ഇടുക്കി: ഗണേശ്കുമാര്‍ എംഎല്‍എയുടെയും ജോബി തോമസ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെയും വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റിങ് നടത്തി പണം തട്ടിയ മൂന്ന് പേര് അറസ്റ്റില്‍. കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിന്‍സ് ജോണ്‍, സഹായികളായ ജിബിന്‍ ജോര്‍ജ്, ലിജോ മോനച്ചന് എന്നിവരെ പിടികൂടിയത്.
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ഡിസംബറില്‍ ജയില്‍ മോചിതനായ വ്യക്തിയാണ് കേസിലെ മുഖ്യപ്രതി പ്രിന്‍സ് ജോണ്‍. ഫെയ്സ്ബുക്കില്‍ ജോബി തോമസ് ഐപിഎസ് എന്ന ഉദ്യോഗസ്ഥന്റെയും ഗണേശ്കുമാര്‍ എംഎല്‍എയുടെയും വ്യാജ അക്കൗണ്ട് ഉണ്ടാക്കി വ്യാജരേഖകള്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്.
ദിന്‍ഷാദ് അലി സുബൈദ് എന്ന റെസ്ലിങ് താരത്തിന്റെ ഫോട്ടോയാണ് ജോബി തോമസ് ഐപിഎസിന്റേതായി ഉപയോഗിച്ചത്. ‘ഇയാളെ ഫെയ്സ്ബുക്കില്‍ പരിചയപ്പെടുത്തുന്നത് ഗണേശ്കുമാര്‍ എംഎല്‍എയുടെ അക്കൗണ്ട് വഴിയാണ്. ജോബി തോമസ് ഐപിഎസിന്റെ സഹോദരിയായി ഡോ. ഡി.എസ്. പ്രിയ എന്ന വ്യാജ ഫെയ്സ്ബുക്ക് പേജും നിര്‍മ്മിച്ചു. രാജ്യത്തിന് അകത്തും പുറത്തുമായി 150 ഓളം സ്ത്രീകളെ ഇതുവഴി വലയിലാക്കി. ഇവരില്‍ നിന്നും 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പലരുടെയും നഗ്നഫോട്ടോകളും ഇവരുടെ കൈവശമുണ്ടെന്ന് പോലീസ് അറിയിച്ചു.
സ്ത്രീകളുടെ സഹായത്തോടെ ശബ്ദം ഡബ്ബ് ചെയ്ത് പുരുഷന്മാരില് നിന്ന് ഇവര്‍ വന്‍ തുക തട്ടിയെടുത്തതായും വിവരമുണ്ട്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കട്ടപ്പന സ്വദേശിനിയില്‍ നിന്ന് 18,500 രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്. എറണാകുളം റേഞ്ച് ഐ.ജി പി. വിജയന്റെ നിര്‍ദ്ദേശപ്രകാരം, ഇടുക്കി എസ്.പിയുടെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്‍, കട്ടപ്പന സി.ഐ അനില്‍കുമാര്‍, എസ്.ഐ മുരുകന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: