മാവേലിക്കര: ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളായി വളര്‍ന്നു വരേണ്ടവരാണ് വിദ്യാര്‍ത്ഥികള്‍. കഠിന പരിശ്രമത്തിലൂടെ ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. ജന്മഭൂമി ‘പ്രതിഭാ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വളരെ മോശമായ ചുറ്റുപാടില്‍ നിന്ന് ജീവിത വിജയം നേടിയ നിരവധി മാതൃകകള്‍ നമ്മള്‍ക്ക് മുന്പിലുണ്ട്. മാതാപിതാ ഗുരു ദൈവം എന്ന മഹത് വചനം ജീവിതവ്രതമാക്കി വേണം വിദ്യാര്‍ത്ഥികള്‍ വളരേണ്ടത്. മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ വിദ്യാര്‍ത്ഥികള്‍ ഒരു കാലത്തും മറക്കരുത്. അറിവിനേക്കാള്‍ അനുഭവമാണ് മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതെന്നും ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. കെഎഫ്യുഎന്എഐ സംസ്ഥാന ജോ. സെക്രട്ടറി പ്രൊഫ.എം. യോഗേഷ് അധ്യക്ഷനായി.
ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനന് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ അഭിരുചി മനസ്സിലാക്കി ആ മേഖലയിലേക്ക് അവരെ നയിക്കാന്‍ രക്ഷിതാക്കള്‍ക്കും ഗുരുക്കന്മാര്ക്കും സാധിക്കണം. ഇതിനായി ചെറുപ്പകാലം മുതല്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകോല്‍ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന് അനുഗ്രഹ പ്രഭാഷണവും സമ്മാനദാനവും നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജന്മഭൂമി മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോര, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, ജോര്‍ജ്ജിയന്‍ അക്കാദമി രക്ഷാധികാരി ഫാ. ഗീവര്‍ഗീസ് കോശി, എം. പ്രഗല്ഭന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: