തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്ക് ഉത്സവ സീസണില്‍ വിമാന കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന് വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഉത്സവ സീസണും വിദ്യാലയ അവധിയും വരുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന സമീപനമാണ് വിമാന കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗള്‍ഫ് മേഖലയിലെ വിമാനക്കൂലി നിജപ്പെടുത്തണമെന്നും കൂടുതല്‍ എയര്‍ ഇന്ത്യ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളെ ഈ മേഖലയില്‍ കൂടുതല്‍ ഫ്ളൈറ്റ് ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുകയും വേണം.
സിവില്‍ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത എയര്‍ലൈന്‍ മേധാവികളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്ത് ചേര്‍ന്നപ്പോള്‍ ഈ വിഷയം താന്‍ ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കുള്ള സീസണില്‍ 15 ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി ആ യോഗത്തില്‍ പറഞ്ഞിരുന്നതാണ്.
എന്നാല്‍, നിരക്ക് കുറയ്ക്കുന്നതിന് പകരം അഞ്ചും ആറും ഇരട്ടി വര്‍ദ്ധിപ്പിക്കുകയാണ് വിമാന കമ്പനികള്‍ ചെയ്തതെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: