തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിലേക്കും 5.5 ലക്ഷം രൂപയാണ് പുതിയ ഫീസ്. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് നിരക്ക് 20 ലക്ഷം രൂപ.
നിരക്ക് വര്‍ധനയ്ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, ഒരു വിഭാഗം മാനേജ്മെന്റുകള്‍ നിരക്ക് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തീരുമാനം സ്വാഗതം ചെയ്തു.
എന്‍ആര്‍ഐ ക്വാട്ടയില്‍ അഞ്ച് ലക്ഷം രൂപ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മെറിറ്റിലുള്ള ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സ്കോളര്‍ഷിപ്പായി നല്‍കണമെന്നും ഉത്തരവിലുണ്ട്. 10 മുതല്‍ 15 ലക്ഷം വരെ രൂപ ഫീസായി വേണമെന്നാണ് സ്വാശ്രയ മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടിരുന്നത്.
പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്നും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നും മാനേജുമെന്റുകള്‍ വ്യക്തമാക്കി. ഇന്ന് കോടതിയെ സമീപിക്കുമെന്നും അസോസിയേഷന് പ്രതിനിധികള്‍ അറിയിച്ചു. തീരുമാനം സ്വാഗതാര്‍ഹമെന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍ അറിയിച്ചു. ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന് 85 ശതമാനം സീറ്റില്‍ വാര്‍ഷിക ഫീസ് ഏഴു ലക്ഷം രൂപയും 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനമായതിനാല്‍ എന്‍ആര്‍ഐ ഒഴിച്ചുള്ള എല്ലാ സീറ്റിലും ഫീസ് 15 ലക്ഷം വേണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം.
ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധവുമായി എബിവിപി, എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം അമ്പത് ശതമാനം മെരിറ്റിന്റെ 20 ശതമാനം ബിപിഎല്‍/എസ്ഇബിസി സീറ്റുകളില്‍ 25,000 രൂപയും 30 ശതമാനം മെരിറ്റില്‍ 2.5 ലക്ഷവും 35 ശതമാനം മാനേജ്മെന്റില്‍ 11 ലക്ഷവും 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷവുമായിരുന്നു വാര്‍ഷിക ഫീസ്. ഇത്തവണ എന്‍ആര്‍ഐ ഒഴികെയുള്ള സീറ്റുകളില്‍ രണ്ടുതരം ഫീസ് നിശ്ചയിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം വന്നതോടെയാണ് ഏകീകൃത ഫീസ് വേണ്ടിവന്നത്. പുതുക്കിയ നിരക്കുപ്രകാരം ഇനി ബിപിഎല്ലുകാരും അല്ലാത്തവരും ഒരു പോലെ 5.5 ലക്ഷം നല്‍കണം. അതേസമയം കഴിഞ്ഞ വര്‍ഷം 11 ലക്ഷം രൂപ നല്‍കേണ്ടിയിരുന്ന സമ്പന്ന വിഭാഗത്തിന് ഇനി 5.5 ലക്ഷം നല്കിയാല് മതി. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുമ്പോള്‍ ഫലത്തില്‍ ഇരുപത്തിയേഴര ലക്ഷം രൂപ ഫീസിനത്തില്‍ നല്‍കേണ്ടി വരും.
സുപ്രീംകോടതി നിര്‍ദേശപ്രകാരം ആഗസ്റ്റ് 31നകം പ്രവേശനം അവസാനിപ്പിക്കണം. ജൂലൈ രണ്ടിനോ, മൂന്നിനോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകും. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് നാല് മുതല്‍ ഓപ്ഷന് രജിസ്ട്രേഷന് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒമ്പതിന് ഓപ്ഷന് രജിസ്ട്രേഷന് അവസാനിക്കും. ആദ്യ അലോട്ട്മെന്റ് ജൂലൈ 10 നും രണ്ടാം അലോട്ട്മെന്റ് ആഗസ്റ്റ് 18 നുമാണ് നിശ്ചയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: