ശബരിമല: അയ്യപ്പസന്നിധിയില്‍ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുവരുത്തിയ ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കി. കൊടിമരത്തിന്റെ പ്രധാന ശില്പിയായ പരുമല അനന്തന് ആചാരിയുടെ നേതൃത്വത്തിന് ഇന്ന് രാവിലെയാണ് കേടുപാടുകള്‍ പരിഹരിച്ചത്.
നിറം മങ്ങിയ ഭാഗം പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി രസത്തെ അവിടെ നിന്നു മാറ്റിയാണ് പൊലിമ വീണ്ടെടുത്തത്. രണ്ടു മൂന്നു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് കൊടിമരം പൂര്‍വ്വ സ്ഥിതിയിലാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ശുദ്ധി ക്രിയകള്‍ നടത്തേണ്ടതുണ്ടെങ്കില്‍ അത് അടുത്ത ദിവസം നടക്കും. തന്ത്രിയാണ് അത് തീരുമാനിക്കേണ്ടത്.
അതിനിടെ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ്. കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധരെത്തി കൊടിമരത്തില്‍ നിന്നും സാമ്പിപിളുകള് ശേഖരിച്ചു. പിടിയിലായവരുടെ അറസ്റ്റ് ഇന്നലെ രാത്രി പോലിസ് രേഖപ്പെടുത്തിയിരുന്നു.
കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ് . അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: