ശബരിമല: അയ്യപ്പസന്നിധിയില്‍ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുവരുത്തി. രാസപദാര്‍ത്ഥം വീണ ഭാഗങ്ങളിലെ സ്വര്‍ണം ഉരുകി ദ്രവിച്ചു. സ്വര്‍ണക്കൊടിമരം നശിപ്പിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഇതു സംബന്ധിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള ഉന്നത നേതാക്കളും സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ആരോ മനപൂര്‍വ്വം ചെയ്ത ചതിയാണെന്നാണ് കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു. കൊടിമര നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തമ്മില്‍ ഉണ്ടായ വഴക്കുകളായിരിക്കാം സംഭവത്തിന് പിന്നില്‍ എന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ച പൂജയ്ക്ക് ശേഷമാണ് തുണിയില്‍ മെര്‍ക്കുറി പുരട്ടി എറിഞ്ഞിട്ടുണ്ടാവുക. പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും.
കുറ്റവാളികളെ കണ്ടെത്തുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വം. അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: