ഭഗവന്മാഹാത്മ്യജ്ഞാനം മറക്കുന്നു എന്ന ദോഷം ഇവിടെയും ബാധകമല്ല. ഗോപികമാരുടെ പ്രേമം മഹത്തരമാണെന്ന് 21-ാം സൂത്രത്തില്‍ പറഞ്ഞു. ആ പ്രേമം പോലും ബ്രഹ്മജ്ഞാനത്തിനപവാദമല്ല.
ശ്രീകൃഷ്ണന് പരമാത്മാവു തന്നെയാണെന്ന മഹത്വം മറന്നു കൊണ്ടുളള പ്രേമമല്ലാ അത്. സാധാരണ പ്രേമത്തിന് കണ്ണില്ലാ എന്നു പറയാറുണ്ട്. ഇവിടെ കണ്ണില്ലാ എന്ന അവസ്ഥയല്ല. മറിച്ച് ഏല്ലാവരുടെയും ഇടയില്‍ കണ്ണനെ കാണുന്ന സ്ഥിതിയാണ്. എന്നാല്‍ ഭഗവാന് സര്‍വ്വവ്യാപിയാണെന്നു ചിന്തിക്കുന്നതിലല്ല അവര്‍ക്കു താല്പര്യമെന്നുമാത്രം. കണ്ണന് എന്നോടു കൂടുതല്‍ അടുത്തു നില്ക്കുന്നു എന്ന തോന്നല്‍ അവരിലോരോരുത്തരിലുമുണ്ടായി.
വട്ടമിട്ടുകളിയിലെന്നപോലെ ഗോപികമാര്‍ വൃത്താകൃതിയില്‍ നിരന്നുനിന്ന് നടുക്ക് കണ്ണനുമായി അവര്‍ നൃത്തം വെച്ചു. അങ്ങിനെ ഭഗവാന് എല്ലാവരുടേയും മുന്നിലുണ്ട്. ഈ തോന്നല്‍ വരുമ്പോഴും അവര്‍ക്കറിയാം ഈ കണ്ണനെ ”അഖിലദേഹിനാം അന്തരാത്മദൃക്” എന്ന് ഒരു ഗോപിക ഇടയ്ക്ക് പറയുന്നുമുണ്ട്. എങ്കിലും എന്റെ കണ്ണാ എന്നേ അവര്‍ക്കു വിളിക്കാനാകു. എല്ലാവര്ക്കും എന്റേതാണ്. എല്ലാവരും ആ കണ്ണന്റേതാണ് എന്ന് അപ്പോഴും മനസ്സു പറഞ്ഞു കൊണ്ടിരിക്കും. പല അപകടഘട്ടങ്ങളിലും ഗോപീ-ഗോപന്മാരെയും ഗോപകുമാരാദികളെയും ഈ ബാലന് രക്ഷിച്ച അനുഭവസമ്പത്ത് അവര്‍ക്കുണ്ട്.
അതിനാല്‍ അവരെല്ലാം ഈ ബാലകൃഷ്ണനെ അത്രമാത്രം സ്നേഹിക്കുകയും പ്രേമിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവര്‍ക്ക് കണ്ണനെ മാത്രമെ കാണാനാവുനുളളൂ. കണ്ണന്റെ സ്പര്‍ശന സുഖം മാത്രമേ അവര്‍ അനുഭവിക്കുന്നുളളൂ. പഞ്ചേന്ദ്രിയങ്ങളിലും അവര്‍ കണ്ണനെ തന്നെ അനുഭവിക്കുന്നു. മനസ്സില്‍ കണ്ണന് മാത്രം. സര്‍വ്വസ്വവും അവര്‍ കണ്ണനായി സമര്‍പ്പിച്ചതിനാല്‍ ബുദ്ധിയും അഹങ്കാരവുമെല്ലാം ഇല്ലാതായി.
എന്നാല്‍ കണ്ണനെ അറിയാത്തവര്‍ക്ക്, കണ്ണന്റെ തത്വമറിയാത്തവര്ക്ക് ഇത് ശൃംഗാര ചാപല്യംമാത്രമായിരിക്കാം. പന്ത്രണ്ടാം വയസ്സിലാണ് കണ്ണന്, ബലരാമന് ജ്യേഷ്ഠനും അക്രൂരമ്മാവനുമൊത്ത് മഥുരയിലേക്കു പോകുന്നത്. കൗമാരത്തിലേക്കു കടക്കുംമുന്‍പ്. മാരന്റെ കുത്സിത ശ്രമങ്ങളൊന്നും ബാധിക്കാത്ത ബാല്യകാലം.
ഏഴാം വയസ്സിലാണ് ഗോവര്‍ദ്ധനം എടുത്തുയര്‍ത്തിയത്. ഞങ്ങളെ രക്ഷിക്കുന്നതും പാലിക്കുന്നതും ഭരിക്കുന്നതും എല്ലാം ഈ ബാലനാണെന്നറിഞ്ഞാണ് ഈ ബാലന് തന്നെ എന്നും ഭര്‍ത്താവായി (ഭരിക്കുന്നവനായി) ഞങ്ങള്‍ക്കു കിട്ടണമെന്ന് അവര്‍ പ്രാര്‍ത്ഥിച്ചത്. ഭാര്യമാരാകാന്‍ (ഭരിക്കപ്പെടുന്നവളാകാന്) അവരെല്ലാം തയ്യാറാണ്. ഭഗവാനെ രക്ഷിക്കണെ, ഞങ്ങളെ പാലിക്കണേ, നേര്‍വഴിക്കു ഞങ്ങളെ നയിക്കണേ. ഞങ്ങള്‍ ഞങ്ങളുടെയെല്ലാം, ഞങ്ങളെ തന്നെയും അവിടുത്തേക്കായി സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: