തിരുവനന്തപുരം: കേരളത്തില്‍ പനി മരണങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ ഏകോപനമില്ലായ്മയും പാര്ട്ടിവത്കരണവുമാണെന്ന് ആരോപിച്ച് യുവമോര്‍ച്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മസ്ക്കറ്റ് ഹോട്ടലിനു സമീപം ബാരിക്കേഡുകള്‍ വച്ച് മാര്‍ച്ച് തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയായി. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ആരോഗ്യ മേഖല ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണെന്നും സംസ്ഥാന ജനസംഖ്യയുടെ 50 ശതമാനം പനിബാധിതരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് രാഷ്ട്രീയപ്രേരിതമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥലംമാറ്റിയതും പ്രിവന്റീവ് ഹെല്‍ത്ത് ഇസ്പെക്ടര്മാരുടെ എണ്ണം വെട്ടിക്കുറച്ചതും ആരോഗ്യപരിപാലന ബോധവത്കരണം ആശാ വര്‍ക്കേഴ്സിനെ ഏല്‍പ്പിച്ചതും ആരോഗ്യ മേഖലയെ കാര്യമായി ബാധിച്ചു.
എച്ച്1 എന്‍1, ഡെങ്കി, എലിപ്പനി കൂടാതെ കേരളത്തില്‍ നിന്നു തുടച്ചു മാറ്റപ്പെട്ട ഡിഫ്റ്റിരിയ രോഗം പോലും തിരിച്ചുവന്നിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മരണത്തിന്റെ വ്യാപാരിയായി മാറുകയാണെന്നും ആര്.എസ്. രാജീവ് പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ ആര്.എസ്. സമ്പത്ത്, ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ് എന്നിവര്‍ സംസാരിച്ചു. മ്യൂസിയത്തു നിന്ന് ആരംഭിച്ച മാര്‍ച്ചിന് നേതാക്കളായ മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രന്, അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: