ഇടുക്കി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ ലഭിച്ച കണക്ക് പ്രകാരം വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 60 മില്ലീ മീറ്റര്‍ മഴ. 5.819 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തിയപ്പോള്‍ 224.85 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഡാമില്‍ ഇനിയുള്ളത്.
നിലവില്‍ ഡാമിലെ ജലനിരപ്പ് 2300.16 അടിയാണ്. 10.51 ശതമാനം. വ്യാഴാഴ്ച ഇത് 2299.96 അടിയായിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മറ്റ് ഡാമുകളിലെല്ലാം ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. പമ്പ അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് 33 മില്ലീ മീറ്റര്‍, കക്കി-39, ഷോളയാര്‍-27, മാട്ടുപ്പെട്ടി- 9, കുറ്റ്യാടി-90, തരിയോട്-9, പൊന്മുടി-15, നേര്യമംഗലം-34, പൊരിങ്കല്കുത്ത്-41.5, ചെങ്കുളം-22, ലോവര്‍ പെരിയാര്‍-66 എന്നിങ്ങനെയാണ് മഴയുടെ കണക്ക്.
എന്നാല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ഡാമുകളിലെ ആകെ ജലനിരപ്പ് ഉയരാതെ 11 ശതമാനമായി തുടരുകയാണ്. ഇടുക്കിയില്‍ 3.079 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചപ്പോള് സംസ്ഥാനത്താകെ ഉപയോഗിച്ചത് 64.929 ദശലക്ഷം യൂണിറ്റാണ്.
മഴ എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായില്ലെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഇടുക്കിയിലെ ഉല്പാദനം പ്രതിസന്ധിയിലാകുമെന്നാണ് കെഎസ്ഇബി അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: