ശബരിമല: ശബരിമലയില്‍ പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. കൊടിമരത്തിലേക്ക് രാസ പദാര്‍ത്ഥം ഒഴിച്ചതായി പിടിയിലായവര്‍ പോലീസിന് മൊഴി നല്കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്റെ ഭാഗമായുള്ളതാണെന്നുമാണ് പിടിയിലായ മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മൊഴി നല്‍കിയിരിക്കുന്നത്.
സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ പിടികൂടിയത്. പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഡിജിപി: ടി.പി. സെന്‍കുമാറിനു പരാതി നല്കി. അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അറിയിച്ചു. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: