ന്യൂദല്‍ഹി: ഒറ്റ റോക്കറ്റില്‍ കൂടുതല്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ ഒരിക്കല്‍ക്കൂടി ഐഎസ്ആര്‍ഒ ആകാശത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന നേട്ടം കൈവരിച്ചു.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 38 റോക്കറ്റ് ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നു.
ഉപഗ്രഹങ്ങളെല്ലാം ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയ്ക്ക് മറ്റൊരു അഭിമാന നിമിഷം.രാവിലെ 9.29 നായിരുന്നു വിജയകരമായ വിക്ഷേപണം. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹത്തെയാണ് ഇന്നലെ ഭ്രമണപഥത്തിലെത്തിച്ചത്. കാര്‍ട്ടോസാറ്റ് 2 ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. ആകാശത്തെ ഇന്ത്യയുടെ കണ്ണ് എന്നാണ് ഈ ഉപഗ്രഹത്തിന്റെ വിശേഷണം.
വിക്ഷേപണത്തിനു ശേഷം 16 മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ട്ടോസാറ്റ് രണ്ടിനെ ഭ്രമണപഥത്തില്‍ എത്തിച്ചു. പിഎസ്എല്‍വി ഉപയോഗിച്ചുള്ള നാല്‍പ്പതാമത്തെ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിയത് 30 നാനോ ഉപഗ്രഹങ്ങള്‍. ഇതില്‍ 29 എണ്ണം വിദേശ രാജ്യങ്ങളുടേതാണ്. കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ 15 കിലോഗ്രാം ഭാരമുള്ള ‘നിയുസാറ്റ്’ ആണ് ഇന്ത്യയില്‍ നിന്നുള്ള ഏക നാനോ ഉപഗ്രഹം.
അമേരിക്ക, ബ്രിട്ടന്, ജപ്പാന്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് 29 ഉപഗ്രഹങ്ങള്‍.
കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണ് 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് 2 ഇ. നാനോ ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 243 കിലോഗ്രാം ഭാരമുണ്ട്. എല്ലാ ഉപഗ്രഹങ്ങള്‍ക്കും കൂടി ഭാരം 955 കിലോഗ്രാം.
വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒ ചെയര്മാന് എ. എസ്. കിരണ്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഇതൊരു സാധാരണ വിക്ഷേപണ വിജയമല്ലെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ കെ. ശിവന് പറഞ്ഞു. 31 ഉപഗ്രഹങ്ങള്‍ക്കു പുറമെ രണ്ടു പേലോഡുകള്‍ കൂടി റോക്കറ്റിലുണ്ടായിരുന്നു. ഇവ പത്ത് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ചില പരീക്ഷണങ്ങള്‍ നടത്തുമെന്ന് വിക്ഷേപണത്തിന്റെ മിഷന് ഡയറക്ടര്‍ ബി. ജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റ റോക്കറ്റില്‍ ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: