തൃശൂര്‍: ഹൈക്കോടതി ഉത്തരവിന് പുല്ലുവില. കോടതിവിധിയനുസരിച്ച് ഇന്ത്യന്‍ കോഫിഹൗസ് ഭരണം ഏറ്റെടുക്കാനെത്തിയ ഭരണസമിതി അംഗങ്ങളെ കാത്തിരുന്നത് അടച്ചുപൂട്ടിയ ഓഫീസ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അഡ്മിനിസ്ട്രേറ്റര്‍ ഓഫീസ് പൂട്ടി താക്കോലുമായി മുങ്ങി. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധസൂചകമായി ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.
പൂട്ടിയിട്ട ഓഫീസിനു പുറത്ത് പ്രസിഡന്റ് ഇ.എസ്. ജോജി, സെക്രട്ടറി എസ്.എസ്. അനില്‍കുമാര്‍ എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും കാത്തുനിന്നു. പോലീസും സ്ഥലത്തെത്തി. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് കോടതി ഉത്തരവുണ്ടായത്. കോഫിഹൗസ് ഭരണം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി തെറ്റെന്നും മുന്‍ഭരണസമിതിയെ ഭരണം തിരിച്ചേല്പ്പിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഭരണസമിതിയെ പിരിച്ചുവിടാന്‍ തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് അധികാരമില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിധി പ്രസ്താവിച്ചത്.
ഫെബ്രുവരി 25നാണ് ഭരണസമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ കോഫിഹൗസ് പിടിച്ചെടുക്കാനുള്ള നീക്കമാരംഭിച്ചത്. ഇതേത്തുടര്‍ന്ന് മാസങ്ങളോളം തൊഴിലാളികള്‍ ഓഫീസിന് മുന്നില്‍ സമരത്തിലായിരുന്നു.
ഒടുവില്‍ പോലീസ് സഹായത്തോടെ ബലംപ്രയോഗിച്ചാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏറ്റെടുത്തത്. ഹൈക്കോടതിവിധി വന്നിട്ടും സര്‍ക്കാരും സിപിഎം നേതൃത്വവും ധിക്കാരപരമായ നിലപാടാണ് തുടരുന്നതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ കോഫി ബോര്‍ഡില്‍ രണ്ടായിരത്തോളം തൊഴിലാളികളാണ് ആകെയുള്ളത്.
2004ലാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയെ അട്ടിമറിച്ച് സഹകരണവേദിയെന്ന പേരില്‍ നിലവിലുള്ള മുന്നണി ഭരണം പിടിച്ചത്. അതുവരെ നഷ്ടത്തിലായിരുന്ന കോഫിഹൗസ് 2006മുതല്‍ സഥിരം ലാഭത്തിലായി. ഇപ്പോള്‍ 1800ലേറെ തൊഴിലാളികളും സിപിഎം വിരുദ്ധ മുന്നണിയിലാണ്.
തൊഴിലാളികളുടെ നേതൃത്വത്തില്‍ കോഫിഹൗസ് പ്രവര്‍ത്തനം ലാഭത്തിലായപ്പോള്‍ വീണ്ടും അത് തട്ടിയെടുക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തുന്നതെന്നാണ് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നത്. 2019 ജൂണ്‍ വരെയാണ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: