പോത്തന്‍കോട്: മുരുക്കുംപുഴയിലെ മദ്യവില്പനശാലയ്ക്ക് മുന്നില്‍ സ്ത്രീശക്തി ജനകീയസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വീട്ടമ്മമാരുടെ സമരം മൂന്നുമാസം പിന്നിട്ടു. മദ്യവില്പനശാല മാറ്റണമെന്ന ഇവരുടെ ആവശ്യം പരിഗണിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയോ സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയോ തയ്യാറായിട്ടില്ലെന്ന് പഞ്ചായത്തംഗം ജൂലിയറ്റ് പോള്‍ ആരോപിച്ചു. ഏറ്റെടുത്ത ലക്ഷ്യം കൈവരിക്കുമെന്ന വിശ്വാസത്തോടെയാണ് ഇവര്‍ സമരപ്പന്തലിലുള്ളത്.
സ്ത്രീശക്തി ജനകീയസമിതി പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടെങ്കിലും അധികൃതര്‍ മൗനത്തിലാണ്. വാടകയ്ക്ക് കുടുംബമായി താമസിക്കുന്ന കെട്ടിടത്തിലാണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. അതില്‍ ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളും താമസിക്കുന്നു. നാലുമാസം കാലാവധിയിരിക്കെ കെട്ടിട ഉടമ വാടകക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെ മദ്യപന്മാരുടെ ശല്യവും ഉണ്ടായിരുന്നു. സമരപ്പന്തല്‍ പൊളിച്ച് സമരം ഏതു രീതിയിലും അടിച്ചമര്‍ത്താനാണ് അധികൃതരുടെ ശ്രമം. ജനവാസകേന്ദ്രത്തില്‍ നിന്ന് മദ്യശാല മാറ്റുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: