ജിഷാക്കേസിനുശേഷം പെരുമ്പാവൂരിനെ മാധ്യമശ്രദ്ധയിലെത്തിച്ച സംഭവമാണല്ലോ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകല്‍. നാല് മാസത്തിനുശേഷം സംഭവം വീണ്ടും മാധ്യമ ചര്‍ച്ചയാകുമ്പോള്‍ തോന്നിയ ചില സംശയങ്ങള്‍.
ഫെബ്രു 18 നു സംഭവം നടന്നശേഷം പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതിലും പൊരുത്തക്കേടുകളുണ്ട്. പ്രമുഖ നടി സംഭവ ദിവസം തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് എത്തിയത് അവര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടിയാണെന്നാണ് ആദ്യം കേട്ടത്. നടിയെ കൊണ്ടുവരാന്‍ പോയത് പ്രൊഡക്ഷന്‍ വാഹനമാണെന്നും കേട്ടിരുന്നു. താനാണ് വാഹനമയച്ചതെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അവകാശപ്പെടുകയും ചെയ്തു. ചിത്രീകരണത്തിനെത്തേണ്ട സമയം കഴിഞ്ഞിട്ടും താരം എത്തിച്ചേരാതിരുന്നപ്പോള്‍ ഇവര്‍ അന്വേഷിച്ചില്ലേ?
ആദ്യകഥയില്തന്നെ സംശയം ശക്തം. അന്നേദിവസം പ്രസ്തുത ചിത്രത്തിന്റെ സംവിധായകന് ക്രിക്കറ്റ് മത്സരത്തിലായിരുന്നു എന്നാണ് കേട്ടറിവ്. സംഭവ ദിവസം നടി അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയുടെ പേരിലുള്ള കാറിലാണ് എത്തിയതെന്ന് തെളിഞ്ഞപ്പോള്‍ കഥമാറി. നടിയും കൂട്ടുകാരിയുമായ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുന്നതിനാണ് വന്നതെന്ന് തിരുത്ത്. സുഹൃത്തിന്റെ ഒപ്പം താമസിക്കുന്നതിന് പ്രൊഡക്ഷന്‍ വാഹനം ഉപയോഗിക്കേണ്ട ഗതികേട് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഒരു താരത്തിനുണ്ടെന്ന് വിശ്വസിക്കുകവയ്യ. അപ്പോള്‍ വേട്ടക്കാര്ക്കെന്നപോലെ ഇരയ്ക്കും പലതും മറയ്ക്കാനുണ്ടോ? സംഭവത്തിനുശേഷം നടനും സംവിധായകനും നിര്‍മ്മാതാവുമായ വ്യക്തി തന്റെ സ്ഥാപനം വിറ്റതായാണ് അറിവ്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത് ഏപ്രില്‍ 12ന് എഴുതിയതാണ്. അതിനുശേഷം വേട്ടക്കാരനെന്ന് വിശ്വസിക്കുന്ന പ്രമുഖ നടന് തന്നെ ഭിഷണിപ്പെടുത്തുന്നതായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു കത്ത് എഴുതപ്പെട്ടിട്ടുണ്ടെന്ന് അന്നേ നടന് അറിഞ്ഞുവെന്നത് സത്യം. പിന്നീട് ഫോണ്‍ കോള്‍ പുറത്തുവന്നു. അതുകേട്ടാല്‍ വ്യക്തമാണ്, പ്രതിയെ രക്ഷിക്കുന്നതിനായി പോലീസ് എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥയുടെ ഒരുഭാഗം മാത്രമാണിതെന്ന്. മുന്‍കൂട്ടി തീരുമാനിച്ചതുപോലെ മാനേജര്‍ ഫോണെടുത്ത് എല്ലാം നിഷേധിക്കുന്നു. അവര്‍ക്ക് സുനിയെ പരിചയം പോലുമില്ലത്രെ.
പ്രമുഖ നടന് വഴി മുഖ്യമന്ത്രിയെ സ്വാധീനിച്ച് കേസ് ഒതുക്കുന്നുവെന്ന വാര്‍ത്ത സത്യമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നതും വരാത്തതുമായ വാര്‍ത്തകള്‍. നടിയുടെ കേസില്‍ പോലീസ് തിരക്കഥയെഴുതുന്നതിന്റെ തിരക്കിലാണ്. അങ്ങനെയെങ്കില്‍ സംവിധാനം മുഖ്യമന്ത്രിയുടേതുതന്നെ. ഇരയ്ക്കും ചിലത് മറയ്ക്കാനുള്ളപ്പോള് സംവിധായകന് കാര്യങ്ങള്‍ എളുപ്പം.
കൃഷ്ണദാസ്, പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: