അടിയന്തരാവസ്ഥയ്ക്കെതിരേ പ്രവര്‍ത്തിച്ച ലോക് സംഘര്‍ഷ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എം. പി. മന്മഥനായിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പേരുമാറ്റി (രാഘവപ്പണിക്കര്‍), രൂപം മാറ്റി ഒളിപ്രവര്‍ത്തനത്തില്‍ കോഴിക്കോട്ടുനിന്ന് കൊച്ചിയിലെത്തി. പാര്‍ട്ടി ഓഫീസ് പോലീസ് വളഞ്ഞിരുന്നു. അതിനാല്‍ തമ്മനത്തെ രാമചന്ദ്രന് എന്ന പ്രവര്ത്തകന് ഒരുക്കിയ സൗകര്യത്തിലാണ് താമസിച്ചത്.
ആരുടെയോ വീടെന്നേ ഞങ്ങള്‍ക്ക് അറിയുമായിരുന്നുള്ളു. ഞാനും ഏറ്റുമാനൂര്‍ രാധാകൃഷ്ണനുമാണ് താമസിച്ചത്. ഒരു ദിവസം പോലീസ് റെയ്ഡു ചെയ്തു. ഞങ്ങള്‍ ഇല്ലായിരുന്നു. പെട്ടിയും മറ്റും കണ്ടുകെട്ടി. ഞങ്ങളെ കിട്ടാഞ്ഞ് ഒളിവിടം ഒരുക്കിയതിന് കെട്ടിടം ഉടമയെ അറസ്റ്റ് ചെയ്തു. വേണുഗോപാല്‍ ഷേണായ് എന്നയാളായിരുന്നു. ഞങ്ങളെക്കുറിച്ച് പറഞ്ഞാല്‍ വിടാമെന്നായി. ഞങ്ങളെവിടെയെന്നോ ആരെന്നോ പോലും അദ്ദേഹത്തിനപ്പോള്‍ അറിയില്ലായിരുന്നു. നിരപരാധി. ഒരു വര്‍ഷത്തിലേറെ മിസാ പ്രകാരം തടവില്‍ കിടന്നു. അങ്ങനെ എത്രയെത്രപേര്‍ അടിയന്തരാവസ്ഥയില്‍ ദുരിതമനുഭവിച്ചു.
ചിലര്‍ക്ക് കൊടും പീഡനമേല്‍ക്കേണ്ടിവന്നു. അവരുടെയെല്ലാം ചോരയും വിയര്‍പ്പും വീര്യവുമുണ്ട് ആ ഭീകര നാളുകളില്‍നിന്നുള്ള മോചനത്തിനു പിന്നില്‍. എന്നാല്‍, അവരില്‍ ഭൂരിപക്ഷവും പില്ക്കാലത്ത് ബിജെപി-ആര്‍എസ്എസ് അനുയായികളോ അനുഭാവികളോ ആയി. കാരണം, ആ പ്രസ്ഥാനങ്ങളുടെ അന്നത്തെ അര്പ്പണപൂര്ണ്ണമായ പ്രവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: