സിഡ്നി: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ താരം കിഡിംബി ശ്രീകാന്തിന്റെ അവിസ്മരണീയ പ്രകടനം തുടരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലേക്ക് കുതിച്ചാണ് ശ്രീകാന്തിന്റെ തകര്‍പ്പന്‍ പ്രകടനം.
ഇന്നലെ നടന്ന സെമി ഫൈനലില്‍ നാലാം സീഡും ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ഫൈനലിസ്റ്റുമായ ചൈനയുടെ യുഖി ഷിയെ തകര്‍ത്താണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. 37 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-10, 21-14. ഫൈനലില്‍ ചൈനയുടെ ചെന്‍ ലോങ്ങാണ് ശ്രീകാന്തിന്റെ എതിരാളി. ദക്ഷിണ കൊറിയയുടെ ലീ ഹ്യുന്നിനെ മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നിലവിലെ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെന്‍ ലോങ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
മികച്ച സ്മാഷുകളും ബാക്ക്ഹാന്‍ഡ് ഷോട്ടുകളുമായി എതിരാളിയെ ശ്രീകാന്ത് നിലംപരിശാക്കി. ആദ്യ സെറ്റില്‍ 5-5 എന്ന നിലയിലായിരുന്നു ഇരുവരും. പിന്നീടങ്ങോട്ട് ശ്രീകാന്തിന്റെ കുതിപ്പായിരുന്നു. 15 മിനുറ്റിനുളളില്‍ 21-10ന് ആദ്യ സെറ്റ് ശ്രീകാന്ത് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളി അല്പം പൊരുതിയെങ്കിലും 21-14ന് ശ്രീകാന്ത് സെറ്റും ഗെയിമും പിടിച്ചു. ഇത് രണ്ടാം തവണയാണ് യുഖി ഷിയെ ശ്രീകാന്ത് തോല്പിക്കുന്നത്. കഴിഞ്ഞ സിംഗപ്പൂര്‍ ഓപ്പണിലും യുഖി ഇന്ത്യന്‍ താരത്തോട് അടിയറവ് പറഞ്ഞിരുന്നു.
ഇന്നത്തെ ഫൈനലില്‍ കിരീടം നേടിയാല്‍ സൈന നെഹ്വാളിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും ശ്രീകാന്ത്. ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലാണ് ഇത്. ബാഡ്മിന്റണിന്റെ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് ശ്രീകാന്ത്. സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണറപ്പായപ്പോള്‍ ഇന്തോനേഷ്യയില്‍ കിരീടം ചൂടി. പുതിയ ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ശ്രീകാന്ത് നിലവില്‍ 11-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: