ശ്രീനഗര്‍: നോഹട്ടയിലെ ജൂമാ മസ്ജിദ് പളളിയില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേര് അറസ്റ്റിലായിരുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി 12.30ഓടെ ശ്രീനഗര്‍ നൗഹട്ടയില്‍ ജാമിയ മസ്ജിദിന് സമീപമാണ് സംഭവം. പള്ളിയില്നിന്ന്പുറത്തുവരുകയായിരുന്നവരുടെ ചിത്രങ്ങള്‍ മുഹമ്മദ് അയ്യൂബ് വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത് ജനങ്ങള്‍ ഇദ്ദേഹത്തെ വളഞ്ഞു. ഇതേതുടര്‍ന്ന് മുഹമ്മദ് അയ്യൂബ് നിരവധി തവണ വെടിയുതിര്‍ത്തു. ഇതില്‍ പ്രകോപിതരായ ജനത്തിന്റെ കല്ലേറിലും മര്‍ദനത്തിലുമാണ് മരണം. അയ്യൂബിന്റെ വെടിയേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന് യൂനിഫോം ധരിച്ചിരുന്നില്ല.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും സംഭവത്തെ അപലപിച്ചു. ജനക്കൂട്ടത്തിന്റേത് നാണംകെട്ട പ്രവൃത്തിയാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളില്‍ ഒന്നാണ് സംസ്ഥാനത്തേതെന്നും അവരുടെ ക്ഷമ പരീക്ഷിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഒരാളെ തിരിച്ചറിഞ്ഞതായും ജമ്മു കശ്മീര്‍ ഡിജിപി ഷേഷ് പോള്‍ വൈദ് അറിയിച്ചു. അക്രമത്തില്‍ മിര്‍വൈസിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: