”അടിയന്തരാവസ്ഥാവിരുദ്ധ സമരത്തില്‍ ഞങ്ങളില്ല. അതാണ് ഞങ്ങളുടെ തീരുമാനം” എന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് ബിജെപിയുടെ മുതിര്‍ന്ന നേതാവും ലോക് സംഘര്‍ഷസമിതിയുടെ കേരളത്തിലെ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.രാമന് പിള്ളയോട് നേരിട്ടു പറഞ്ഞതായി അദ്ദേഹം അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിനോട് പറഞ്ഞു.
ജനസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി ഗോഡ്ബോളെയും രാമന്‍പിള്ളയും കൂടി അപ്രതീക്ഷിതമായി ഇഎംഎസിനെ ചെന്നു കണ്ടു. ”അടിയന്തരാവസ്ഥാവിരുദ്ധ സമരത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമാണ് പാര്‍ട്ടിയുടേത്,” എന്ന് അദ്ദേഹം തുറന്നു പറഞ്ഞതായി രാമന് പിള്ള പറയുന്നു.
”ഇഎംഎസ് രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതുന്നത് പരിപൂര്‍ണമായി നിര്‍ത്തി” എന്ന് കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജനസംഘം മുന്‍ സംഘടനാ സെക്രട്ടറിയും മുതിര്‍ന്ന ബിജെപി നേതാവും അടിയന്തരാവസ്ഥയില്‍ മിസ തടവുകാരനുമായിരുന്ന പി.നാരായണന് പറയുന്നു. ”അടിയന്തരാവസ്ഥാവിരുദ്ധ സമരവുമായി മുന്നോട്ടുപോവേണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനം” എന്ന് സിപിഎം നേതാവ് പാട്യം ഗോപാലന് പറഞ്ഞതായും പി.നാരായണന് പറയുന്നു.
1976 മാര്‍ച്ചില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ട് അവരുടെ എല്ലാ സാമ്രാജ്യവിരുദ്ധ നയങ്ങള്‍ക്കും പിന്തുണ ഉറപ്പു നല്കി. 1975 ജൂലൈ ഒമ്പതിന് മിസ അനുസരിച്ച് തടവിലായിരുന്ന ഇഎംഎസിനേയും എ.കെ. ഗോപാലനേയും ജയിലില്‍നിന്ന് വിട്ടയച്ചു!
കോയമ്പത്തൂരില്‍ ആയുര്‍വേദ വൈദ്യശാലയില്‍ ചികിത്സയിലായിരുന്ന സിപിഎം എംപി എ.കെ.ഗോപാലനെ ജനസംഘം അഖിലേന്ത്യാ പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തി അന്ന് കാണുകയുണ്ടായി. ”ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഈ അനീതിക്കെതിരെ പോരാടുമായിരുന്നു, പക്ഷെ, എന്റെ പാര്‍ട്ടി സമരം ചെയ്യാന്‍ തയ്യാറല്ല. ഞാന്‍ നിങ്ങളെ അനുമോദിക്കുന്നു. നിങ്ങളെങ്കിലും ഇതു ചെയ്യുന്നുണ്ടല്ലോ” എന്നായിരുന്നു വികാരഭരിതനായി അദ്ദേഹം പറഞ്ഞത്.
”അടിയന്തരാവസ്ഥയ്ക്കെതിരായി സമരം നടത്തിയത് അവരാണെന്ന നിലയില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ വന്ന ചില ലേഖനങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അങ്ങനെ ഉണ്ടായിട്ടില്ല,” രാമന് പിള്ള പറയുന്നു.
മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഈ നിലപാടുമൂലം ഇന്ത്യയൊട്ടാകെ അലയടിച്ച ഇന്ദിരാവിരുദ്ധതരംഗം കേരളത്തില്‍ വേരുറയ്ക്കാതെ പോയി. മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രതിപക്ഷത്തിന്റെ ധര്‍മം പാലിക്കാത്തതുകൊണ്ട് ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ തിരസ്കരിക്കുകയും ചെയ്തു. അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും മകനുംവരെ തോറ്റു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തിലേറി. സമരസേനാനികളില്‍ കുറെയാളുകള്‍ മരിച്ചു, കുറെയാളുകള്‍ രോഗികളായി. സമൂഹത്തിനുവേണ്ടി, രാജ്യത്തിനുവേണ്ടി ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുള്ള ഈ സ്വാതന്ത്ര്യസമരസേനാനികളെ അവര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കടമയാണ്.
ഇതൊരു യാചനയല്ല. ജനതയെ അടിച്ചമര്‍ത്തിയ ഭരണകൂടത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ ഭരണകൂടഭീകരതയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയും ഭരണകൂടത്തിനുണ്ട്. ഭരണകൂടം തുടര്‍പ്രക്രിയയാണ്. 42 കൊല്ലങ്ങള്‍ക്കു മുമ്പ് നടന്ന അത്യാചാരങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: