രാഷ്ട്രീയ അരാജകത്വത്തിന്റെ വക്താക്കളായ ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടികള്‍ തുടര്‍ക്കഥയാവുകയാണ്. ദേശീയ രാഷ്ട്രീയ രംഗത്തെ പുത്തന്‍ പ്രതീക്ഷയെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ ആം ആദ്മി പാര്‍ട്ടി പടിയിറക്കത്തിന്റെ പാതയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇരട്ടപ്പദവി വിഷയത്തില്‍ നടപടികള്‍ തുടരാനുള്ള കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം ആപ്പിന്റെ 21 എംഎല്‍എമാരുടെ ഭാവി തുലാസിലാക്കിയതാണ് അവസാന സംഭവം.
ഇരട്ടപ്പദവി സംബന്ധിച്ച കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന എംഎല്‍എമാരുടെ അഭ്യര്‍ത്ഥന തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് ഇവര്‍ക്കെതിരായ അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിക്ക് ദല്‍ഹി നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് യാതൊരു പ്രശ്നങ്ങളുമുണ്ടാകില്ലെങ്കിലും കേസില്‍ തിരിച്ചടി നേരിട്ടാല്‍ 21 എംഎല്‍എമാരാണ് അയോഗ്യരാവുക. വലിയ ഭീതിയിലാണ് ആപ്പ് നേതൃത്വമെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നുതന്നെ വ്യക്തം. ശമ്പളം ലഭിക്കുന്ന പാര്‍ലമെന്റ് സെക്രട്ടറിമാരായി എംഎല്‍എമാരെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ആഗസ്തിലെ അന്തിമ വിചാരണയ്ക്കു ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷന് വിധി പറയുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ ഈ സീറ്റുകളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നത് ആപ്പ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. അടുത്തിടെ നടന്ന രജൗറി ഗാര്ഡന് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരം പിടിച്ചതും ദല്‍ഹിയുടെ മാറിയ രാഷ്ട്രീയ നിലപാടുകളുടെ സൂചനകളാണ്. അതിനാല്‍ തന്നെ 21 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നാല്‍ ആംആദ്മി പാര്‍ട്ടി വലിയ പ്രതിസന്ധിയിലെത്തിച്ചേരും.
2015 മാര്‍ച്ചിലാണ് 21 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉത്തരവിറക്കിയത്. എംഎല്‍എ പദവിയിലുള്ള ശമ്പളത്തിനു പുറമേ പാര്‍ലമെന്ററി സെക്രട്ടറിയെന്ന പദവിയിലും ശമ്പളത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനായി ദല്‍ഹി നിയമസഭാംഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച 1977ലെ നിയമത്തില്‍ ഭേദഗതികളും ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്നു. 70 അംഗ നിയമസഭയില്‍ 67 പേരുടെ മൃഗീയ ഭൂരിപക്ഷത്തോടെയായിരുന്നു ഇതെല്ലാം ആംആദ്മിക്കാര്‍ ചെയ്തു കൂട്ടിയത്. രാജ്യത്തെ നിയമങ്ങളെയും നിയമസംവിധാനങ്ങളെയും പുച്ഛത്തോടെ മാത്രം കൈകാര്യം ചെയ്തിട്ടുള്ള ആംആദ്മി പാര്‍ട്ടി നേതൃത്വം ദല്‍ഹി നിയമസഭയില്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നിരവധി പ്രമേയങ്ങള്‍ പാസാക്കിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
ആപ്പിന്റെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച കേജ്രിവാളിന്റെ ഉത്തരവ് നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ് തയ്യാറാവാതെ വന്നതോടെയാണ് ഇതുസംബന്ധിച്ച വിവാദങ്ങളുടെ തുടക്കം. തികച്ചും നിയമവിരുദ്ധമായ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ലഫ്. ഗവര്‍ണ്ണര്‍ നിലപാട് സ്വീകരിച്ചു. 2016 സപ്തംബര്‍ എട്ടിന് എംഎല്‍എമാരെ നിയമിച്ച നടപടികള്‍ ദല്‍ഹി ഹൈക്കോടതിയും തടഞ്ഞു. ലഫ്. ഗവര്‍ണ്ണറുടെ അനുമതിയില്ലാത്ത നിയമനങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് സംഗീത ദിംഗ്ര എന്നിവരുടെ ബെഞ്ചായിരുന്നു ഉത്തരവിറക്കിയത്.
2015 മാര്‍ച്ച് 23 മുതല്‍ 2016 സപ്തംബര്‍ എട്ട് വരെയാണ് 21 എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിച്ചത്. ലഫ്. ഗവര്‍ണ്ണറും കോടതിയും എതിരായതോടെ പാര്‍ലമെന്റ് സെക്രട്ടറി പദവിയെ ലാഭകരമായ പദവികളുടെ വിഭാഗത്തില്‍നിന്ന് എടുത്തുമാറ്റി ദല്‍ഹി സര്‍ക്കാര്‍ ഭേദഗതി പാസാക്കിയെങ്കിലും രാഷ്ട്രപതി അംഗീകരിച്ചില്ല. പാര്‍ലമെന്ററി സെക്രട്ടറിയെന്ന നിലയിലുള്ള തങ്ങളുടെ നിയമനം റദ്ദാക്കപ്പെട്ടതായി എംഎല്‍എമാര്‍ അവസാനം കമ്മീഷനില്‍ വിശദീകരിച്ചെങ്കിലും അതു സ്വീകരിക്കപ്പെട്ടില്ല. നിയമനം റദ്ദാക്കപ്പെട്ടാലും പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനങ്ങളും പ്രവൃത്തികളും അന്വേഷണ വിധേയമാണെന്നും ഇതു സംബന്ധിച്ച നിരവധി സുപ്രീംകോടതി വിധികളുള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പദവിയിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ലാഭമുണ്ടായിട്ടില്ലെന്ന് എംഎല്‍എമാര്‍ കമ്മീഷന് മുന്നില്‍ തെളിയിക്കേണ്ടിവരും. എംഎല്‍എ എന്ന നിലയിലും പാര്‍ലമെന്ററി സെക്രട്ടറി എന്ന നിലയിലും ശമ്പളം അടക്കം വാങ്ങിയതിന്റെ സര്‍ക്കാര്‍ രേഖകള്‍ എംഎല്‍എമാര്‍ക്ക് തിരിച്ചടിയാണ്. മൃഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ നിയമനിര്‍മ്മാണ സഭയെയും സര്‍ക്കാരിനെയും ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ നടപടികളുടെ അനിവാര്യമായ തിരിച്ചടി സ്വീകരിക്കാന്‍ ആപ്പ് നേതൃത്വം തയ്യാറാവാതെ മറ്റുവഴികളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: