ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം. ഇന്നലെ രാവിലെ ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച മോദി ആദ്യം പോര്‍ച്ചുഗലിലെത്തി. ലിസ്ബണില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് യുഎസിലേക്കു പോകുന്ന മോദി നാളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളുമായി മോദി ആശയവിനിമയം നടത്തും. ചൊവ്വാഴ്ച നെതര്‍ലാന്‍ഡ്സിലേക്കു പോകും.
ആദ്യ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കാണ് അരങ്ങൊരുന്നത്. സന്ദര്‍ശനം പ്രധാനപ്പെട്ടതെന്നും അവിസ്മരണീയമാക്കാന്‍ നടപടി പൂര്‍ത്തിയാക്കിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മോദിക്ക് ട്രംപ് വിരുന്നൊരുക്കും. പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് വിദേശ രാഷ്ട്ര പ്രതിനിധിക്ക് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കുന്നത്. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ നിരവധി കരാറുകള്‍ യാഥാര്‍ത്ഥ്യമാകും. ഇരുനേതാക്കളും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്.ആര്. മക്മാസ്റ്റര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്, കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസ്, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും മോദിക്കൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: