പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരം മഴ മുടക്കിയെങ്കിലും രണ്ടാം കളിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം.
മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 105 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. റണ്‍ അടിസ്ഥാനത്തില്‍ വിന്‍ഡീസില്‍ ചെന്ന് ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 43 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തപ്പോള്‍, വിന്‍ഡീസ് മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സിലൊതുങ്ങി.
കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി കുറിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ഓപ്പണര്‍ അജിന്‍ക്യ രഹാനെയാണ് കളിയിലെ കേമന്‍. ശിഖര്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അര്‍ദ്ധസെഞ്ചുറിയുമായി ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. ഈ വിജയത്തോടെ, അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ടീം ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് നല്‍കിയത് തകര്‍പ്പന്‍ തുടക്കം. ഒന്നാം വിക്കറ്റില്‍ 18.2 ഓവറില്‍ ഇവര്‍ അടിച്ചുകൂട്ടിയത് 114 റണ്‍സ്. 59 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 63 റണ്‍സെടുത്ത ധവാനെ ആഴ്ലി നഴ്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹോപ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. മഴമൂലം ഒലിച്ചുപോയ ആദ്യ ഏകദിനത്തിലും ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. ധവാന് പകരം ക്രീസിലെത്തിയ വിരാട് തുടക്കം മുതലേ മികച്ച സ്ട്രോക്കുകളുമായി കളംനിറഞ്ഞു.
97 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രഹാനെ ശതകവും തികച്ചു. ഒടുവില്‍ സ്കോര്‍ 211-ല്‍ എത്തിയപ്പോള്‍ 104 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്സറുമടക്കം 103 റണ്‍സെടുത്ത രഹാനെയെ കുമ്മിന്‍സ് ബൗള്‍ഡാക്കി. രാഹുല്‍ ദ്രാവിഡിനുശേഷം വിന്‍ഡീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ് രഹാനെ. 2006ല്‍ കിങ്സ്റ്റണിലായിരുന്നു ദ്രാവിഡിന്റെ സെഞ്ചുറി. രഹാനെക്ക് ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (4), യുവരാജ് (14) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും കോഹ്ലിയുടെ വെടിക്കെട്ടില്‍ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. സ്കോര്‍ 285-ല്‍ എത്തിയപ്പോള്‍ 66 പന്തുകളില്‍ നിന്ന് 4 വീതം ഫോറും സിക്സറുമടക്കം 87 റണ്‍സെടുത്താണ് കോഹ്ലി മടങ്ങിയത്. പിന്നീട് ധോണി (പുറത്താകാതെ 13), ജാദവ് (6 പന്തില്‍ 13) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനം ഇന്ത്യന്‍ സ്കോര്‍ 310-ല്‍ എത്തിച്ചു.
311 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് തുടക്കം തന്നെ തകര്‍ച്ചയോടെ. സ്കോര്‍ബോര്‍ഡ് തുറക്കും മുന്‍പ് കീറണ്‍ പവലും (0) നാല് റണ്‍സായപ്പോള്‍ ജാസണ്‍ മുഹമ്മദും (0) മടങ്ങി. ഇരുവരെയും പുറത്താക്കിയത് ഭുവനേശ്വര്‍ കുമാറാണ്. പിന്നീട് ഹോപും (88) ലെവിസും (21) ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ടീം സ്കോര്‍ 93 ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് കുല്‍ദീപ് യാദവ് പിരിച്ചത്. അതിനുശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. റോസ്റ്റണ്‍ ചേസ് (പുറത്താകാതെ 33) മാത്രമാണ് ഹോപിനെ കൂടാതെ തരക്കേടില്ലാതെ ബാറ്റ് ചെയ്തത്. കാര്‍ട്ടര്‍ (13), ജാസണ്‍ ഹോള്‍ഡര്‍ (29), ആഴ്സലി നഴ്സ് (പുറത്താകാതെ 19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ടീം ഇന്ത്യക്ക് റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് പുതിയ റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ പ്രാവശ്യം 300 റണ്‍സിനുമേല്‍ സ്കോര്‍ ചെയ്യുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 300 റണ്‍സ് കടന്നതോടെയാണ് ഈ റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമായത്.
ഇത് 96-ാം തവണയാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ 300 കടക്കുന്നത്. 95 തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഓസ്ട്രേലിയയെയാണ് ഇന്ത്യ ഈ കുതിപ്പില്‍ പിന്തള്ളിയത്.
300ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും സമീപത്തെങ്ങും ആരുമില്ല. 77 തവണ 300ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാന് (69), ശ്രീലങ്ക (63) എന്നിവരാണ് തുടന്ന്നുള്ള സ്ഥാനങ്ങളില്‍.
300 കടന്ന 96 മത്സരങ്ങളില്‍ 75 എണ്ണത്തിലും ഇന്ത്യ ജയിച്ചു. 19 കളിയില്‍ തോറ്റപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയായി. 300 കടന്നിട്ട് ഏറ്റവും കൂടുതല്‍ തവണ തോറ്റ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയുടെ പേരില്‍ തന്നെയാണ്. ഓസ്ട്രേലിയ 10 തവണയും ദക്ഷിണാഫ്രിക്ക 7 തവണയും മാത്രമാണ് തോറ്റിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: