തിരുവനന്തപുരം: കായലുകള്‍ കൊണ്ട് സമ്പന്നമായ ജില്ലയിലെ പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍കടവ് വഴി അകത്തുമുറി വരെ ബോട്ടിംഗ് തുടങ്ങുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരു ദിശയില്‍ മൂന്ന് മണിക്കൂര്‍ നേരമാണ് ബോട്ടിംഗിന് വേണ്ടി വരിക. കാശ്മീരിലെ ദാല്‍ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന ഷിക്കാര ബോട്ടുകളാകും കൂടുതലായി ഉപയോഗിക്കുക. ഇരുപത് പേര്‍ക്ക് ഇരിക്കാവുന്ന ബോട്ടുകളാണിത്.
കഠിനംകുളത്ത് ഹൗസ് ബോട്ടുകള്‍ക്ക് ഉള്‍പ്പെടെ സൗകര്യം നല്കുന്ന ബോട്ട് ടെര്‍മിനല്‍, ലഘുഭക്ഷണശാല, ആധുനികരീതിയിലുള്ള ടോയ്ലെറ്റ് തുടങ്ങിയവ ഒരുക്കും. പണയില്‍കടവിലാണ് വിശ്രമകേന്ദ്രം തയ്യാറാക്കുക. പെരുമാതുറ, അഞ്ചുതെങ്ങ്, കായിക്കര, പൊന്നുംതുരുത്ത്, പണയില്‍കടവ്, അകത്തുമുറി എന്നിവിടങ്ങളില്‍ ഫ്ളോട്ടിംഗ് ജട്ടികളുമുണ്ടാകും. ഹൗസ്ബോട്ട് സര്‍വീസ് നടത്തുന്നതിന് സ്വകാര്യസംരംഭകര്‍ക്ക് സൗകര്യമൊരുക്കും. ഡിടിപിസിക്കായിരിക്കും പദ്ധതി നിര്‍വഹണ ചുമതല.
ബോട്ടുകള്‍ക്ക് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ബയോടോയ്ലെറ്റുകള് ഉപയോഗിക്കും. സ്വീവേജ് ട്രീറ്റ്മെന്റിനും സംവിധാനമുണ്ടാകും. കാപ്പില്‍ തീരം വരെ ഈ കായല്‍ടൂറിസം പദ്ധതി വ്യാപിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: