തളിപ്പറമ്പ്: കേരളത്തിലെ ആദ്യത്തെ ഔഷധസസ്യ വിജ്ഞാനകേന്ദ്രം നാളെ പരിയാരം ഔഷധി കേന്ദ്രത്തില്‍ ആരംഭിക്കും. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളെക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മാനേജിംഗ് ഡയരക്ടര്‍ കെ.വി.ഉത്തമന് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നൂറിലധികം ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിന് ആരംഭിക്കുന്ന വിജ്ഞാനകേന്ദ്രത്തിലെത്തുന്ന സ്കൂള്‍ കുട്ടികള്‍ക്ക് രണ്ട്മണിക്കൂര്‍ നീളുന്ന ക്ലാസും ഔഷധങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്ന കുരുന്നുകാതില്‍ ആരോഗ്യമന്ത്രം എന്ന സചിത്ര പുസ്തകവും ഓരോ ഔഷധ ചെടികളും സൗജന്യമായി നല്‍കും. എണ്‍പത്തിയഞ്ച് ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഔഷധസസ്യ തോട്ടം സുരക്ഷിതമായി പരിപാലിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് പുറമെ ജലം പരമാവധി കുറച്ച് ആവശ്യമുള്ള ഔഷധ സസ്യങ്ങളുടെ കൃഷി ഇവിടെ ആരംഭിക്കുകയും ചെയ്യും. പാരമ്പര്യ വൈദ്യന്മാര്ക്കും ഔഷധങ്ങളേക്കുറിച്ച് അറിയാന്‍ താല്പര്യപ്പെടുന്നവര്ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. നിലവില്‍ 85 ഏക്കര്‍ സ്ഥലം ഉള്ളതില്‍ രണ്ടേക്കറില്‍ ഔഷധിയുടെ ഉത്തരമേഖലാ വിപണന കേന്ദ്രവും സസ്യോദ്യാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങള്‍ രണ്ടേക്കര്‍ വീതമുള്ള പ്ലോട്ടുകളാക്കി ഇരുമ്പ് വേലികള്‍ നിര്‍മ്മിച്ച ശേഷം വിപുലമായ തോതില്‍ ഔഷധസസ്യകൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്. ചൂര്ണ്ണങ്ങളുടെ നിര്‍മ്മാണ യൂണിറ്റും ഇവിടെ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എംഡി പറഞ്ഞു. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ ഔഷധിയുടെ മരുന്നുകള്‍ ഇപ്പോള്‍ വില്പന നടത്തുന്നുണ്ട്. ഇപ്പോഴുള്ള നൂറ് കോടി രൂപയുടെ വിറ്റുവരവ് സമീപഭാവിയില്‍ തന്നെ 500 കോടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
തുളസിത്തറ ഉള്‍പ്പെടെ 200 വിവിധ ഔഷധ സസ്യങ്ങളാണ് വിജ്ഞാനകേന്ദ്രത്തിനകത്ത് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ന് ഉച്ചക്ക് 12 ന് മന്ത്രി കെ.കെ.ശൈലജ വിജ്ഞാനകേന്ദ്രം ഉദ്ഘാടനം ചെയ്യും. ടിവി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ചെയര്മാന് കെ.ആര്.വിശ്വംഭരന്, കെ.വി.സുമേഷ്, പി.പി.ദിവ്യ, ഇ.പി.ബാലകൃഷ്ണന്, കെ.പി.ജയബാലന്‍, ഡോ.അനിതജേക്കബ്, ഡോ.സി.ശോഭന, കെ.മോഹനന്, ടി.വി.സുധാകരന്, കെ.വി.ഗോവിന്ദന്, കെ.ശശിധരന്, കെ.വി.ഉത്തമന് എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ഔഷധസസ്യങ്ങള്‍ തിരിച്ചറിവും ഔഷധമൂല്യവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന് ക്ലാസെടുക്കും. പത്രസമ്മേളനത്തില്‍ കെ.എ.ചന്ദ്രശേഖരന്, വി.സി.ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: