അറുപതിലെത്തിയിട്ടും പുതിയോട്ടില്‍ പ്രേമന്റെ കണ്ണുകളില്‍ ഇനിയുമൊരു സമരത്തിനുള്ള ആവേശത്തിളക്കം. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം നാല്‍പ്പതാണ്ടു പിന്നിടുമ്പോള്‍ ആ കറുത്തനാളുകളിലെ സമരവീര്യം ഇപ്പോഴുമുണ്ട് ആ മനസ്സിന്. അന്ന് ആര്‍എസ്എസ് വെണ്ണക്കോട് ശാഖാ മുഖ്യശിക്ഷകനായിരുന്ന പി.പ്രേമനാണ് മാവൂരിലെ അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയത്.
സമരത്തിനു നേതൃത്വം നല്കിയ ലോകസംഘര്‍ഷസമിതിയുടെ കരുത്ത് ആര്‍എസ്എസ്സായിരുന്നു. ചേറ്റൂര്‍ മാധവന്റെ നേതൃത്വത്തില്‍ വെണ്ണക്കോട് നിന്ന് പ്രേമന്, പിലാത്തോട്ടത്തില്‍ ഉണിച്ചാരു, കുളരേടത്ത് ഗോവിന്ദന്, മണാശ്ശേരിയില്‍ നിന്ന് മലയില്‍ ശ്രീധരന്, നാലുപോക്കില് ശ്രീധരന്, കണിയാറക്കല്‍ ശ്രീധരന്, എടക്കണ്ടിയില്‍ വിശ്വനാഥന്, കുണ്ട്യോട്ട് ബാബു, കോഴിപ്പിലാക്കല് സനാതനന്, ചെറൂത്ത് ചന്ദ്രന് പിന്നെ ഈ ലേഖകനുമടങ്ങുന്ന സംഘം മാവൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി.
അരമണിക്കൂറിനുള്ളില്‍ സബ് ഇന്‍സ്പെക്ടര്‍ തോമസ്സിന്റെ നേതൃത്വത്തില്‍ പോലീസെത്തി എല്ലാവരേയും അറസ്റ്റ് ചെയ്തു. കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍ എത്തിക്കുന്നതു വരെ മര്‍ദിച്ചു. ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി കോമ്പൗണ്ടിലെ ഒരു കെട്ടിടത്തിലായിരുന്നു പോലീസ്സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത്. രാത്രിയില്‍ പീഡനപര്‍വത്തിന്റെ രണ്ടാമൂഴം. കാലിനടിയില്‍ ലാത്തിയടിയേറ്റ് നീരുവെച്ചു. നില്‍ക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ. ഓരോരുത്തരെയായി പുറത്തേക്ക് വിളിച്ചു. വല്ലഭദാസ് എന്ന പോലീസുകാരനായിരുന്നു പുതിയ മുറയുടെ നേതൃത്വം. സാങ്കല്‍പ്പിക കസേരയില്‍ കൈ പൊക്കിയിരുത്തും. ഏറെ നേരം ഇരിക്കുമ്പോള്‍ കൈ താഴാതിരിക്കാനായി പൊക്കിപ്പിടിച്ച കൈകള്‍ക്കും തലക്കുമിടയില്‍ ലാത്തി തിരുകും.
റിമാന്റ് കാലാവധിക്ക് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കാനായി പോലീസെത്തി. ബേപ്പൂരില്‍ നിന്നും കുന്ദമംഗലത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരുമുണ്ടായിരുന്നു ഒപ്പം. കൂട്ടത്തിലൊരാള്‍ ”ബോലോ ഭാരത് മാതാകീ ജയ്” എന്ന് മുദ്രാവാക്യം വിളിച്ചു. പരിസരം മറന്ന് ആവേശപൂര്‍വ്വം ഏറ്റുവിളിച്ചു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം എല്ലാവരേയും കൊണ്ടുപോയത് കോഴിക്കോട് മാനാഞ്ചിറക്കടുത്തുള്ള പോലീസ് കണ്ട്രോള് റൂമിലേക്ക്. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായി പിന്നീട് മര്‍ദ്ദനം.
ഭീകര മര്‍ദ്ദനത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കി. മൂന്ന് മാസം തടവിനു ശിക്ഷിച്ചു. വൈകുന്നേരം കോടതി പിരിയുംവരെ പൊരിവെയിലില്‍ നിര്‍ത്തി. ഒരിറ്റ് വെള്ളം പോലും തന്നില്ല. നേരേ കൊണ്ടുപോയത് ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മണയുടെ ഓഫീസിലേക്കായിരുന്നു.
ടൈഗര്‍ സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസൂകാര്ക്കായിരുന്നു അവിടെ ‘കൈകാര്യം’ ചെയ്യാനുള്ള ചുമതല. മുഖമടച്ചുള്ള അടിയോടെയായിരുന്നു തുടക്കം. ലാടം കെട്ടിയ ബൂട്ടുകൊണ്ട് ലക്ഷ്മണ മുഖത്ത് തൊഴിച്ചു.
തുടര്‍ന്നായിരുന്നു ഉരുട്ടല്‍ എന്ന് പില്ക്കാലത്ത് കുപ്രസിദ്ധി നേടിയ പീഡനം. പറഞ്ഞറിയിക്കാനോ വിവരിക്കാനോ ഒരിക്കലും സാധ്യമല്ലാത്ത വേദന. ഇതിനിടെ രണ്ടാളെ വീതം കയ്യാമം വെച്ച് മറ്റു മുറികളിലേക്ക് കൊണ്ടുപോവും. ഇരുളില്‍ അരങ്ങേറിയ ഭീകര മര്‍ദ്ദന മുറകള്‍ക്ക് ചരിത്രത്തില്‍ സമാനതകളില്ല. പലതും നഷ്ടമായെങ്കിലും നഷ്ടബോധം മനസ്സിനെ ഏശിയിട്ടേയില്ല. കാരണം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു അതെന്ന് അന്നും ഇന്നും ഉറച്ചബോധ്യമുണ്ട്. പ്രേമന് ഇതു പറയുമ്പോള്‍ നാല്പ്പതാണ്ടിനിപ്പുറവും ആ വാക്കുകള്‍ക്ക് പോരാട്ടത്തിന്റെ അവസാനിക്കാത്ത കരുത്തുണ്ട്. അടിയന്തരാവസ്ഥയ്ക്ക്ശേഷം ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ച പ്രേമന് ഇപ്പോള്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: