താമരക്കുളത്തുകാരന്‍ ഗോപാലക്കുറുപ്പിന്റെയും പങ്കജാക്ഷിയമ്മയുടെയും മകന് സുധാകരന് മുന്തിയ പഠിത്തമുണ്ട്. പോരാത്തതിന് നിയമബിരുദവും. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തേ നന്നായി പ്രസംഗിക്കും. ഉപന്യാസങ്ങളെഴുതും. ഇങ്ങനെയൊക്കെയായിട്ടും സുധാകരന് എങ്ങനെയാണ് മണ്ടത്തരങ്ങളും വിടുവായത്തങ്ങളും മാത്രം എഴുന്നെള്ളിക്കുന്ന ഒരാളായി മാറിയത് എന്നത് ഒരു മനശ്ശാസ്ത്രപ്രശ്നമാണ്. സഖാവായതിന്റെയും പാര്ട്ടിസെക്രട്ടറിയായതിന്റെയും മാര്‍ക്സിസ്റ്റ് മന്ത്രിയായതിന്റെയും ഒരു ഏനക്കേട് സ്വാഭാവികമായും ഉണ്ടാകും.
ആദിശങ്കരനെക്കാള്‍ മഹാനാണ് മനയ്ക്കലെ തിരുമേനിയെന്ന് സമര്‍ത്ഥിക്കുകയും ആഴ്ചയൊന്ന് കഴിയുംമുമ്പ് ശൃംഗേരി ശങ്കരാചാര്യര്‍ക്ക് പഴങ്ങള്‍ കാണിക്കയര്‍പ്പിച്ച് തൊഴുതുപിടിച്ച് നില്‍ക്കുകയും ചെയ്യുന്ന സുധാകരന്റെ ചിത്രം പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ട്. ഇഎംഎസിനോളം മഹത്വമുള്ളയാളല്ല ആദിശങ്കരനെന്ന് കാലടിയില്‍ പോയി സുധാകരന് പ്രസംഗിച്ചപ്പോള്‍ ആസ്ഥാന പാര്‍ട്ടി ട്രോളന്മാര് തച്ചിനിരുന്ന് അത് ആഘോഷമാക്കുന്നുണ്ടായിരുന്നു. ചര്‍ച്ച സുധാകരന്റെ ലെവലും വിട്ട് പറന്നു. ശങ്കരാചാര്യര്‍ ബ്രാഹ്മണമേധാവിത്വത്തിന്റെ കുഴലൂത്തുകാരനായിരുന്നെന്നും, നമ്പൂതിരിപ്പാട് പാവപ്പെട്ടവന്റെ കാവല്‍ക്കാരനായിരുന്നെന്നും മറ്റും സിദ്ധാന്തിക്കുന്നതിന്റെ തിരക്കില്‍ സുധാകരപണ്ഡിതന്റെ ധൈര്യത്തെ അവര്‍ വാനോളം വാഴ്ത്താനും മടിച്ചില്ല.
പാര്‍ട്ടിയില്‍ ഇഎംഎസിന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നത് കുറേക്കാലമായി സുധാകരനെ അലോസരപ്പെടുത്തുന്നുണ്ട്. കൊടിപിടിക്കാനും അടി കൊള്ളാനുമൊന്നും ഭരണവര്‍ഗ പാര്‍ട്ടിയുടെ ആളായ തന്നെപ്പോലുള്ളവര്‍ക്ക് ഇനി സ്കോപ്പില്ലെന്ന് സുധാകരന് നന്നായി അറിയാം. ബുദ്ധിജീവിയായാല്‍ പ്രസംഗിച്ചും എഴുതിയും നടന്നാല്‍ മതിയെന്ന കോട്ടപ്പള്ളിന്യായം മുറുകെപ്പിടിച്ച് പലരും ആ കസേര ഉന്നമിടുന്നുണ്ട്.
പ്രാക്കുളത്തുകാരന് ബേബി താടിയും വളര്‍ത്തി തുണിസഞ്ചിയും തൂക്കി വരുന്നതുകണ്ടാല്‍ ഒരു ലുക്ക് ഒക്കെ തോന്നുമെങ്കിലും സംഗതി ആഗോളമാണ്. പറയുന്നതൊന്നും സഖാക്കള്‍ക്ക് പിടികിട്ടില്ല. പാര്‍ട്ടിക്കാരുടെ മലയാളം മറ്റൊരു ഇനമാണ്. മാര്‍ക്സിസ്റ്റ് മലയാളം എന്ന് നവീന ഭാഷാശാസ്ത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്ന അതിന്റെ ഭംഗിയും വശ്യതയും സുധാകരനോളം നന്നായി അറിയുന്നവര്‍ ഏറെയില്ല. ആ സുധാകരനാണ് പാര്‍ട്ടിയില്‍ പുതിയ താത്ത്വികാചാര്യനാകാന് കൊതിക്കുന്നത്. ആദിശങ്കരനെ ചോദ്യം ചെയ്ത് തുടങ്ങിയാല്‍ സംഗതി എളുപ്പമാകുമെന്നാണ് പാവം കരുതിയത്. എന്നാല്‍ പറഞ്ഞത് സുധാകരനാണെന്ന് കേട്ടപാടെ ആളുകള്‍ വാ പൊത്തിച്ചിരിച്ചു. പൊട്ടനെന്നും വട്ടനെന്നും കമന്റിട്ട് പരിഹസിച്ചു. നമ്പൂതിരിപ്പാടാവാനുള്ള സുധാകരന്റെ സൈദ്ധാന്തിക മോഹങ്ങള്‍ തളിരിലേ തല്ലിക്കൊഴിക്കപ്പെട്ടു.
വാമൊഴിവഴക്കം കൊണ്ട് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും തനതായ ഒരിടം കണ്ടെത്തിയ സഖാവാണ് സുധാകരന്. പ്രതിഭകളോട് ആദരവും സ്നേഹവും ഏറെയുണ്ട് അദ്ദേഹത്തിന്. ആളൊരു പ്രതിഭാധനനാണെന്ന് പറഞ്ഞുകേള്‍ക്കുന്നതില്‍ വല്ലാത്ത ആനന്ദവും അദ്ദേഹത്തിനുണ്ട്. വാമൊഴിവഴക്കത്തില്‍ സുധാകരന്റെ പ്രതിഭയ്ക്ക് തെല്ലെങ്കിലും വെല്ലുവിളി ഉയര്‍ത്തിയിരുന്നത് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനാണ്. പട്ടി, തെണ്ടി വിളികള്‍ക്കൊപ്പം കൊജ്ഞാണന്‍ തുടങ്ങി സുധാകരന് സ്വയം കണ്ടെത്തിയ പ്രയോഗങ്ങള്‍ക്ക് മാധ്യമങ്ങളില്‍ വമ്പന്‍ മാര്‍ക്കറ്റായിരുന്നു. പോഴനെന്നും പോങ്ങനെന്നുമൊക്കെ ഉദ്യോഗസ്ഥരെയും ഒപ്പമുള്ളവരെയും പുകഴ്ത്തി സുധാകരനോട് വി.എസ്. മല്ലിട്ടുണ്ടെങ്കിലും ഫലം പരാജയമായിരുന്നു.
എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. മലയാളഭാഷയ്ക്ക് കുഞ്ചിത്തണ്ണിയന്‍ സാഹിത്യം സംഭാവന ചെയ്ത നാടന്‍ മണിയുടെ ഏഴയലത്ത് എത്തില്ല സുധാകരന് എന്ന് പാര്‍ട്ടിയിലെ കയ്യടിസംഘം വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു. സുധാകരന്റെ നിരീക്ഷണകോണകത്തിന്റെ തുമ്പും വാലുമല്ല, മണിയുടെ മറ്റേപ്പണിയാണ് ഇപ്പോള്‍ ടോപ്പ് ഗിയറില്‍. ആക്ഷനിട്ട് വര്‍ത്തമാനം പറയുന്നതിലും സുധാകരന് മണിയോളം വരില്ലെന്നാണ് ആരാധകരുടെ ആവലാതി.
കുഞ്ചിത്തണ്ണിയന്‍ തെറിയോടാണ് പിണറായി വിജയനും താല്പര്യമെന്നതിനാല് സുധാകരന് തന്റെ ലൈന്‍ ഒന്ന് മാറ്റിപ്പിടിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ആദിശങ്കരന് പാര്‍ട്ടിയുടെ തിരുമേനിയോളം വരില്ലെന്ന് സിദ്ധാന്തിച്ചത്. പറഞ്ഞത് പണിയാകുമെന്ന് തോന്നിയപാടെ, ശൃംഗേരി ശങ്കരാചാര്യര്‍ക്ക് മുന്നില്‍ ദക്ഷിണവെച്ച് തൊഴുതു. തൊഴുതാലും കുറ്റം, തൊഴിച്ചാലും കുറ്റം എന്ന മട്ടിലാണ് മലയാളികളുടെ പൊതുസ്വഭാവം എന്ന് സുധാകരന് അറിയാഞ്ഞിട്ടല്ല.
ശൃംഗേരി ശാരദാപീഠത്തിന്റെ അധിപതിക്ക് മുന്നില്‍ പഴങ്ങളുമായി നില്ക്കുന്ന വിനയകുനിയന്ഭാവം സുധാകരന് ചേരുന്നതല്ലെന്നോ, അത് ഉദരനിമിത്തമാണെന്നോ ഒക്കെ ആളുകള്‍ വിളിച്ചുപറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് സുധാകരന്റെ വീക്ഷണകോണകം പുറത്തുവരാറുള്ളത്. എന്നാല്‍ ഇക്കുറി അദ്ദേഹം അതൊന്നും കാട്ടിയില്ല. ഒപ്പം പോയി കുമ്പിട്ട തോമസ് ഐസക്കിനെപ്പോലെ പാര്‍ട്ടി ഇടവകക്കാര്‍ക്ക് മുന്നില്‍ കുമ്പസരിക്കാനും മെനക്കെട്ടില്ല. പൊന്നാട സ്വീകരിക്കാത്തതുകൊണ്ടാണ് താന്‍ പഴങ്ങളുമായി ശങ്കരാചാര്യരെ കാണാന്‍ പോയതെന്നും അദ്ദേഹം സര്‍ക്കാരിന്റെ അതിഥിയായതിനാലും തന്റെ ജില്ലയിലെത്തിയതിനാലുമാണ് താന്‍ പോയി കണ്ടതെന്നും അതില്‍ തെറ്റില്ലെന്നും സുധാകരന് ന്യായീകരിച്ചു. പിന്നെ ഉദരനിമിത്തം എന്ന് കളിയാക്കിയവര്‍ ഉദ്ദേശിച്ചത് തന്റെ വയറിനെയല്ല, സ്വാമിയുടെ വയറിനെയായിരിക്കും എന്ന് തിരിച്ചടിച്ചു. അതാണ് സുധാകരന്. കുഞ്ചിത്തണ്ണി മണി അടിച്ചുമാറ്റിയ കസേര കിട്ടിയില്ലെങ്കില്‍ അതിലും മുന്തിയ ഒന്ന് വലിച്ചിട്ട് ഇരിക്കാനുള്ള തന്റേടമുണ്ട് സുധാകരന്.
ആള് ഇപ്പോള്‍ പഴയ ആളൊന്നുമല്ല. ആരാണ് ഈ ഒബാമ എന്ന് താമരക്കുളത്തെ കുടുംബവീട്ടിനു മുന്നില്‍ നിന്ന് വിളിച്ചുചോദിക്കാന്‍ ധൈര്യം കാട്ടിയ വമ്പനാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇനിയാര്‍ക്കും സാധിക്കാത്തവണ്ണം മഹാകവിക്കുപ്പായം പാകത്തിനൊപ്പിച്ച് സംഘടിപ്പിച്ചെടുത്ത പ്രതിഭാധനനാണ്. മലയാളത്തിലെ കോര്‍പ്പറേറ്റ് മ പ്രസിദ്ധീകരണങ്ങളെന്ന കൊച്ചുപുസ്തകങ്ങള് വഴിയാണ് സുധാകരന് കവിയായി അരങ്ങേറുന്നത്. മന്ത്രി കവിയാവുമ്പോള്‍ പിന്നെ പ്രസിദ്ധീകരണയോഗ്യമാകാന്‍ മറ്റ് യോഗ്യതകളൊന്നും വേണ്ടതുമില്ല. കവിയാവുക മാത്രമല്ല കവിയെന്ന നിലയില്‍ നാടൊട്ടുക്ക് നടന്ന് അവാര്‍ഡുകള്‍ വാങ്ങുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
പൂന്താനം ഇല്ലം സ്വന്തമാക്കാനുള്ള പാര്‍ട്ടിക്കാരുടെ മോഹങ്ങള്ക്കൊപ്പിച്ച് ‘പൂന്താനമോ അതാര്?’ എന്ന് ചോദിക്കാനുള്ള പാണ്ഡിത്യമുള്ള ആളാണ് സുധാകരന്. ഗുരുവായൂര്‍ ദേവസ്വത്തിന് പൂന്താനത്തെ അറിയുകയേ ഇല്ലെന്നും പൂന്താനം എന്നത് ഒരു കെട്ടുകഥയാണെന്നും അങ്ങനെ ഒരാള്‍ ജനിച്ചിട്ടേ ഇല്ലെന്നുമൊക്കെ രേഖയായും അല്ലാതെയും വിളിച്ചുപറഞ്ഞ് വാലുമുറിഞ്ഞ ഒരു കഥയുണ്ട് സുധാകരന്റേതായി. പൂന്താനമില്ലെന്ന് പറയുന്ന ആള് രാമനും രാവണനുമുണ്ടായിരുന്നെന്നും രാമനെക്കാള്‍ കേമനായിരുന്നു രാവണനെന്നുമൊക്കെ സമര്‍ത്ഥിക്കും. മൊത്തത്തില്‍ മഹാകവി ഉദ്ദേശിച്ചത് എന്തെന്ന് പിടികിട്ടാന്‍ മനശ്ശാസ്ത്രജ്ഞനോട് ചോദിക്കുകയേ തരമുള്ളൂ എന്ന് അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: