ലണ്ടന്‍: മാധ്യമരാജാവ് റൂപെര്‍ട്ട് മര്‍ഡോക് ബ്രട്ടീഷ് ദിനപത്രപത്രങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ബ്രട്ടീഷ് കമ്പനിയായ ന്യൂസ് ഇന്റര്‍നാഷണല്‍ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. ന്യൂസ് കോര്‍പ്പറേഷനെ രണ്ടായി വിഭജിക്കാനും തീരുമാനമായി.
കഴിഞ്ഞ ആഴ്ചയാണ് മര്‍ഡോക് സ്ഥാനം രാജിവച്ചതെന്നും കൂടുതലും ചെറിയ ബോര്‍ഡുകളില്‍ നിന്നാണ് അദ്ദേഹം ഒഴിവായതെന്നും വക്താവ് വ്യക്തമാക്കി. ന്യൂസ് കോര്‍പ് ഇന്‍വെസ്റ്റ്മെന്റ്, ന്യൂസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ്, ടൈംസ് ന്യൂസ് പേപ്പര്‍ ഹോള്‍ഡിംഗ് തുടങ്ങിയവയുടെ ബോര്‍ഡില്‍ നിന്നും മര്‍ഡോക് ഒഴിവായിട്ടുണ്ട്. ബ്രട്ടീഷ് ദിനപത്രങ്ങളായ ദ സണ്‍, ദ ടൈംസ്, സണ്‍ഡേ ടൈംസ് തുടങ്ങിയവയുടെ ബോര്‍ഡുകളില്‍ നിന്നും അദ്ദേഹം രാജിവച്ചു.
കമ്പനിക്ക് കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗവും വിനോദവിഭാഗവും രണ്ടാക്കി മാറ്റുകയാണെന്ന് കഴിഞ്ഞ മാസം മര്‍ഡോക് പ്രഖ്യാപിച്ചിരുന്നു. രണ്ടു കമ്പനികളുടെയും തലപ്പത്ത് മര്‍ഡോക് ഉണ്ടാകും. എന്നാല്‍ ടിവി, ഫിലിം വിഭാഗത്തില്‍ ചീഫ് എക്സിക്യൂട്ടിവായിരിക്കും മര്‍ഡോക്ക്. യുകെ, യുഎസ് എന്നിവിടങ്ങളിലെ നിരവധി ബോര്‍ഡ് സ്ഥാനങ്ങളില്‍ നിന്നു മര്‍ഡോക് ഒഴിവാകുമെന്നു കഴിഞ്ഞയാഴ്ച കമ്പനി വക്താവ് അറിയിച്ചിരുന്നു. ഇതില്‍ പ്രധാനം സബ്സിഡിയറി കമ്പനികളായിരിക്കും.
ന്യൂസ് പേപ്പര്‍ നിക്ഷേപത്തില്‍ നിന്നു ന്യൂസ് കോര്പ്പറേഷന് പിന്‍വാങ്ങുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് മീഡിയ കമന്‍ഡേറ്റര്‍ സ്റ്റീവ് ഹ്യൂവിറ്റ് പറഞ്ഞു. സര്‍ക്കുലേഷനില്‍ ഉണ്ടായ കുറവും ഫോണ്‍ ചോര്‍ത്തല്‍ വിവാദവും പത്രത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 സെഞ്ചുറി ഫോക്സ്, ഫോക്സ് ബ്രോഡ്കാസ്റ്റിങ് നെറ്റ് വര്‍ക്ക് എന്നിവ ഒരു കമ്പനിയുടെ കീഴിലായിരിക്കും. വാള് സ്ട്രീറ്റ് ജേര്‍ണല്‍, ദ് ടൈംസ്, ദ് സണ്‍, ദ് ഓസ്ട്രേലിയന്‍, ദ് ന്യൂയോര്‍ക്ക് പോസ്റ്റ്, ഹാര്‍പെര്‍ പബ്ലിക്കേഷന്‍ എന്നിവ മറ്റൊരു കമ്പനിയുടെ കീഴിലുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: