വന്ദേമാതരം ആലപിച്ച വീരസന്താനങ്ങള്‍ സ്വാതന്ത്ര്യസമരാങ്കണത്തിലിറങ്ങിയ ചരിത്രം നമ്മെ ഓര്‍പ്പിക്കുന്നത് ഗീതോപദേശത്തിനു ശേഷം ആശയും ആവേശവും വീണ്ടെടുത്ത അര്ജ്ജുനന് കര്‍മ്മക്ഷേത്രത്തിലേക്ക് കുതിച്ചതിനെയാണ്. വന്ദേമാതരം രചിച്ച ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ ജന്മദിനമാണ് ജൂണ്‍ 26.
ബംഗാളി സാഹിത്യലോകത്ത് ആരാധ്യനായിത്തീര്‍ന്ന ബങ്കിംചന്ദ്രന്റെ ചരിത്രനോവലായ ആനന്ദമഠത്തിലാണ് വന്ദേമാതര ഗാനം നിബന്ധിതമായിരിക്കുന്നത്. ഒരു സംഘം സംന്യാസിമാര്‍ ഈഗാനം ആലപിച്ചു കൊണ്ടു മുന്നേറുന്നതായാണ് ആ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ബംഗാള്‍ വിഭജനം (1905) വന്ദേമാതരത്തിന്റെ പരീക്ഷണശാലയായിരുന്നു. വിഭജനവാര്‍ത്ത കേട്ട ആബാലവൃദ്ധജനങ്ങളും വന്ദേമാതരാരാവത്തോടുകൂടി ഗംഗാനദീതീരത്തില്‍ അണിനിരന്നു. പവിത്ര സലിലയായ ഭാഗീരഥിയെ സാക്ഷിയാക്കി, സ്വദേശരക്ഷാര്‍ത്ഥം അവര്‍ പ്രതിഞ്ജാബദ്ധരായിത്തീര്‍ന്നു. പരിണതഫലമോ?
വന്ദേമാതരം സര്‍വാദരണീയമായിത്തീര്‍ന്നു. ആ ഗാനം സര്‍വത്ര വ്യാപിച്ചു. സുഹൃത്തുക്കള്‍ വന്ദേമാതരം എന്ന് അഭിവാദ്യം ചെയ്തു തുടങ്ങി. ഉത്സവാഘോഷവേദികളില്‍ വന്ദേമാതരം സ്തോത്രമായി മാറി.
വന്ദേമാതരം എന്നതിന്റെ അര്‍ത്ഥം വെള്ളക്കുരങ്ങിനെപ്പിടിച്ച് പിച്ചിച്ചീന്തിയെറിയണമെന്നതാണെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കാരണം വന്ദേമാതരമാണെന്ന് മറ്റു ചിലര്‍ ഭാഷ്യമെഴുതി. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് വന്ദേമാതരം കര്‍ണ്ണകഠോരമായാണ് അനുഭവപ്പെട്ടത്. അക്കാലത്തുമാത്രമല്ല, ഇക്കാലത്തും ഒരു സന്ദര്‍ഭത്തിലും വന്ദേമാതരം ആലപിക്കുകയോ അതിനെ ബഹുമാനിക്കുകയോ ചെയ്യുകയില്ലെന്നുള്ള ദൃഢവ്രതം നോറ്റവരുണ്ട്. അതുകൊണ്ടുതന്നെയാണ് വന്ദേമാതരത്തിന്റെ ചരിത്രവും അര്‍ത്ഥവും ഇന്നും പ്രസക്തമാകുന്നത്.
ഭാരതം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായതോടെ, ദേശീയഗാനമായി പ്രഥമ പരിഗണന ലഭിച്ചത് വന്ദേമാതരത്തിനാണ്. എന്നാല്‍ ചിലരുടെ മര്‍ക്കടമുഷ്ടിക്കു മുന്നില്‍ മുട്ടുമടക്കിയതോടെ ജനഗണമന ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു.
ബംഗാള്‍ വിഭജനത്തിനെതിരെയുള്ള പ്രക്ഷോഭകാലത്ത് അശ്വനികുമാര്‍ ദത്ത, കൃഷ്ണകുമാര്‍ മിശ്ര തുടങ്ങിയ സമുന്നതരായ നേതാക്കന്മാരെ, കാരണം കൂടാതെ ബ്രിട്ടീഷ് ഭരണകൂടം കാരാഗൃഹത്തില്‍ അടച്ചു. കാരാഗൃഹത്തില്‍നിന്നും മോചിപ്പിക്കപ്പെട്ട ഈ നേതാക്കന്മാര്ക്ക് ഭഗിനി നിവേദിത താന്‍ ആരംഭിച്ച സ്കൂളില്‍ ഒരു സ്വീകരണം ആസൂത്രണം ചെയ്തു. ആ യോഗം ആരംഭിച്ചത് വന്ദേമാതരഗാനത്തോടെയായിരുന്നു. ആ യോഗത്തില്‍ വെച്ച് ഭഗിനി ഭാവമഗ്നയായി ഇപ്രകാരം പറഞ്ഞു. ഭാരതീയരെ, നിങ്ങളെല്ലാവരും ജപിക്കൂ, ‘ഭാരതമാതാ, ഭാരതമാതാ, ഭാരതമാതാ! ഇത്രയും പറഞ്ഞ് സ്വന്തം ജപമാലയില്‍ അവര്‍ ജപിക്കാന്‍ തുടങ്ങി. ഇതു കണ്ട് രബീന്ദ്രനാഥ ടാഗോര്‍ എഴുതി, അവനവനെത്തന്നെ ഈ വിധത്തില്‍ സമ്പൂര്‍ണ്ണഭാവേന നിവേദിക്കുവാനുള്ള അതിശയനീയമായ ധൈര്യം മറ്റൊരു മനുഷ്യനിലും ഞാന്‍ കണ്ടിട്ടില്ല. വന്ദേമാതരത്തിന്റെ മാന്ത്രികശക്തി യ്ക്ക് മറ്റൊരു ഉദാഹരണം ആവശ്യമില്ല.
ബിപിന്‍ചന്ദ്രപാല്‍ പത്രാധിപരായിരുന്ന മഹര്‍ഷി അരവിന്ദന്റെ വന്ദേമാതരത്തില്‍ നിവേദിത എഴുതി, നമ്മുടെ ത്യാഗത്തിന്റെ ഫലം നാം അനുഭവിക്കും; ഫലം നമ്മുടെ പ്രശ്നമല്ല; നമുക്ക് ഭയരഹിതരായിരിക്കാം; നാം ചൊരിയുന്ന രക്തം ഭീരുവാണെന്ന ആരോപണത്തെ കഴുകിക്കളയും.
വന്ദേമാതരം ഏതു ഭീരുവിനെയും ശക്തരാക്കുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണകൂടം അന്നത്തെ അര്‍ദ്ധബംഗാള്‍ ഗവര്‍ണ്ണറായിരുന്ന സര് ബുള്ളറിനെ രംഗത്തിറക്കി. വന്ദേമാതരത്തിനെതിരായി ബുള്ളറുടെ ബുള്ളറ്റുകള്‍ ചീറിപ്പാഞ്ഞു. വന്ദേമാതര ജാഥകളുടെ നേര്‍ക്ക് ലാത്തിച്ചാര്‍ജ്ജുകളും വെടിവെപ്പുകളും തുടര്‍ന്നു. വന്ദേമാതരോച്ചാരണത്തോടുകൂടി ജീവന് ത്യജിച്ചവര്‍ വിരളമല്ല. അപ്പോഴും അന്തരീക്ഷമെങ്ങും അഖണ്ഡമായി വന്ദേമാതരം മറ്റൊലികൊണ്ടു.
1905 മുതല്‍ 1910വരെ വന്ദേമാതരമന്ത്രത്താല്‍ കര്‍മ്മബദ്ധരായ ദേശാഭിമാനികള്‍ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരയാതനകള്‍ വര്‍ണ്ണനാതീതമാണ്. ജോര്‍ജ് അഞ്ചാമന് ചക്രവര്‍ത്തി 1911 ഡിസംബര്‍ 12-ാം തീയതി വന്ദേമാതരത്തിനെതിരായുള്ള നിരോധനം പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ദേശീയതയുടെ മന്ത്രമായിത്തീര്‍ന്നു വന്ദേമാതരം.
വ്യക്തിയുടെ ഐശ്വര്യത്തിനും മോക്ഷത്തിനുമെന്നാപോലെ സ്വരാഷ്ട്രത്തിന്റെ പരംവൈഭവത്തിനും വേണ്ടി വന്ദേമാതരത്തില്‍ കൂടി ജഗത്ജനനിയെ വാഴ്ത്താന്‍ ആരംഭിക്കുന്നത് ഇപ്രകാരമാണ്. അമ്മേ, ഞങ്ങളിതാ അങ്ങയെ വന്ദിക്കുന്നു. വന്ദേമാതരം! നിത്യസമൃദ്ധങ്ങളും വിവിധങ്ങളുമായ ഭക്ഷ്യപാനീയങ്ങളാലും, പല തരത്തിലുള്ള വസ്ത്രാലങ്കാരങ്ങളാലും തന്റെ അനേകായിരം സന്താനങ്ങളെ സന്തോഷിപ്പിച്ച് രക്ഷിക്കുന്ന മാതാവേ… നമസ്കാരം.
വന്ദേമാതരഗാനം അവസാനിക്കുന്നത് ഇപ്രകാരമാണ്, ‘ ഹേ രാജരാജേശ്വരി! അമ്മയുടെ പുഞ്ചിരിച്ചന്ദ്രിക മൂലമാണ് ലോകത്തിലെ അന്ധകാരം അകലുന്നത്. അമ്മയുടെ കാല്‍നഖ പ്രഭയാണ് ഞങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ പ്രകാശം വീശുന്നത്. ഹേ,രിപുളവാരിണീ! മഹാരൗദ്രരൂപിണി, വിശ്വേശ്വരീ, നമസ്കാരം. സന്തോഷത്തിലും സന്താപത്തിലും സദാ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഹേ സദ്ഭാവഭൂഷിതേ! സര്‍വ്വേശ്വരീ! ഞങ്ങളെ നേരായ വിധം ഭരിച്ച് രക്ഷിക്കേണമേ. ഞങ്ങളുടെ അമ്മേ! അവിടുത്തേക്കായ്ക്കൊണ്ടു നമസ്ക്കാരം! വന്ദേമാതരം!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: