ലിസ്ബണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ച്ചുഗലില്‍ എത്തി. തലസ്ഥാനമായ ലിസ്ബണില്‍ പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ഓഗസ്റ്റോ സാന്റോസ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.
പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി അദ്ദേഹം പിന്നീട് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി. 11 കരാറുകളിലും ഇരുവരും ഒപ്പുവച്ചു. ബഹിരാകാശ ഗവേഷണം, ഇരട്ട നികുതി ഒഴിവാക്കല്‍, നാനോ ടെക്നോളജി, സംസ്കാരിക വിനിമയം തുടങ്ങിയ രംഗങ്ങളിലാണ് സഹകരണത്തിന് ധാരണയായത്. പോര്‍ച്ചുഗല്‍ ഇന്ത്യ ബിസിനസ് സ്റ്റാര്‍ട്ടപ്പ് ഹബ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഭീകരവിരുദ്ധ പോരാട്ടത്തിലും കാലാവസ്ഥ പഠനങ്ങളിലും പരസ്പരം സഹകരിക്കുന്നതിന് ധാരണയായി. ലിസ്ബണിലെ ക്ഷേത്രത്തിലും മോദി സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഉഭയകക്ഷി സന്ദര്‍ശനത്തിനായി പോര്‍ച്ചുഗലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിക്ക് സ്പെഷല്‍ ഗുജറാത്തി വെജിറ്റേറിയന്‍ വിഭവങ്ങളാണു ഉച്ചവിരുന്നിനായി ഒരുക്കിയിരുന്നത്.
ലിസ്ബണില്‍നിന്ന് വാഷിങ്ടണിലേക്കു പോകുന്ന മോദി നാളെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഹോളണ്ടിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, വില്യം അലക്സാണ്ടര്‍ രാജാവ് എന്നിവരുമായു കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: