വെര്‍ജിനിയ: ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തനിക്ക് സാധിക്കുമെന്നും നിങ്ങളുടെ ജീവിത കാലത്തു തന്നെ അവ യാഥാര്‍ഥ്യമാകുമെന്നും മോദി ഇന്ത്യന്‍ സമൂഹത്തിന് വാക്കു നല്കി.
ഇന്ത്യ പാക് അധീന കാശമീരിലേക്ക് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യ മിന്നലാക്രമണം നടത്തിയതോടെ ലോകം ഇന്ത്യയുടെ ശക്തി അറിഞ്ഞു. ആവശ്യമായി വന്നാല്‍ ശക്തിപ്രയോഗിക്കാന്‍ ഇന്ത്യ മടിക്കില്ലെന്ന് ലോകം തിരിച്ചറിഞ്ഞു. ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഒരുരാജ്യം പോലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ ഏഴായിരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.അമേരിക്കന്‍ കമ്പനികള്‍ക്ക് ഇതില്‍ പങ്കുചേരാനുള്ള വിപുല സാധ്യതകളാണുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ആപ്പിള്‍ സിഇഒ ടീം കുക്ക്,ആമസോണ്‍ മേധാവി ജെഫ് ബിസോസ് ഉള്‍പ്പെടെ വ്യവസായ രംഗത്തു നിന്നുള്ള 21 പ്രമുഖര്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജീത് ഡോവറല്, വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്, അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് ശര്‍മ്മ എന്നിവര്‍ ഉണ്ടായിരുന്നു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് അമേരിക്കയിലെത്തിയത്.പോര്ച്ചുഗളില് നിന്നാണ് മോദി യുഎസില്‍ എത്തിയത്. വാഷിങ്ടണ്‍ ഡിസിയിലെ ജോയിന്റ്് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: