കൊച്ചി: കോണ്‍ഗ്രസ് നേതാക്കളുടെ മെട്രോ യാത്രയില്‍ നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. മെട്രോ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ ഉന്നതതല അന്വേഷണ റിപ്പോര്‍ട്ട് എംഡി ഏലിയാസ് ജോര്‍ജിനു കൈമാറി.
അന്വേഷണത്തില്‍ മെട്രോ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല. മുദ്രവെച്ച കവറില്‍ രഹസ്യമായാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഡയറക്ടര്‍, പ്രൊജക്ട്സ് എബ്രഹാം ഉമ്മനായിരുന്നു അന്വേഷണ ചുമതല. ആഭ്യന്തര പരിശോധനയില്‍ നിയമലംഘനം നടന്നതായി കണ്ടെത്തിയ സ്ഥിതിക്ക് ഔദ്യോഗികമായി പോലീസിനെ സമീപിക്കാനാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്. മെട്രോ ഉദ്ഘാടന വേളയില്‍ അവഗണിച്ചുവെന്നാരോപിച്ചാണ് യാത്ര സംഘടിപ്പിച്ചത്. സ്റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നിയമനടപടികളിലേക്ക് കെഎംആര്‍എല്‍ കടന്നത്. ആലുവ, പാലാരിവട്ടം മെട്രോ സ്റ്റേഷനുകളിലെ കണ്ട്രോളര്മാര് വഴി ഇന്ന് തന്നെ പരാതി സമര്‍പ്പിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലും കുറ്റക്കാരെന്നു തെളിഞ്ഞാല്‍ മെട്രോ ആക്ട് പ്രകാരമുള്ള ശിക്ഷ നടപ്പാക്കേണ്ടി വരും. സംഭവദിവസം സുരക്ഷാ പരിശോധന ഒഴിവാക്കി അനിയന്ത്രിതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറി തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കി. ട്രെയിനിലും പരിസരത്തും പ്രകടനം നടത്തി, മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു, മെട്രോയുടെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി തുടങ്ങിയവയാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തതെന്നാണ് കെഎംആര്‍എല്‍ പറയുന്നത്.
മെട്രോ നയം അനുസരിച്ച് മെട്രോയ്ക്കുള്ളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും പ്രകടനം നടത്തുന്നതും 1,000 രൂപ പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: