കോട്ടയം: മുനിസിപ്പല്‍ പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിട്ട് രണ്ടുവര്‍ഷം തികയുന്നു. എന്നാല്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല.
കഴിഞ്ഞ വേനലവധിക്കാലത്തും മുനിസിപ്പല്‍ പാര്‍ക്ക് അടഞ്ഞ് കിടന്നപ്പോള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് നഗരത്തിലെ സ്വകാര്യ പാര്‍ക്കുകളാണ്. ഇതുമൂലം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമായത്. സ്വകാര്യ പാര്‍ക്കുകളെ സഹായിക്കാനാണ് പാര്‍ക്ക് നവീകരണം വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
എംഎല്‍എ ഫണ്ടില്‍ നിന്നും 1.91 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പാര്‍ക്ക് താഴ്ന്ന പ്രദേശത്തായതിനാല്‍ വെള്ളം കെട്ടിനില്‍ക്കുമെന്ന് കാരണം നിരത്തിയായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായ മഴയും ഇലക്ട്രിക്കല്വര്ക്ക് നടക്കാത്തതുമാണ് പണി വൈകാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
ഇലക്ട്രിക്കല്‍ വര്‍ക്കിന്റെ അനുമതിക്കായുള്ള ഫയല്‍ ഇപ്പോഴും പൊതുമരാമത്ത് എന്‍ജിനീയറുടെ മുന്നിലാണ്. ഈ പണി പൂര്‍ത്തിയായാല്‍ മാത്രമേ നടപ്പാതയുടെയും നിര്‍മ്മാണം ആരംഭിക്കൂ. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിലച്ചിരിക്കുകയാണ്. പാര്‍ക്ക് ഇപ്പോഴും അടഞ്ഞുകിടക്കുന്നതിനാല്‍ വലിയവിലകൊടുത്തു സ്വകാര്യ പാര്‍ക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ശരിയായ നവീകരണങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നുകൊടുത്താല്‍ നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനായി ഒരിടം കൂടിയായി ഇത്മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: