ഡര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെ 35 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂനം റൗത് (86), സ്മൃതി മന്ഥാന (90), നായിക മിതാലി രാജ് (71) എന്നിവരുടെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 47.3 ഓവറില്‍ 246 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 75 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ ഫ്രാന് വില്‍സനാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍. നായിക ഹീതര്‍ നൈറ്റ് 46 റണ്‍സ് നേടി. ബാക്കിയുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ പൂനം റൗത്തും സ്മൃതി മന്ഥാനയും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത് തകര്‍പ്പന്‍ തുടക്കം. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 26.5 ഓവറില്‍ 144 റണ്‍സ്. 72 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സറുമടക്കം 90 റണ്‍സെടുത്ത മന്ഥാനയെ പുറത്താക്കി ഹീതര്‍ നൈറ്റാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് പൂനത്തിനൊപ്പം ചേര്‍ന്ന് നായിക മിതാലി രാജും മികച്ച പ്രകടനം നടത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 38.1 ഓവറില്‍ 200 കടത്തി. എന്നാല്‍ സ്കോര്‍ 42.3 ഓവറില്‍ സ്കോര്‍ 222-ല്‍ എത്തിയപ്പോള്‍ 134 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 86 റണ്‍സെടുത്ത പൂനം റൗത്തിനെ ഡാനിയേല ഹെയ്സല്‍ മടക്കി.
അതിനുശേഷം മിതാലി രാജും (73 പന്തില്‍ 71) ഹര്‍മന്‍പ്രീത് കൗറും (22 പന്തില്‍ പുറത്താകാതെ 24) ചേര്‍ന്നാണ് സ്കോര്‍ 281 റണ്‍സിലെത്തിച്ചത്. ഇന്നിങ്സിലെ അവസാന പന്തിലാണ് മിതാലി പുറത്തായത്. ഇംഗ്ലണ്ടിനായി ഹീതര്‍ നൈറ്റ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. കൃത്യമായ ബൗളിങുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ കളംനിറഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 3ന് 67 എന്ന നിലയിലായി. ടമ്മി ബിമൗണ്ട് (14), സാറ ടെയ്ലര് (22), നതാലി സ്കീവര്‍ (18) എന്നിവരാണ് പെട്ടെന്ന് മടങ്ങിയത്. പിന്നീട് നായിക ഹീതര്‍ നൈറ്റും (46), ഫ്രാന് വില്‍സണും ചേര്‍ന്ന് സ്േകാര്‍ 144-ല്‍ എത്തിച്ചു.
എന്നാല്‍ നൈറ്റിനെ റണ്ണൗട്ടാക്കി ഹര്‍മന്‍പ്രീത് കൗര്‍ ഈ കൂട്ടുകെട്ടും പിരിച്ചു. സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ഡാനിയേലയെ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 154 എന്ന നിലയിലായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കാതറീന് ബ്രന്‍ഡും ഫ്രാനും ചേര്‍ന്ന് സ്കോര്‍ 216- എത്തിച്ചു. എന്നാല്‍ 24 റണ്‍സെടുത്ത ബ്രന്‍ഡ് റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. അധികം കഴിയും മുന്നേ ഫ്രാനും മടങ്ങി. പിന്നീട് ചടങ്ങുതീര്‍ക്കുക മാത്രമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ ജോലി. ഇന്ത്യക്കായി ദീപ്തി ശര്‍മ്മ, ശിഖ പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: