ന്യൂദല്‍ഹി: ജനാധിപത്യം നിലനിര്‍ത്താന്‍ നിരന്തര ജാഗ്രത ആവശ്യമാണെന്നും അടിയന്തരാവസ്ഥ ഒരു ജനാധിപത്യവിശ്വാസിക്കും മറക്കാനാവാത്ത കാളരാത്രിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം വ്യവസ്ഥ മാത്രമല്ല, സംസ്കാരം കൂടിയാണ്. അടിയന്തരാവസ്ഥയില്‍ ഭരണകൂടം രാജ്യത്തെ കാരാഗൃഹമാക്കി എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്തി. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. നീതിന്യായ വ്യവസ്ഥയ്ക്കും മാധ്യമങ്ങള്‍ക്കും രക്ഷയുണ്ടായില്ല.
ജനാധിപത്യത്തെ സ്നേഹിച്ചവര്‍ വലിയ പോരാട്ടം നടത്തി. ജനാധിപത്യവികാരം നമ്മുടെ അനഘമായ പൈതൃകസ്വത്താണ്. ഈ പൈതൃകസ്വത്തിനെ കൂടുതല്‍ സുശക്തമാക്കണം. അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തി രണ്ടാം വാര്‍ഷിക ദിനത്തില്‍ നടത്തിയ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അന്ന് ജയിലിലടക്കപ്പെട്ട അടല്‍ ബിഹാരി വാജ്പേയിയുടെ കവിതയും മോദി ചെല്ലി.
ഭാരതീയര്‍ക്ക് പ്രധാനമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു. റംസാന് മാസം പുണ്യമായ ദാനത്തിന്റെ മാസമാണ്, സന്തോഷം പങ്കുവയ്ക്കപ്പെടുന്ന മാസമാണ്. പങ്കുവയ്ക്കപ്പെടുന്നതനുസരിച്ച് സന്തോഷം വര്‍ധിക്കുന്നു. ഉത്തര്‍പ്രദേശിലെ ബിജനൗറിലെ മുബാറക്പുര്‍ ഗ്രാമത്തില്‍ മുസ്ലിം കുടുംബാംഗങ്ങള്‍ റംസാന് മാസത്തില്‍ സ്വന്തം ചിലവില്‍ ശൗചാലയം നിര്‍മ്മിച്ചതായി മോദി ചൂണ്ടിക്കാട്ടി. ശൗചാലയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നല്കിയ 17 ലക്ഷം രൂപ അവര്‍ തിരിച്ചു നല്കി. റംസാന്റെ ഈ പവിത്രമായ അവസരത്തെ സമൂഹത്തിന്റെ നന്മക്കുള്ള അവസരമാക്കി മാറ്റിയതിന് ഗ്രാമവാസികളെ അഭിനന്ദിക്കുന്നു.
യോഗാ ദിനത്തില്‍ ചൈനയില്‍ വന്മതിലിന്റെ മുകളിലും പെറുവില്‍ ലോക പൈതൃക ഇടമായ മാച്ചു പിച്ചുവില്‍ സമുദ്രനിരപ്പില്‍നിന്ന് 2400 മീറ്റര്‍ ഉയരത്തിലും ഫ്രാന്‍സില്‍ ഈഫല്‍ ടവറിന്റെ നിഴലിലും ആളുകള്‍ യോഗ ചെയ്തു. യുഎഇയിലെ അബുദാബിയില്‍ നാലായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഇന്ത്യാ അഫ്ഗാന് സൗഹൃദ അണക്കെട്ടായ സല്‍മാ അണക്കെട്ടില്‍ യോഗ ചെയ്ത് ഭാരതവുമായുള്ള സൗഹൃദത്തിന് ഒരു പുതിയ തലം പ്രദാനം ചെയ്തു. സിംഗപ്പൂര്‍ പോലെയുള്ള ചെറിയ രാജ്യത്ത് 70 സ്ഥലങ്ങളില്‍ പരിപാടി നടന്നു.
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് 10 സ്റ്റാമ്പുകള്‍ പുറത്തിറക്കി. അഹമദാബാദില്‍ അമ്പത്തയ്യായിരം ആളുകള്‍ ഒരുമിച്ച് യോഗ ചെയ്ത് പുതിയ ലോക റെക്കോഡുണ്ടാക്കി. നമ്മുടെ സൈനികര്‍ മൈനസ് 20, 25, 40 ഡിഗ്രി തണുപ്പുള്ള സിയാച്ചിനിലും യോഗ ചെയ്തു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് അഭിനന്ദനം
കേരളത്തില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുത്തത് പരാമര്‍ശിച്ച് മോദി. മന് കീ ബാത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: കേരളത്തിലെ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വായനാദിന പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. അവര്‍ ബൊക്കെയ്ക്കു പകരം പുസ്തകം കൊടുക്കുന്നു എന്നാണ് പറഞ്ഞത്. ഇത് വളരെ നല്ല ആശയമാണ്. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ബൊക്കെയ്ക്കു പകരം പുസ്തകം, അതല്ലെങ്കില്‍ കൈലേസ് കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചിരുന്നു. ഖാദിക്കു പ്രോത്സാഹനം കിട്ടാന്‍ അത് ഖാദിയുടെ കൈലേസാകട്ടെ എന്നും പറഞ്ഞു. ഇപ്പോള്‍ ആ ശീലം വിട്ടുപോയി. പുസ്തകം വീടിന്റെയും കുടുംബത്തിന്റെയും ഭാഗമായി മാറും. പി.ടി. ഉഷയുടെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനവും അദ്ദേഹം പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: