ന്യൂദല്‍ഹി: ഇന്ത്യ-അഫ്ഗാന് വ്യോമപാതയ്ക്കെതിരെ ചൈന രംഗത്ത്. പാക്കിസ്ഥാനെ ഒഴിവാക്കി പുതിയ വ്യോമപാത ആരംഭിച്ചത് ഇന്ത്യയുടെ ദുര്‍വാശിയാണ് പ്രകടമാക്കുന്നതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിക്ക് ബദല്‍ സംവിധാനങ്ങളുമായി ഇന്ത്യ ഒരുങ്ങുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വ്യോമപാത സഹായിക്കും. ഇതിനു പുറമേ അഫ്ഗാനിസ്ഥാന് പുതിയ ആകാശപാതവഴി ഇന്ത്യന്‍ വിപണികള്‍ തുറന്നു കിട്ടുകയും ചെയ്യും. നിലവില്‍ പാക്കിസ്ഥാന് വഴിയാണ് അഫ്ഗാന്-ഇന്ത്യ വ്യാപാരത്തിന്റെ വലിയ പങ്കും നടക്കുന്നത്.
പാക് അധീന കശ്മീരിലൂടെ ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും സഹായത്തോടെ ഇന്ത്യയുടെ നീക്കങ്ങളും സജീവമാകുകയാണ്. പാക്കിസ്ഥാനിലെ ഗ്വാദറില്‍ ചൈന നിര്‍മ്മിക്കുന്ന തുറമുഖത്തിന് ബദലായി 30 കിലോമീറ്റര്‍ മാറി ഇറാനില്‍ ഇന്ത്യ ഛബഹാര്‍ തുറമുഖം നിര്‍മ്മിക്കുന്നുണ്ട്. ഛബഹാര്‍ വഴി ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള ഇന്ത്യ-ഇറാന്-അഫ്ഗാന് കരാര്‍ 2016 മെയില്‍ ഒപ്പുവെച്ചിട്ടുമുണ്ട്.
പുതിയ വ്യോമപാത വഴി പാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വാണിജ്യബന്ധം സ്ഥാപിക്കാനാവുമെന്നും ചൈനീസ് മാധ്യമം ഉത്കണ്ഠപ്പെടുന്നുണ്ട്.
ഇന്ത്യ-അഫ്ഗാന് ചരക്കു നീക്കത്തിനായി വ്യോമപാത തുറന്നത് പാക്കിസ്ഥാനെയും ചൈനയെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയെന്ന് വ്യക്തമാക്കുന്നതാണ് ചൈനീസ് മാധ്യമത്തിലെ ലേഖനം. റോഡുമാര്‍ഗ്ഗമുള്ള ചരക്കു നീക്കം പാക്കിസ്ഥാന് എപ്പോള്‍ വേണമെങ്കിലും തടയാമെന്നതിനാലാണ് വ്യോമപാത തുറന്ന് ഇന്ത്യ പുതിയ മാര്‍ഗ്ഗം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: