ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് തുടക്കം. നാളത്തെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച അമേരിക്കയിലെത്തും. തിങ്കളാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. പ്രതിരോധ, സാമ്പത്തിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യക്ക് 22 അത്യാധുനിക ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്കി. ആദ്യമായാണ് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോക്ക് പുറത്തുള്ള ഒരു രാജ്യത്തിന് ഡ്രോണുകള്‍ നല്‍കുന്നത്.
ഒബാമ ഭരണകാലത്ത് ഇന്ത്യ അമേരിക്കയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. സഹകരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുരാജ്യങ്ങളും താല്പര്യപ്പെടുന്നത്. ഇസ്ലാമിക ഭീകരതക്കെതിരായ ട്രംപിന്റെ കര്‍ക്കശ നിലപാടുകള്‍ പാക്കിസ്ഥാന് വിഷയത്തില്‍ ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഡ്രോണ്‍ കൈമാറ്റത്തിനുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതിരോധ രംഗത്ത് സഹകരണം ശക്തിപ്പെടുമെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സമുദ്രത്തിലും അറബിക്കടലിലും ചൈനീസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ വേഗത്തിലാക്കാന്‍ നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
മോദിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വാഷിംഗ്ടണിലാണ് മോദി- ട്രംപ് കൂടിക്കാഴ്ച. മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സിലിക്കണ്‍ വാലിയിലും ന്യൂജഴ്സിയിലുമൊക്കെ വലിയ സ്വീകരണമാണ് മോദിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയത്.
ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മാത്രമാണ് ഉണ്ടാവുക.
വിര്‍ജീനിയ സബേര്‍ബില്‍ ഇന്ത്യക്കാരായ അറുനൂറ് പ്രമുഖരുമായി മോദി ആശയവിനിമയം നടത്തും. വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഇന്ത്യ- യുഎസ് സഹകരണം സംബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇന്ത്യക്കാര്‍ മോദിയെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ബിജെപി യുഎസ്എ ഓവര്‍സീസ് ഫ്രണ്ട്സ് നേതാവ് പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: