സരം. അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയെ രാഷ്ട്രപതിയാക്കാനായിരുന്നു നെഹ്റുവിന് താല്പര്യം.
പട്ടേലിന്റെ പിന്തുണ രാജേന്ദ്ര പ്രസാദിനും. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് വിട്ടിരുന്ന രാജഗോപാലാചാരിയോട് ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ലോക മഹായുദ്ധകാലമായതിനാല് സമരത്തിന് പകരം ചര്‍ച്ചയായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്.
പട്ടേലിന്റെ രാഷ്ട്രീയബുദ്ധി തിരിച്ചറിയാന്‍ നെഹ്റുവിന് സാധിച്ചില്ല. കണിശവും രഹസ്യവുമായ നീക്കങ്ങളിലൂടെ രാജേന്ദ്ര പ്രസാദിനാവശ്യമായ പിന്തുണ പട്ടേല്‍ നേടിയെടുത്തു. 1949 ഒക്ടോബര്‍ അഞ്ചിന് കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്ത നെഹ്റു, രാജഗോപാലാചാരിയുടെ പേര് നിര്‍ദ്ദേശിച്ചതും രൂക്ഷമായ എതിര്‍പ്പുയര്‍ന്നു.
തിരിച്ചടിയില്‍ അമ്പരന്ന നെഹ്റു ഒടുവില്‍ പിന്മാറി. 1950 ജനുവരി 23ന് രാജേന്ദ്ര പ്രസാദിന്റെ പേര് നെഹ്റുതന്നെ നിര്‍ദ്ദേശിച്ചു. 1950 ജനവരി 26ന് പ്രഥമ രാഷ്ട്രപതിയായി രാജേന്ദ്രപ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. 1952ല്‍ കെ.ടി. ഷായെയും 1957ല്‍ ഹരി റാമിനെയും തോല്‍പ്പിച്ച് അദ്ദേഹം 1962 വരെ സ്ഥാനത്ത് തുടര്‍ന്നു. ഏറ്റവും കൂടുതല്‍ വര്‍ഷം (12 വര്‍ഷം) രാഷ്ട്രപതിയായതിന്റെ റെക്കോര്‍ഡും രാജേന്ദ്ര പ്രസാദിന്റെ പേരിലാണ്.
ഇന്ദിരയുടെ പാദസേവകര്‍
1975 ഡിസംബര്‍ 10ന് ‘ഇന്ത്യന്‍ എക്സ്പ്രസ്സി’ല്‍ അബു എബ്രഹാം വരച്ച കാര്‍ട്ടൂണില്‍ ഫാസിസ്റ്റ് ഇന്ദിരക്ക് മുന്നില്‍ രാഷ്ട്രപതി സ്ഥാനം അടിയറവച്ച ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ദയനീയ ചിത്രമുണ്ടായിരുന്നു. ഇന്ദിരയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ബാത്ത്ടബ്ബില്‍ കിടന്ന് ഒപ്പിടുന്ന കാര്‍ട്ടൂണിലെ ഫക്രൂദ്ദീന്‍ രാജ്യമെങ്ങും ചര്‍ച്ചയായി. 1975 ജൂണ്‍ 25ന് വൈകിട്ട് അഞ്ച് മണിക്ക് ഇന്ദിര ഫക്രുദ്ദീനുമായി കൂടിക്കാഴ്ച നടത്തുകയും രാത്രി 11ന് അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവ് ഇറങ്ങുകയും ചെയ്തു.
ഭരണഘടനയും പൗരാവകാശങ്ങളും സംരക്ഷിക്കേണ്ട രാഷ്ട്രപതി ഇന്ദിരയുടെ ജനാധിപത്യവിരുദ്ധ നടപടിക്ക് കുടപിടിച്ചു. ഹിറ്റ്ലറെ അനുസ്മരിപ്പിച്ച് ‘ഇന്ത്യയെന്നാല്‍ ഇന്ദിര’യെന്ന മുദ്രാവാക്യവുമായി 21 മാസത്തോളം ജനാധിപത്യാവകാശങ്ങളെ അടിച്ചമര്‍ത്തി കോണ്‍ഗ്രസ് രാജ്യം ഭരിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്തുതിപാഠകരെയും പാദസേവകരെയും പ്രതിഷ്ഠിക്കുന്നതിന് തുടക്കമിട്ടത് ഇന്ദിരയാണ്. ഇന്ദിരയുടെ ഗുഡ് ബുക്കില്‍ ഇടംനേടി 1982ല്‍ രാഷ്ട്രപതിയായ ഗ്യാനി സെയില്‍ സിങ്ങിന്റെ വാക്കുകള്‍ ജനാധിപത്യ ബോധമുള്ളവരെ നാണിപ്പിക്കുന്നതായിരുന്നു. എന്റെ നേതാവ് ആവശ്യപ്പെട്ടാല്‍ ചൂലെടുത്ത് തറ വൃത്തിയാക്കാനും തയ്യാറാണെന്നായിരുന്നു അടിയന്തരാവസ്ഥയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്കു മുന്നിലിരുന്ന് സെയില്‍ സിങ് പറഞ്ഞത്. പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരതയെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിഖുകാരനായ സെയില്‍ സിങ്ങിനെ ഇന്ദിര രാഷ്ടപതിയാക്കിയത്. എന്നാല്‍ സിഖ് ഭീകരരെ സ്വാധീനിക്കാന്‍ ഇതിനായില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിന് ആക്കം കൂട്ടിയതും ഒരു രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്. ഓള്‍ഡ് ഗാര്ഡുകളെന്നറിയപ്പെടുന്ന സിന്‍ഡിക്കേറ്റ് വിഭാഗവും ഇന്ദിരയും തമ്മില്‍ അധികാര വടംവലി രൂക്ഷമായിരിക്കെയാണ് 1969 മെയ് മൂന്നിന് രാഷ്ടപതിയായ സക്കീര്‍ ഹുസൈന് മരണപ്പെടുന്നത്. കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രപതിയായി നീലം സഞ്ജീവ റെഡ്ഡിയെ നിര്‍ദ്ദേശിച്ചു.
ദളിത് നേതാവായ ജഗ്ജീവന് റാമിനെ ഉയര്‍ത്തിക്കാട്ടി ഇന്ദിര എതിര്‍ത്തെങ്കിലും പാര്‍ട്ടിയില്‍ പരാജയപ്പെട്ടു. പിന്മാറാന് തയ്യാറല്ലാതിരുന്ന ഇന്ദിര ആക്ടിംഗ് പ്രസിഡണ്ടായിരുന്ന വി.വി. ഗിരിയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കി. സ്വതന്ത്ര പാര്‍ട്ടിയും ജസംഘവും ഉള്‍പ്പെട്ട പ്രതിപക്ഷം മുന്‍ ധനമന്ത്രിയായിരുന്ന സി.ഡി. ദേശ്മുഖിനെ സ്ഥാനാര്ത്ഥിയാക്കിയിരുന്നു. മനഃസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാന്‍ ഇന്ദിര നേതാക്കളോടാവശ്യപ്പെട്ടു. വി.വി. ഗിരി ജയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ഇന്ദിരക്കെതിരെ നടപടിക്ക് സിന്‍ഡിക്കേറ്റ് മുറവിളി കൂട്ടി. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിര നിലംപതിച്ചപ്പോള്‍ 1977ല്‍ നീലം സഞ്ജീവറെഡ്ഡി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രഭ കെടുത്തിയ പ്രതിഭ
ആദ്യ വനിതാ രാഷ്ട്രപതിയെന്ന വിശേഷണത്തോടെ രാഷ്ട്രപതി ഭവനിലെത്തിയ പ്രതിഭാ പാട്ടീല്‍ ഏറ്റവും കഴിവുകെട്ട രാഷ്ട്രപതിയെന്ന വിശേഷണം ഏറ്റുവാങ്ങിയാണ് പടിയിറങ്ങിയത്. ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കാലത്ത് തലയുയര്‍ത്തി നിന്നിരുന്ന രാഷ്ട്രപതി ഭവന് പ്രതിഭയുടെ കാലത്ത് വിവാദങ്ങളുടെ വേലിയേറ്റത്തിന് സാക്ഷ്യം വഹിച്ചു. പ്രധാന സ്ഥാനങ്ങളില്‍ ചംച (പാദസേവകര്‍) കളെ തിരുകിക്കയറ്റിയ ഇന്ദിരയുടെ മറ്റൊരു പതിപ്പായിരുന്നു സോണിയ. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തയെന്നതായിരുന്നു പ്രതിഭയുടെ യോഗ്യത.
മൗനിയായ മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയാക്കിയും സോണിയ ഭരണം നിയന്ത്രിച്ചു.
കൊലക്കേസില്‍ പ്രതിയായ സഹോദരനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ പ്രതിഭ ഇടപെട്ടുവെന്ന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അതേ മാസം ആരോപണം ഉയര്‍ന്നു. കൊടും കുറ്റവാളികളുടേതുള്‍പ്പെടെ 35 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി രാജ്യത്തിന്റെ മനഃസാക്ഷിയെ പ്രതിഭ ചോദ്യം ചെയ്തു.
2012ല്‍ സ്ഥാനമൊഴിയുമ്പോള്‍ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചിരുന്നത് 205 കോടി രൂപ. പത്തിലേറെ കുടുംബാംഗങ്ങളുമായുള്ള ഉല്ലാസ യാത്രകളായിരുന്നു അധികവും. വിദേശത്തെ ബീച്ചുകളില്‍ വെയില്‍കായുന്ന രാഷ്ട്രപതിയുടെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ചു. വിരമിച്ചുകഴിഞ്ഞാല്‍ താമസിക്കുന്നതിനായി പൂനെയിലെ സൈനിക ഭൂമിയില്‍ പൊതുപണമുപയോഗിച്ച് മണിമാളിക നിര്‍മ്മിക്കാനുള്ള നീക്കവും വിവാദമായി.
രാഷ്ട്രപതിയായിരിക്കെ ലഭിച്ച ഉപഹാരങ്ങള്‍ മുഴുവന്‍ കടത്തിയതും വിരമിച്ചതിന് ശേഷവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടതും വിവാദമായി. ഉപഹാരങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തിരികെ വാങ്ങി. സ്കൂളുകള്‍, കോളജുകള്‍, പഞ്ചസാര ഫാക്ടറി, ബാങ്ക് തുടങ്ങിയവ നടത്തിയിരുന്ന പ്രതിഭ വ്യവസായ രംഗത്തും സജീവമായിരുന്നു. ബന്ധുക്കള്‍ക്ക് വായ്പ നല്കി തിരിച്ചടക്കാതിരുന്ന സംഭവത്തില്‍ പ്രതിഭാ മഹിളാ സഹകാരി ബാങ്കിന് 2003ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. സ്വന്തം ശമ്പളം 300 ശതമാനം വര്‍ദ്ധിപ്പിച്ചും പ്രതിഭ അത്ഭുതപ്പെടുത്തി.
ഇടതുവഞ്ചന
രാഷ്ട്രപതി ഭവനും രാഷ്ട്രപതിയും സാധാരണക്കാരുടെ മനസ്സിനെയും കീഴടക്കിയത് ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കാലത്താണ്. ജനങ്ങളോട് നിരന്തരം സംവദിച്ചിരുന്ന കലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരനായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കലാമിനെ ബിജെപിയെ ശക്തമായി എതിര്‍ത്തുപോരുന്ന മുലായം സിംഗ് യാദവും കോണ്‍ഗ്രസ്സുമടക്കം പിന്തുണച്ചപ്പോള്‍ ഇടതുപക്ഷം കണ്ണടച്ച് എതിര്‍ത്തു.
രാഷ്ട്രപതിയായതിനുശേഷവും കലാമിനെ അപമാനിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇടതുനേതാക്കള്‍ ശ്രമിച്ചു. വി.എസ്. അച്യുതാനന്ദന്റെ അധിക്ഷേപം ഏറെ വിവാദമായിരുന്നു. കലാം ലോകത്തോട് വിടപറഞ്ഞപ്പോള്‍ വിദ്വേഷപ്രചാരണത്തിന് തീവ്രഇസ്ലാമിസ്റ്റുകള്ക്കൊപ്പം കമ്യൂണിസ്റ്റുകളും കൈകോര്‍ത്തു.
രാജ്യത്തിന്റെ പരാമധികാര സ്ഥാനത്തേക്ക് കലാമിനെ എതിര്‍ത്ത ഇടതുപക്ഷത്തിന് എന്നാല്‍ നെഹ്റു കുടുംബത്തിന്റെ അടുക്കളക്കാരിയെ നിര്‍ദ്ദേശിക്കാന്‍ മടിയുണ്ടായില്ല. പ്രതിഭാ പാട്ടീല്‍ നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോഴാണ് സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ.ബി. ബര്ദ്ദന് അവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.
മഹാരാഷ്ട നിയമസഭയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതായിരുന്നു ബര്ദ്ദന് കണ്ടെത്തിയ മഹിമ. മകന് രാഹുലിന് വെല്ലുവിളിയാകുമെന്ന ഘട്ടത്തില്‍ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കി ഒതുക്കാനും സോണിയയെ സിപിഎം സഹായിച്ചു. സിപിഐയും ആര്‍എസ്പിയും അന്ന് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. കലാമിനെ എതിര്‍ത്ത അതേ തെറ്റ് രാംനാഥ് കോവിന്ദിന്റെ കാര്യത്തിലും ഇടതുപക്ഷം ആവര്‍ത്തിക്കുന്നു.
ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കി ഗോഡ്സെയും ഗാന്ധിയും തമ്മിലുള്ള മത്സരമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ചിത്രീകരിക്കാന്‍ അഫ്സല് ഗുരുവിന്റെ ആരാധകരായ യച്ചൂരിയും സംഘവും നടത്തിയ നീക്കമാണ് ‘മിന്നലാക്രമണ’ത്തിലൂടെ അമിത് ഷാ പൊളിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്നിട്ടും പിന്നാക്കവിഭാഗത്തിന്റെ പ്രതിനിധിയായ കെ.ആര്. നാരായണന് ബിജെപി പിന്തുണയോടെയാണ് രാഷ്ട്രപതിയായത്. ഈ ഹൃദയ വിശാലതയാണ് ഇടതുപക്ഷത്തിന് ഇല്ലാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: