‘ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കൈയോ വേണ്ട; ഹൃദയം മതി”. ലോകപ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയുമായ ഹെലന് കെല്ലറിന്റെ വാക്കുകളാണിത്. അന്ധയും ബധിരയുമായിരുന്ന ഹെലന് കെല്ലറുടെ ഇച്ഛാശക്തിയുടെയും, ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ലോകത്തെ കീഴടക്കിയ കഥ ഓരോ ദിവ്യാംഗര്‍ക്കും ഇന്നും പ്രേരണാസ്രോതസ്സായി നിലകൊള്ളുന്നു. ജൂണ്‍ 27 ഹെലന് കെല്ലര്‍ ദിനമായി ആചരിക്കപ്പെടുന്നു.
1880 ജൂണ്‍ 27-ന് അമേരിക്കയിലെ കൊച്ചുപട്ടണമായ ടസ്കംബിയയില്‍ ആര്‍തര്‍ കെല്ലറുടെയും, കെയ്റ്റ് ആഡംസിന്റെയും മകളായി ഹെലന് ജനിച്ചു. 19 മാസത്തോളം ഹെലന് വളരെ ആരോഗ്യവതിയായ കുഞ്ഞായിരുന്നു. 19-ാം മാസം കലശലായ പനി ബാധിച്ചതിനെത്തുടര്‍ന്ന് ഹെലന് അന്ധയും ബധിരയുമായിത്തീര്‍ന്നു. പത്തൊമ്പതുമാസം പ്രായമാകുന്നതുവരെ തന്റെ കാഴ്ചയില്‍പ്പെട്ട പച്ചച്ച വയലേലകളും തിളങ്ങുന്ന ആകാശവും, മരങ്ങളും പൂക്കളും, കുയിലിന്റെയും റോബിന്റെയും പാട്ടുകളാല്‍ മുഖരിതമായ കൊച്ചുവസന്തവും പിന്നീട് കടന്നുവന്ന ഇരുട്ടില്‍ പൂര്‍ണ്ണമായി മായ്ക്കപ്പെട്ടില്ല.
ഹെലന് ഏതാണ്ട് ആറുവയസ്സുള്ളപ്പോള്‍ ബാള്‍ടി മോറിലുള്ള നേത്രരോഗവിദഗ്ദ്ധനെ കാണാനായി അച്ഛനും അമ്മയും ഹെലനെയും കൂട്ടി പുറപ്പെട്ടു. ഡോക്ടര്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ലെങ്കിലും വാഷിങ്ടണിലുള്ള ഡോക്ടര്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്ലിനെ കാണാനായി ഉപദേശിച്ചു.ഡോക്ടര്‍ ബെല്ലിന്റെ ആര്‍ദ്രതയും സഹാനുഭൂതിയും കൊച്ചുകുഞ്ഞായിട്ടും വളരെപ്പെട്ടെന്ന് തിരിച്ചറിയാന്‍ ഹെലന് കഴിഞ്ഞു. ഡോക്ടര്‍ ബെല്ലാണ് ആനി മാന്‍സ്ഫീല്‍ഡ് സള്ളിവന് എന്ന അദ്ധ്യാപികയെ ഹെലനെ പഠിപ്പിക്കാനായി തെരഞ്ഞെടുത്തത്. സള്ളിവന് ടീച്ചറായി എത്തിയ ആ ദിവസം ഹെലന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു – 1887 മാര്‍ച്ച് 3. ഹെലന് ഏഴുവയസ്സ് തികയുന്നതിന് മൂന്നുമാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.
തന്റെ പൂര്‍വ്വികരിലൊരാള്‍ ബധിരരെ പഠിപ്പിക്കുകയും, അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിരുന്നുവെന്ന് ഹെലന് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. സാധാരണ കേള്‍വിശക്തിയുള്ള കുട്ടിയോടെന്നപോലെയാണ് മിസ്സ് സള്ളിവന് പഠനം തുടങ്ങിയതുമുതല്‍ ഹെലനോട് സംസാരിച്ചിരുന്നത്. അക്ഷരങ്ങളെ ഹെലന്റെ കൈയില്‍ കൈമുദ്രകളാക്കിയാണ് വാക്യങ്ങള്‍ പറഞ്ഞിരുന്നത്. ഈ രീതിയിലുള്ള പഠനം വര്‍ഷങ്ങളോളം തുടര്‍ന്നു. ഏതാനും വാക്കുകളുടെ സ്പെല്ലിങ് പഠിച്ചുകഴിഞ്ഞപ്പോള്‍ മിസ്സ് സള്ളിവന് വാക്കുകള്‍ അച്ചടിച്ച കാര്‍ഡ് ബോര്‍ഡ് കഷ്ണങ്ങള്‍ ഹെലന് കൊടുത്തു.
തൊട്ടുനോക്കിയാല്‍ അറിയാന്‍ പറ്റുന്ന രീതിയില്‍ പൊങ്ങിനില്ക്കുന്നവയായിരുന്നു ആ അക്ഷരങ്ങള്‍. അതിലെ ഓരോ വാക്കും ഒരു വസ്തുവിനെയോ, പ്രവൃത്തിയേയോ, ഗുണത്തേയോ സൂചിപ്പിക്കുന്നുവെന്ന് ഹെലന് മനസ്സിലാക്കി. ക്രമേണ വാക്കുകളെ ക്രമമായി അടുക്കിവെച്ച് വാക്യങ്ങള്‍ ഉണ്ടാക്കാനും ഹെലന് പഠിച്ചു. പഠിപ്പിക്കുന്നത് എന്തുതന്നെയായാലും, അതൊരു കഥയിലൂടെയോ, പാട്ടിലൂടെയോ ആണ് മിസ്സ് സള്ളിവന് വിശദീകരിച്ചുകൊടുത്തിരുന്നത്. എല്ലാ കുട്ടികള്‍ക്കും പേടിസ്വപ്നമായ വ്യാകരണം, പ്രയാസമേറിയ ഗണിതപ്രശ്നങ്ങള്‍, നിര്‍വ്വചനങ്ങള്‍ ഇവയെല്ലാം ഹെലന് പ്രിയപ്പെട്ടവയായിത്തീര്‍ന്നു.ഹെലന്റെ ആഹ്ലാദങ്ങളോടും ആഗ്രഹങ്ങളോടുമെല്ലാം മിസ്സ് സള്ളിവന് കാണിച്ചിരുന്ന സഹാനുഭൂതി വിവരണാതീതമാണ്.
1890-ലെ വസന്തകാലത്താണ് ഹെലന് സംസാരിക്കാന്‍ പഠിച്ചത്. അദ്ധ്യാപികയായ മിസ്സിസ് ലാംസണ്‍ ഹെലനെ കാണാനായി വന്നു. ബധിരയും അന്ധയുമായിട്ടും സംസാരിക്കാന്‍ പഠിച്ച റാന്ഹില്ഡ് കാറ്റ എന്ന നോര്‍വെക്കാരി പെണ്‍കുട്ടിയുടെ കഥ അവര്‍ ഹെലന് പറഞ്ഞുകൊടുത്തു. ഇതുകേട്ടപാടെ ഹെലന്റെ ഉള്ളില്‍ ഉത്സാഹം ആളിക്കത്തി. സംസാരിക്കാന്‍ പഠിക്കുമെന്ന് ഹെലന് പ്രതിജ്ഞയെടുത്തു. ഹൊറേസ്മാന്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ മിസ്സ് സാറാ ഫുള്ളര്‍ ഹെലനെ സംസാരിക്കാന്‍ പഠിപ്പിക്കാമെന്നേറ്റു.
1892-ലെ ശിശിരകാലം ഹെലന്റെ തെളിഞ്ഞ ശൈശവാകാശത്തില് ഇരുള് പരത്തി. അന്ധര്‍ക്കായുള്ള പെര്‍ക്കിന്‍സ് സ്കൂളിലെ അനാഗ്നോസിന് പിറന്നാള്‍ സമ്മാനമായി ‘മഞ്ഞുരാജാവ്’ എന്ന തലക്കെട്ടോടുകൂടിയ കഥ ഹെലന് അയച്ചുകൊടുത്തു. ഹെലന് എഴുതിയ ഈ കഥ മിസ്സ് മാര്‍ഗരറ്റ് ടി.കാന്‍ബി എന്ന എഴുത്തുകാരിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘മഞ്ഞുയക്ഷികള്’ എന്ന കഥാസമാഹാരത്തിലെ കഥാപാത്രങ്ങളുമായി വളരെ സാദൃശ്യമുണ്ടെന്നും, ഹെലന്റേത് സാഹിത്യമോഷണമാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇത് ഹെലനെ മാനസികമായി തളര്‍ത്തി. മിസ്സ് സള്ളിവന്റെ നിര്‍ല്ലോഭമായ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ ഹെലന് എഴുത്ത് ഉപേക്ഷിക്കുമായിരുന്നു.കുഞ്ഞുന്നാള് മുതല്‍ കോളജില്‍ ചേര്‍ന്ന് പഠനം നടത്തണമെന്ന മോഹം ഹെലനെ വലയം ചെയ്തിരുന്നു.
1898-ല്‍ ഹെലന് പെണ്‍കുട്ടികള്‍ക്കുള്ള കേംബ്രിഡ്ജ് സ്കൂളില്‍ ചേര്‍ന്നു. 1900-ല്‍ ഹെലന് റാഡ്ക്ലിഫ് കോളജില്‍ ബിരുദ പഠനത്തിനായി പ്രവേശനം ലഭിച്ചു. 1904ല്‍ ഹെലന് പഠനം പൂര്‍ത്തിയാക്കുകയും, ലോകത്തിലെ ആദ്യ അന്ധ-ബധിര ബിരുദം നേടുന്ന വ്യക്തിയായി മാറുകയും ചെയ്തു. തന്റെ ശാരീരിക പരിമിതികളെ അസാമാന്യ മനഃശക്തികൊണ്ടും നിശ്ചയദാര്‍ഢ്യംകൊണ്ടും മറികടന്ന ഹെലന് കുഞ്ഞുപ്രായത്തില്‍ തന്നെ വിശ്വപ്രസിദ്ധയായി. ഈ കാലയളവിലാണ് ഹെലന് തന്റെ ആത്മകഥ ‘ദ സ്റ്റോറി ഓഫ് മൈ ലൈഫ്’ പ്രസിദ്ധീകരിച്ചത്. ഈ കൃതി ഇന്നും ദിവ്യാംഗര്‍ക്ക് ഒരു പ്രചോദനമായി നിലകൊള്ളുന്നു. ഇതിനുപുറമെ നിത്യജീവിതത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി നാല് കൃതികള്‍ രചിക്കുകയും, തന്റെ പ്രിയ അദ്ധ്യാപികയും, നിഴലുമായി വര്‍ത്തിച്ച മിസ്സ് ആനി സള്ളിവന്റെ ജീവിതകഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹെലന്റെ ജീവിതം വിജയിപ്പിക്കുന്നതില്‍ ആനി വഹിച്ച പങ്ക് വളരെ ഭംഗിയായി ‘ദ മിറാക്കിള്‍ വര്‍ക്കര്‍’ എന്ന സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീടുള്ള ജീവിതകാലം കാഴ്ചശക്തി നഷ്ടപ്പെട്ടവരുടെയും ബധിരരുടെയും ഉന്നമനത്തിനായി ഹെലന് വിനിയോഗിച്ചു.
1918-ല്‍ ഹെലന് നിര്‍മ്മിച്ച ‘ഡെലിവറന്‍സ്’ എന്ന സിനിമയില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട്.1904-ല്‍ പുതുതായി രൂപീകൃതമായ ‘അമേരിക്കന്‍ ഫൗണ്ടേഷന് ഫോര്‍ ദ ബ്ലൈന്‍ഡ്’ എന്ന സംഘടനയില്‍ ഉപദേശകയായി ഹെലന് ചേര്‍ന്നു. മാറിമാറി വന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ലോകാരാദ്ധ്യയായ ഹെലന് വൈറ്റ്ഹൗസില്‍ ആതിഥ്യമരുളി. ദിവ്യാംഗര്‍ക്കുള്ള കഴിവുകളെക്കുറിച്ച് ലോകജനതയ്ക്കുണ്ടായിരുന്ന കാഴ്ചപ്പാടുതന്നെ ഹെലന് തന്റെ അപൂര്‍വ്വ വ്യക്തിത്വംകൊണ്ട് മാറ്റിമറിച്ചു. ദിവ്യാംഗര്‍ക്ക് സമൂഹത്തില്‍ തുല്യതയും ബഹുമാനവും നേടിയെടുക്കാന്‍ ഹെലന്റെ ജീവിതം വഴിയൊരുക്കി.കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും, ബധിരര്‍ക്കും ഈ സമൂഹത്തിനുവേണ്ടി മഹത്തായ സംഭാവനകള്‍ നല്കാന് കഴിയുമെന്ന ആശയം പ്രചരിപ്പിക്കാനായി ആനി സള്ളിവന്റെ കൂടെ ഹെലന് പല ലോകരാഷ്ട്രങ്ങളും സന്ദര്‍ശിച്ചു.
1953-ല്‍ ഹെലന് ദല്‍ഹിയില്‍ വരുകയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമായി സംഭാഷണം നടത്തുകയുമുണ്ടായി. 1968 ജൂണ്‍ ഒന്നിന് ഈ ലോകത്തോട് യാത്ര പറയുന്നതുവരെയും, തന്റെ ശാരീരിക പരിമിതികള്‍ വകവെക്കാതെ ദിവ്യാംഗരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഹെലന് പ്രവര്‍ത്തന നിരതയായിരുന്നു.ഭക്തകവി സൂര്‍ദാസ്, ലൂയിബ്രെയില്‍, ഹെലന് കെല്ലര്‍ എന്നീ മഹദ് വ്യക്തികളുടെ പ്രവര്‍ത്തനത്തില്‍നിന്ന് ഊര്‍ജ്ജംകൊണ്ട് ദിവ്യാംഗരുടെ സമഗ്ര ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് ‘സക്ഷമ’ അഥവാ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്. ദിവ്യാംഗരായ സഹോദരീ സഹോദരന്മാരെ, വൈകല്യത്തെ അതിജീവിച്ച് വൈഭവശാലികളാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്ത്തുകയെന്ന ദിവ്യവും ശ്രമകരവുമായ പ്രവര്‍ത്തനമാണ് സക്ഷമ ചെയ്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: