രാഷ്ട്രീയത്തിലെ വിജ്ഞാന പ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഏറാചെഴിയന് 95-ാമത്തെ വയസ്സില്‍, കഴിഞ്ഞാഴ്ച അന്തരിച്ചത് കേരളത്തില്‍ കാര്യമായ വാര്‍ത്തയായില്ല. ധിഷണാശാലിയും എഴുത്തുകാരനും സമര്‍പ്പിത ജീവിതത്തിന്റെ ഉടമയും മഹാപണ്ഡിതനുമായിരുന്നു അദ്ദേഹം. അലങ്കരിക്കുന്ന പദവിയും ലഭിക്കുന്ന പ്രചാരത്തിന്റെ ലോകവുമല്ല യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകനെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡമെന്ന് തെളിയിച്ച മഹാനായിരുന്നു ഏറാചെഴിയന്. അടിയന്തരാവസ്ഥ സൃഷ്ടിച്ച ചതിക്കുഴികളെക്കുറിച്ച് ജീവിതത്തിലുടനീളം ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഓര്‍മ്മപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.
ഏറാചെഴിയന് എന്ന വന്ദ്യവയോധികന്റെ 88-ാം വയസ്സിലെ അശ്രാന്തപരിശ്രമം ഉണ്ടായിരുന്നില്ലെങ്കില്‍ അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിന്റെ ഭീകര ചിത്രങ്ങള്‍ ആധികാരിക ചരിത്രത്തിന്റെ ഭാഗമാകാതെ പോകുമായിരുന്നു. ഭരണകൂടം ആദരപൂര്‍വ്വം വച്ചുനീട്ടിയ ഗവര്‍ണര്‍സ്ഥാനവും മന്ത്രിസ്ഥാനവും തനിക്കുവേണ്ടെന്നു വെയ്ക്കാന്‍ ഏറാചെഴിയന് തീരുമാനിച്ച സന്ദര്‍ഭങ്ങള്‍ ഒട്ടേറെയുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ഭരണവ്യവസ്ഥകളും ജനാധിപത്യ ക്രമങ്ങളും ഭരണഘടന ഉദ്ഘോഷിക്കുന്ന മൗലികാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യങ്ങളുമൊക്കെ അട്ടിമറിച്ച് രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങിയ കറുത്ത നാളുകളായിരുന്നു 1975-77 ലെ അടിയന്തരാവസ്ഥയിലേത്. രാജ്യത്തെ ആബാലവൃദ്ധം ജനങ്ങള്‍ക്കും കൂട്ടായി അവകാശപ്പെട്ട ഇന്ത്യാരാജ്യം ജനങ്ങളുടേതല്ലെന്ന് വരുത്തിത്തീര്‍ത്ത 634 ദിവസങ്ങളുടെ പേരാണ് ‘എമര്‍ജന്‍സി’ എന്നത്. ഭരണഘടന പ്രകാരം ജനങ്ങളാണ് നാടിന്റെ പരമാധികാരികളെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള നാടാണ് ഇന്ത്യ. എന്നാല്‍ രാജ്യം ജനങ്ങളുടേതല്ലെന്നും, തനിക്കും കുടുംബത്തിനും അവകാശപ്പെട്ട സ്വകാര്യസ്വത്താണെന്നുമായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്ഥാപിച്ചത്.
രാജ്യത്തിന്റെ മാനബിന്ദുക്കളായ ദേശീയ നേതാക്കളെ ജയിലിലടച്ചും എതിരാളികളെ മര്‍ദ്ദിച്ചും ജനങ്ങളെ കൂച്ചുവിലങ്ങിട്ടും ഇന്ദിര അടിച്ചമര്‍ത്തുകയായിരുന്നു. പത്രമാരണ നിയമംവഴി, അറിയാനും അറിയിക്കാനുമുള്ള പൗരന്റെ അവകാശം കുഴിച്ചുമൂടപ്പെട്ടു. സ്വേച്ഛാധിപതിയായി ഇന്ദിരാഗാന്ധി സമൂഹത്തെ കാട്ടുനീതിയിലൂടെ അടക്കിഭരിച്ച അഹങ്കാരത്തിന്റെ ആ നാളുകളില്‍ പാര്‍ലമെന്റും ജുഡീഷ്യറിയും കേവലം നോക്കുകുത്തികളായിരുന്നു.
ഭരണകൂട ഹിംസയുടെയും ഭീഷണികളുടെയും ഫലമായി ഭയം സര്‍വ്വത്ര കരിനിഴല്‍ പരത്തിയ കൂരിരുട്ടിന്റെ നാളുകളില്‍ നേരിന്റെ നേരിയ കൈത്തിരി വെളിച്ചമാവാന്‍ അക്കാലത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരനായിരുന്ന ഏറാചെഴിയന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട മികച്ച അംഗങ്ങളിലൊരാളായി ഏറാചെഴിയന് വാഴ്ത്തപ്പെട്ടിരുന്നു. അദ്ദേഹവും ജ്യേഷ്ഠ സഹോദരന് വി.ആര്.നെടുംചെഴിയനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക നേതാക്കളില്‍പ്പെടുന്നവരാണ്. ഏതാണ്ട് ഏഴു പതിറ്റാണ്ടുകാലം ഇന്ത്യയിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി അറിയപ്പെട്ട ഏറാചെഴിയന് ഡിഎംകെയുടെ എംപിയായി ലോക്സഭയിലും രാജ്യസഭയിലും പ്രവര്‍ത്തിച്ചിരുന്നു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയ്, ഇന്ദിരാഗാന്ധി എന്നിവരുടെ ശ്രേണിയില്‍പ്പെട്ട ദേശീയ നേതാവായിട്ടാണ് ഏറാചെഴിയന് പലപ്പോഴും ചരിത്രത്തിലിടം നേടിയത്. മികച്ച ഗ്രന്ഥകാരനും വാഗ്മിയുമായ അദ്ദേഹം ഒട്ടേറെ നിയമനിര്‍മ്മാണങ്ങളുടെ അണിയറ ശില്പികൂടിയായിരുന്നു.
അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തുകൊണ്ട് ദേശീയധാരയില്‍ ഇടംനേടിയ ഏറാ ചെഴിയന്‍ പിന്നീട് ജനതാ പരിവാറില്‍ അണിചേരുകയും ജനതാദളിന്റെ തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷനായിത്തീരുകയും ചെയ്തിരുന്നു. 2001 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചശേഷം എഴുത്തും വായനയും ഗവേഷണവും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം കഴിഞ്ഞു. 2017 ജൂണ്‍ 20 ന് ഇഹലോകവാസം വെടിയുമ്പോള്‍ മികച്ച മാതൃകയായ ദേശീയ നേതാവിനെയാണ് നാടിന് നഷ്ടപ്പെട്ടത്.
ഭാരത ദേശീയതയെ നെഞ്ചിലേറ്റിയ ആളുകളെ സംബന്ധിച്ചിടത്തോളം പെരിയാര്‍ രാമസ്വാമി നായ്ക്കരോടൊപ്പംകൂടി ദ്രാവിഡ കഴകത്തില്‍ പ്രവര്‍ത്തിക്കുകയും അണ്ണാദുരയോടൊപ്പം ഡിഎംകെ രൂപീകരിക്കുകയും കരുണാനിധിയുടെ സഹപ്രവര്‍ത്തകനായി ഡിഎംകെക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളെ അന്ധമായി അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യാന്‍ പെട്ടെന്നാവില്ല. പക്ഷേ ദ്രാവിഡ രാഷ്ട്രീയത്തിന്റെ തൂലികയും നാവും ശക്തമായി ചലിപ്പിക്കുമ്പോഴും വീറോടെ പൊരുതുമ്പോഴും ദേശീയത്തനിമയെ ഹൃദയത്തിന്റെ അടിത്തട്ടില്‍ താലോലിക്കാന്‍ അദ്ദേഹം ഒരിക്കലും പിശുക്കുകാട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ വിഐടി യൂണിവേഴ്സിറ്റിയുടെ ഓണററി പ്രൊഫസറായി ഏറാചെഴിയന് പ്രവര്‍ത്തിക്കുകയായിരുന്നു.
ലോകമാസകലമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വാതന്ത്ര്യ സമരപോരാളികളും ഏറാചെഴിയനെ ഓര്‍മ്മിക്കുന്നതും എക്കാലത്തും ഓര്‍ക്കാന്‍ പോകുന്നതും ‘ഷാ കമ്മീഷന് റിപ്പോര്‍ട്ട്, ലോസ്റ്റ് ആന്റ് റീഗെയ്ന്ഡ്’ എന്ന ശ്രദ്ധേയമായ തന്റെ ഇംഗ്ലീഷ് ഗ്രന്ഥത്തിലൂടെയാണ്. മാനവരാശിക്ക് നഷ്ടപ്പെട്ട മഹത്തായ ചരിത്രരേഖയുടെ പുനരാവിഷ്കാരമാണ് അദ്ദേഹം ഈ ഗ്രന്ഥം വഴി നടത്തിയിട്ടുള്ളത്. അടിയന്തരാവസ്ഥയുടെ കാളരാത്രികളെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ഷാ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പുനഃസൃഷ്ടിയാണ് ഏറാചെഴിയന് നടത്തിയത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യം കാട്ടിയ വന്വീഴ്ചയുടെ തിരുത്തലാണ് ഈ ഗ്രന്ഥം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മലയാളിയായ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് എ.കെ.ഗോപാലന്, ഇന്ത്യയില്‍ ഒരു പെണ്‍ഹിറ്റ്ലര്‍ പിറന്നിരിക്കുന്നുവെന്നാണ് അന്ന് അലമുറയിട്ട് പറഞ്ഞത്. അടിയന്തരാവസ്ഥ ജനനന്മയ്ക്കെന്ന് ഇന്ദിരാ കോണ്‍ഗ്രസുകാര്‍ നാടുനീളെ പെരുമ്പറയടിച്ച് പ്രചരിപ്പിച്ച കാലമായിരുന്നു അത്. അന്ന് എ.കെ.ഗോപാലന് നല്കിയ ആഹ്വാനം ഇതായിരുന്നു. ”ഇന്ത്യയിലെ അര്‍ധ ഫാസിസ്റ്റ് ഭരണം പൂര്‍ണ്ണ ഫാസിസത്തിലേക്ക് നീങ്ങിയിരിക്കയാണ്. ലോകത്ത് ഒരു പെണ് ഹിറ്റ്ലര്‍ (ഇന്ദിരാഗാന്ധി) പിറന്നിരിക്കുന്നു. അവരുടെ സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ എല്ലാ ജനാധിപത്യവാദികളും സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണവശ്യം. ജീവന് ബലികൊടുത്തും ഈ ഫാസിസ്റ്റ് നടപടികളെ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനു തയ്യാറില്ലെങ്കില്‍ ഇതിലും വലിയ ആപത്തുകള്‍ സംഭവിക്കും. നാട്ടില്‍ ജീവിക്കാനും ശ്വസിക്കാനും പോലും അവകാശം നഷ്ടപ്പെടും. ഈ വാള് ആരുടെയൊക്കെ കഴുത്തിനുനേരെ നീങ്ങുമെന്നറിയില്ല”.
എ.കെ.ഗോപാലന്റെ ആഹ്വാനം ചെവിക്കൊള്ളാന്‍ സിപിഎമ്മുകാര്‍ തയ്യാറായില്ലെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്രസത്യമാണ്. 1978 ല്‍ ജലന്ധറില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അടിയന്തരാവസ്ഥയില്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്. ഈ പെണ്ഹിറ്റ്ലര്ക്കെതിരെ പോരാടാന്‍ തലങ്ങും വിലങ്ങും സമര്‍പ്പണം ചെയ്ത് സ്വയം പോരാട്ടത്തിന്റെ ഏടുകള്‍ സൃഷ്ടിച്ചത് ആര്‍എസ്എസും അനുബന്ധ പ്രസ്ഥാനങ്ങളുമായിരുന്നു.
1977 ലെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴും ചിലര്‍ ”പശുബെല്‍റ്റ്’ എന്ന് വിളിച്ചാക്ഷേപിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സൃഷ്ടിച്ച മാറ്റം കൊണ്ടാണ് ഇന്ത്യയില്‍ ഏകാധിപത്യം അവസാനിപ്പിക്കാന്‍ സാധിച്ചത്. ഈ നിശ്ശബ്ദ വിപ്ലവത്തിന് പിന്നിലെ മാസ്മരശക്തി ആര്‍എസ്എസ് എന്ന മൂന്നക്ഷരമാണെന്ന സത്യം സൗകര്യംപോലെ പലരും മറക്കുന്ന നാടാണ് ഇന്ത്യ.
1977 ലെ ജനവിധിയെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന് അട്ടിമറിച്ചപ്പോള്‍ 1975-77 ലെ ഏകാധിപതിയായ ഇന്ദിരാഗാന്ധിക്ക് വീണ്ടും 1980 ല്‍ ബാലറ്റ് വഴി ഇന്ത്യയില്‍ അധികാരത്തില്‍വരാന്‍ അവസരം ലഭിച്ചു. ജനതാ ഭരണകൂടത്തിലെ തമ്മിലടിയും ആദര്‍ശ രാഹിത്യവും അതിമോഹങ്ങളുമാണ് മൊറാര്‍ജി ദേശായി മന്ത്രിസഭയുടെ പരാജയത്തിന് ഇടയാക്കിയത്. 1980 ല്‍ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധി അനുഭവത്തില്‍നിന്നും പാഠമുള്‍കൊണ്ടില്ല എന്ന സത്യമാണ് 1980-84 കാലഘട്ടത്തിലെ അവരുടെ ഭരണവും അന്ത്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. തികഞ്ഞ അഹങ്കാരിയും മൂല്യനിഷേധിയുമായി അവര്‍ മാറിയെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
മൊറാര്‍ജി ദേശായി സര്ക്കാരിന്കീഴില് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഷാ കമ്മീഷന് അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ചും നിയമവിരുദ്ധകാര്യങ്ങളെകുറിച്ചും ഭരണതല ദുരുപയോഗത്തെക്കുറിച്ചും സമഗ്രമായി അന്വേഷിച്ച് മൂന്ന് റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. അതില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം തെറ്റായിരുന്നുവെന്നും അതിലെ കുറ്റവാളികള്‍ ആരൊക്കെയായിരുന്നുവെന്നും വിശദമാക്കിയിരുന്നു.
കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കേസും മറ്റ് നടപടികളും സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. അടിയന്തരാവസ്ഥ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും കമ്മീഷന് മുന്നോട്ടുവച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഔപചാരികമായി അംഗീകരിക്കുകയും പൊതുരേഖകളായി മാറുകയുമാണുണ്ടായത്. ഇത്തരം കുറ്റകൃത്യത്തിനുമേല് നടപടികള്‍ സ്വീകരിക്കാന്‍ മൊറാര്‍ജി സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇത്തരം കേസ്സുകളും കുറ്റവിചാരണകള്‍ക്കായി പ്രത്യേക കോടതികള്‍ വ്യവസ്ഥ ചെയ്തു.
എന്നാല്‍ 1980-84 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി ഷാ കമ്മീഷന് റിപ്പോര്‍ട്ടിന്റെ ലഭ്യമായ കോപ്പികളെല്ലാം സംഘടിപ്പിച്ച് കത്തിച്ചുകളയുകയാണുണ്ടായത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ക്കെതിരായ എല്ലാ നടപടികളും അവര്‍ ഇല്ലാതാക്കി. നിയമവാഴ്ചയുടെ കുഴിച്ചുമൂടലും ചരിത്രത്തിന്റെ കത്തിച്ചുകളയലുമാണ് നടത്തിയത്. ഇതൊന്നും ജനങ്ങളെ അറിയിക്കാനോ സ്വയം ബോധവത്ക്കരിക്കാനോ പ്രതിഷേധിക്കാനോ അന്നത്തെ പ്രതിപക്ഷത്തിനായില്ലെന്ന ദുഃഖസത്യമാണ്. 1980 ലെ ഷാ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ നശീകരണം ഇന്ദിരയെന്ന ഫാസിസ്റ്റിന്റെ വിശ്വരൂപംതന്നെയാണ് കാട്ടിയത്. ഇക്കാര്യത്തില്‍ അജ്ഞരും ഉണര്ന്നുപ്രവര്ത്തിക്കാനാവാത്ത സമൂഹവുമായി ഇന്ത്യ കുറ്റകരമായ മൗനത്തിലാണ്ടുപോയി.
ചരിത്രത്തിന്റെ ഈ ക്രൂരമായ കുഴിച്ചുമൂടലിനെതിരെ ധാര്‍മ്മികരോഷം പൂണ്ട ഏറാചെഴിയന് 2009-2010 കാലഘട്ടത്തില്‍ തന്റെ പ്രായാധിക്യമോ അവശതകളോ വകവയ്ക്കാതെ നടത്തിയ സാഹസിക ഉദ്യമം വഴിയാണ് ഷാ കമ്മീഷന് റിപ്പോര്‍ട്ട് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യയിലെവിടെയും ഷാ കമ്മീഷന്റെ കോപ്പി ലഭിക്കാതെ വന്ന ദുരവസ്ഥയില്‍ ആസ്ട്രേലിയയിലും ലണ്ടനിലുമൊക്കെനിന്ന് അദ്ദേഹം ഇതിന്റെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തന്റെ കൈവശം ഉണ്ടായിരുന്ന കോപ്പികള്‍ പൊടിതട്ടിയെടുത്തും അദ്ദേഹം തന്റെ ഉദ്യമത്തിന് ആക്കം കൂട്ടി.
1980 കളില്‍ താന്‍ ക്രൂരയായ ഫാസിസ്റ്റ് തന്നെയെന്ന് ഇന്ദിരാഗാന്ധി വീണ്ടും തെളിയിച്ചപ്പോള്‍ നാടിനുണ്ടായ ചരിത്ര-രാഷ്ട്രീയ രംഗത്തെ നഷ്ടം വളരെ വലുതായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് ഏറാചെഴിയന്റെ ശ്രമഫലമായി പരിഹരിക്കപ്പെട്ടത്. ‘അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍’ എന്ന ഈ ലേഖകന്റെ ഗ്രന്ഥം കഴിഞ്ഞാഴ്ച ‘മാതൃഭൂമി’ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഏറാചെഴിയന്റെ ഗ്രന്ഥത്തില്‍നിന്ന് കിട്ടിയ പ്രചോദനം കൊണ്ടാണ് പ്രസ്തുത ഗ്രന്ഥം രചിക്കാനിടയായത്. എഴുത്തും വായനയും അന്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറാചെഴിയനെന്ന മഹാമനീഷിയുടെ തിരോധാനം വന്‍ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ നമ്രശിരസ്കനാവുന്നു. അടിയന്തരാവസ്ഥയുടെ ഇരുട്ടില്നിന്നുള്ള മോചനത്തിന് ഏറാ ചെഴിയന്റെ ഗ്രന്ഥം മികച്ച ജാഗ്രതാ പുസ്തകം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: