കൊച്ചി: ആരോഗ്യ മേഖലയിലും സര്‍ക്കാരിന് വീഴ്ച. പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ പരാജയപ്പെട്ടതോടെ രോഗപ്രതിരോധത്തിന് വീഴ്ച സമ്മതിച്ച സംസ്ഥാന സര്‍ക്കാര്‍ ജനകീയ പങ്കാളിത്തം തേടുന്നു. സംസ്ഥാനത്ത് പനി മരണങ്ങളേറിയ പശ്ചാത്തലത്തിലാണ് നടപടി.
ജനകീയ പങ്കാളിത്തം ഉറപ്പാക്കാനായി ഈ മാസം 26ന് എല്ലാ തദ്ദേശസ്ഥാപനങ്ങളും യോഗം ചേരണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ യോഗം വിളിക്കാനാണ് നിര്‍ദ്ദേശം.
കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പിന് പകരം ജനകീയ സമിതികള്‍ വിലയിരുത്തും. വീടുകള്‍ സന്ദര്‍ശിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. വിദ്യാര്‍ത്ഥികളുടെ സഹായവും തേടും.
പനി ബാധിത പ്രദേശങ്ങളെ ഹൈ റിസ്ക്ക്, മോഡറേറ്റ് റിസ്ക്ക്, ലോ റിസ്ക്ക് എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദ്ദേശം. ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ മരണങ്ങളുണ്ടായിട്ടുള്ള പ്രദേശങ്ങളാണ് ഹൈറിസ്ക്കില്‍.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമനം നടത്താം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പരിധികളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയമനം നടത്താനാണ് അനുമതി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഓരോ ഡോക്ടറെയും പാരാമെഡിക്കല്‍ ജീവനക്കാരെയും അധികമായി നിയമിക്കാം. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണെങ്കില്‍ രണ്ടുവീതവും നിയമനം നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: