ആലപ്പുഴ: സ്കോട്ലാന്റിലെ എഡിന്ബറോയില് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ മലയാളി പുരോഹിതന് ഫാ. മാര്ട്ടിന് സേവ്യര്‍ വാഴച്ചിറ (33) മരിച്ചെന്ന് നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്ട്ടിന് ചെത്തിപ്പുഴ പള്ളിയില്‍ സഹ വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈ 15നാണ് ഉപരിപഠനത്തിനായി സ്കോട്ലന്റിലേക്കു പോയത്.
പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതായി സ്കോട്ട്ലന്റ് പോലീസാണ് അറിയിച്ചത്. ഇന്നലെ പുലര്‍ച്ചെ സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാണ് വിവരം നല്‍കിയത്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കിട്ടിയതെന്നാണ് വിവരം. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. പുരോഹിതന് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലാണെന്നും പാസ്പോര്‍ട്ട് മുറിയില്‍ തന്നെയുണ്ടെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഫോറന്‍സിക് വിദഗ്ധരെത്തി മുറി പരിശോധിച്ചതായി സ്കോട്ലന്റില്നിന്നുള്ള വിശ്വാസികള്‍ തങ്ങളെ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 2013 ഡിസംബര്‍ 30നാണ് പൗരോഹിത്യം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: