ഒരു കാലത്ത്, സമാജത്തിനു താങ്ങും തണലുമായി നിന്ന ഗാര്‍ഹസ്ഥ്യം ദശാബ്ദങ്ങളോളം നിറവേറ്റിയതിനുശേഷം സ്വന്തം ആത്മീയോന്നതിക്കുവേണ്ടിയുള്ള അര്‍ഹമായ പിന്‍വലിയലിന്റെ തുടക്കമായിരുന്നു വാനപ്രസ്ഥം-സമാജത്തെക്കുറിച്ചു ചിന്തിക്കാതെ സ്വന്തം ഗൃഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചുപോരുന്ന ഒരു ചെറിയ വൃത്തം. ആ ചെറിയ വൃത്തത്തില്‍ ദശാബ്ദങ്ങളോളം ഒതുങ്ങിക്കഴിഞ്ഞതു മതിയാക്കി ഇനിമുതലങ്ങോട്ട് സമാജത്തിന്റെ വിശാലവൃത്തത്തിലേക്കുള്ള മുന്നീക്കമാണ് ഇന്നത്തെ ‘വാനപ്രസ്ഥ പ്രചാരകത്വം.’ ഇങ്ങനത്തെ ചില ‘വാനപ്രസ്ഥപ്രചാരകന്മാര്‍’ ഗിരിജന ബന്ധുക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വനാന്തരങ്ങളില്‍ പ്രവാസം ചെയ്ത് ആ വാക്ക് അന്വര്ത്ഥവുമാക്കുന്നു.’പ്രചാരകത്വത്തില് മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല ആ സമഷ്ടിബോധം, എല്ലാവരും പ്രചാരകന്മാരാകുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുകയില്ല. അതു പ്രായോഗികവുമല്ല, സംഭവ്യവുമല്ല.
എന്നാല്‍ എല്ലാവര്ക്കും സമഷ്ടിബോധം വേണമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റുമില്ല. ആ ദിശയിലേക്കുള്ള നീക്കവും ഇന്നു പണ്ടത്തേതിലും കൂടുതല്‍ സ്പഷ്ടമായി കാണാന്‍ കഴിയുന്നു. സംഘത്തിന്റെ വിശാലമായ ഛത്രഛായയില്‍ വന്നെത്താന്‍ കഴിഞ്ഞ അനവധി വ്യക്തികള്‍ സ്വന്തം ഉദ്യോഗവും കുടുംബവും നോക്കി വരുന്നതോടൊപ്പം അതതു സ്ഥലത്ത് സാമൂഹിക സംരംഭങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. അവര്‍ക്കിടയില്‍ ഉന്നതബിരുദം നേടിയ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും അഭിഭാഷകരുമെല്ലാമുണ്ട്. അവരുടെ മറ്റു സുഹൃത്തുക്കള്‍ ടിവിക്കു മുമ്പിലും ക്ലബ്ബുകളിലും ഇരിക്കുമ്പോള്‍ അവര്‍ ‘സ്വസുഖനിരഭിലാഷി’കളായി സമാജനന്മയ്ക്കുവേണ്ടി തിരഞ്ഞെടുത്ത രംഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പണ്ടു കാണാന്‍ കിട്ടാത്ത പലപല ദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നു.
1984 നവംബറില്‍ ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ ഭോപ്പാല്‍ ദുരന്തം കേള്‍ക്കേണ്ട താസമം, ആഗ്ര, ലക്നൗ, ദല്‍ഹി, ബോംബെ മുതലായ പരിഷ്കൃത നഗരങ്ങളില്‍ നിന്ന് നൂറില്‍പ്പരം ഡോക്ടര്‍മാര്‍ ദുരന്തസ്ഥലത്തു പാഞ്ഞെത്തി. നിര്‍ദ്ദേശത്തിനു കാത്തുനില്‍ക്കാതെയുള്ള ഈ ദൃശ്യപ്രതികരണമാണ് സമാജബോധത്തിന്റെ ഉരക്കല്ല്. ഏതു പ്രതിസന്ധിയിലും ഏതു വിപത്തിലും നമുക്കത് പണ്ടത്തേക്കാള്‍ കൂടുതല്‍ ദൃശ്യമാകുന്നു. ഉദാഹരണങ്ങള്‍ക്ക് ക്ഷാമമില്ല.ഇതിന്റെ അര്‍ത്ഥം നാം എല്ലാം നേടിക്കഴിഞ്ഞു എന്നല്ല. അങ്ങനെ നോക്കുമ്പോള്‍ ഇത്രയും സുദീര്‍ഘമായി പറഞ്ഞുവന്ന കാഴ്ചപ്പാട് ഒറ്റയടിക്കു കൈക്കൊള്ളാനും കഴിയില്ല. ഇടയ്ക്ക് വഴിതെറ്റിയതു ഇന്ന് നേരെയാകുന്നുവെന്നേ അര്‍ത്ഥമാക്കേണ്ടു.
സമാജത്തിനുള്ളിലെ ദുഷ്പ്രവണതകളും വികൃതസങ്കല്പങ്ങളും തിരിച്ചറിയുക, അവ നീക്കം ചെയ്യാന്‍ പദ്ധതിയിടുക, സദ്പ്രവണതകളും, സദ്സങ്കല്പങ്ങളും വളര്‍ത്തിയെടുക്കാന്‍ തീരുമാനിക്കുക, അതിനുവേണ്ടിയുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക, അതില്‍ വിജയം ചെറിയൊരളവിലായാലും കണ്ടുതുടങ്ങുക. ഈ വക കാര്യങ്ങള്‍ ഫാക്ടറിയിലെന്നപോലെ കൃത്യമായും ക്ലിപ്തമായും ഒന്നിനു പിറകെ ഓരോരോ ഘട്ടങ്ങളിലായി തരംതിരിക്കാന്‍ കഴിയുകയില്ല. സമാജത്തിന്റെ കാര്യത്തില്‍ നടക്കുന്ന മാറ്റവും വളര്‍ച്ചയുമെല്ലാം സമഗ്രവും പാരസ്പരികവുമായ ഒരു പ്രക്രിയയാണ്. അതു എന്നും തുടര്‍ന്നുകൊണ്ടിരിക്കും. മാത്രമല്ല അത് അനര്‍ഗളം തുടര്‍ന്നുകൊണ്ടുപോകേണ്ടത് ഓരോ തലമുറയുടെ കടമയുമാണ്. അങ്ങനെ പടിപടിയായി നാം മുന്നോട്ടു നീങ്ങുമ്പോള്‍ നമ്മുടെ സമാജത്തിലെ ഓരോ അംഗത്തിന്റെ അന്തരംഗത്തിലും സമഷ്ടിധര്‍മവും സംഘബോധവും കൂടുതല്‍ ആഴത്തില്‍ വേരോട്ടം നടത്തും.
അതാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്. അതിന് ഇനിയും കൂടുതല്‍ ആഴത്തിലും പരപ്പിലും വേരോടേണ്ടതുണ്ട്. അപ്പോള്‍ ഓരോ കണ്ഠത്തില്‍നിന്നും സംഗച്ഛദ്ധ്വം, സംവദദ്ധ്വം, സംവോമനാംസി ജാനതാം’ എന്ന ഉദ്ഘോഷം ഉച്ചൈസ്തരം മുഴങ്ങും. അതിന്റെ ഫലമായി പഴയ തെറ്റുകള്‍ തിരുത്തപ്പെടും. പുതിയ ശരികള്‍ സ്ഥാനം പിടിക്കുകയും ചെയ്യും.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് )
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: